ഗവര്‍ണറെ സിപിഎം ഭീഷണിപ്പെടുത്തുന്നു, മന്ത്രി ബിന്ദു നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം: എം.ടി. രമേശ്

സര്‍വകലാശാലകള്‍ക്ക് ചാന്‍സലര്‍ വേണ്ട എന്ന് പറയുന്ന എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിമാര്‍ സര്‍വ്വകലാശാലകള്‍ ഭരിക്കട്ടെ എന്നാവും ഉദ്ദേശിക്കുന്നതെന്നും എം.ടി. രമേശ്
എംടി രമേഷ്‌
എംടി രമേഷ്‌

തൃശ്ശൂര്‍: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും വരുതിയിലാക്കാനാണ് സിപിഎമ്മും സിപിഐയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി. രമേശ്. ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ സിപിഎം നേതൃത്വമോ തയ്യാറായിട്ടില്ല.

സര്‍വകലാശാലകളില്‍ നടന്ന അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണം. താത്പര്യമുള്ളയാളെ വിസിയാക്കാന്‍ വേണ്ടി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അടങ്ങിയ കത്ത് വാങ്ങി ഗവര്‍ണര്‍ക്കയച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലാത്ത ബിന്ദു രാജിവെക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. വിസി നിയമനം സംബന്ധിച്ച ലിസ്റ്റ് തയ്യാറാക്കി നിയമന അധികാരിയായ ഗവര്‍ണര്‍ക്ക് കൈമാറേണ്ടത് സെര്‍ച്ച് കമ്മിറ്റിയാണ്. ഈ ലിസ്റ്റും പേരുകളും മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും എങ്ങനെയാണ് ലഭിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് ചാന്‍സലര്‍ വേണ്ട എന്ന് പറയുന്ന എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിമാര്‍ സര്‍വ്വകലാശാലകള്‍ ഭരിക്കട്ടെ എന്നാവും ഉദ്ദേശിക്കുന്നതെന്നും എം.ടി. രമേശ് പരിഹസിച്ചു. അക്കാദമിക് രംഗത്ത് പാര്‍ട്ടിയുടെ തിരുകിക്കയറ്റലുകള്‍ സര്‍വ്വകലാശാലകളുടെ നിലവാരം തകര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഹരി എന്നിവരും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com