തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിൽ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ട്. നെയ്യാറ്റിൻകര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസുകാരനാണ് ഷിബു.
ആറ് ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. ഇന്നലെ മുതൽ പരിസരത്ത് അഴുകിയ ഗന്ധം പരന്നിരുന്നു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടത്.
കഴിഞ്ഞ പത്ത് വർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. 15കാരിയായ മകൾ അമ്മയ്‌ക്കൊപ്പം പോയതോടെ ഷിബു വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിനാൽ തിരുവനനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരണ കാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നായിരിക്കാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
റൂറൽ എസ്പി, നെയ്യാറ്റിൻകര ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ