കൊച്ചി: കോവിഡ് ബാധിതനായിരുന്ന സമയത്ത് പ്രോട്ടോക്കോൾ ലംഘിച്ചെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയോ വോട്ടെടുപ്പു ദിനത്തിലോ താൻ കോവിഡ് ബാധിതനായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"നാലാം തിയതി രോഗം ബാധിച്ചിട്ടില്ല. ആറാം തിയതിയാണല്ലോ വോട്ട് ചെയ്യാനെത്തിയത്. ഏഴാം തിയതിയും ഞാൻ പൂർണ്ണ ആരോഗ്യവാനാണ്. ഞാൻ ടെസ്റ്റ് ചെയ്യാനെത്തിയത് എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടല്ല. മകൾക്ക് രോഗബാധ ഉണ്ടെന്ന് കണ്ടപ്പോഴാണ് ടെസ്റ്റ് ചെയ്തത്. അപ്പോഴാണ് പോസിറ്റീവ് ആണെന്ന് കണ്ടത്. പോസിറ്റീവ് ആയിക്കഴിഞ്ഞും എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല", - വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു.
ഭാര്യ കമല രോഗബാധിതനായ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്ത സംഭവത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. "അതൊക്കെ കുടുംബ ബന്ധത്തിന്റെ കാര്യമാണ്. രോഗമില്ലാത്ത ഭാര്യ എന്റെയൊപ്പം വരുന്നത് സാധാരണ കുടുംബ ബന്ധത്തിൽ സ്വാഭാവികമായ കാര്യമാണ്. ഭാര്യയ്ക്ക് അപ്പോൾ രോഗബാധയില്ല. ആ സമയത്ത് എന്റെ കൂടെ അവർ വന്നു എന്നത് ശരിയാണ്. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർക്കും രോഗബാധ സ്ഥിരീകരിച്ചു. പക്ഷെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് വീട്ടിൽ കഴിയേണ്ട സാഹചര്യമേ ഒള്ളു എന്ന് മനസിലാക്കി. അങ്ങനെയാണ് അവർ എനിക്കൊപ്പം മടങ്ങിവന്നത്", വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ