തിരുവനന്തപുരം; പരാതി നൽകുന്നയാളോ കുറ്റം ചെയ്ത ആളോ സ്ത്രീകളാണെങ്കിൽ വനിതാ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് പൊലീസ് മേധാവി ലോക്നാഥ് മെഹ്റ. കൂടാതെ ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ സ്വമേധയാ തന്നെ വനിതാ പൊലീസ് സ്റ്റേഷനുകൾക്ക് കേസ് രജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കി.
പരാതി നൽകുന്നത് സ്ത്രീയായിരിക്കുകയും എതിർഭാഗത്തുള്ളവരിൽ ഒരാൾ സ്ത്രീയും മറ്റുള്ളവരും പുരുഷനുമാണെങ്കിലും കേസ് രജിസ്റ്റർ ചെയ്യാം. ഇതു കൂടാതെ പരാതി നൽകുന്നയാൾ പുരുഷനും കുറ്റം ആരോപിക്കപ്പെടുന്നത് സ്ത്രീക്കെതിരെയുമാണെങ്കിലും കേസെടുക്കാം. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ, പെൺകുട്ടികളെ കാണാതാകൽ എന്നിവയും രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
വനിതാ പൊലീസ് സ്റ്റേഷനുകൾ പ്രത്യേക പൊലീസ് സ്റ്റേഷനുകളാണ്. മറ്റുള്ള സ്റ്റേഷനുകളിലേതുപോലെ ഇവയ്ക്കും കൃത്യമായ അതിർത്തി നിശ്ചയിച്ചിട്ടുള്ളവയാണ്. വനിതാ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യേണ്ട കേസ് മറ്റേത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്താലും ബന്ധപ്പെട്ട ഉദ്യോോഗസ്ഥരെ അറിയിച്ച് ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണം. നിലവിൽ വനിതാ സെൽ അന്വേഷിക്കുന്ന കേസുകൾ വനിതാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടാൽ ഡിവൈഎസ്പി അല്ലെങ്കിൽ ജില്ലാ പൊലീസ് എന്നിവരുടെ നിർദേശങ്ങൾ പാലിച്ചാകണം നടപടി. ആരെയെങ്കിലും വനിതാ പൊലീസ് സ്റ്റേഷനിന്റേതല്ലാത്ത ലോക്കപ്പിൽ പാർപ്പിക്കണമെന്നുണ്ടെങ്കിൽ അക്കാര്യം ജില്ലാ പൊലീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെടണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ