കാസർകോട്; പ്രായപൂർത്തിയാകാത്ത മകൻ സ്പോർട്സ് ബൈക്കിൽ കറങ്ങിനടന്ന കേസിൽ അമ്മയ്ക്ക് ശിക്ഷ. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മയെയാണ് കോടതി ശിക്ഷിച്ചത്. ഒരു ദിവസത്തെ തടവും 25,000 രൂപയുടെ പിഴയുമാണ് വിധിച്ചത്.
2020 മാർച്ച് 17നായിരുന്നു കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ലിൽ നിന്ന് ബൈക്കോടിച്ചെത്തിയ വിദ്യാർത്ഥിയെ ബേഡകം സി.ഐ ആയിരുന്ന ടി. ഉത്തംദാസാണ് പിടികൂടിയത്. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ അമ്മയാണ് വിലകൂടിയ ബൈക്ക് വാങ്ങി നല്‍കിയതെന്ന് വ്യക്തമാക്കി. പിതാവ് വിദേശത്തായിരുന്നു. തുടർന്ന് വാഹന ഉടമയായ അമ്മയ്ക്കെതിരെയും ജുവനൈൽ വകുപ്പ് പ്രകാരം മകനെതിരെയും കേസെടുത്തു.
നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് അമ്മയ്ക്ക് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തടവും പിഴയും വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ