മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍റഹ്മാൻ (21), കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍ (35) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
കേസിൽ മൂന്നുപേർ കൂടി ഇനി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ലഹരി മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്ന 14 കാരി പെണ്‍കുട്ടിയുടെ പരാതിയിലാണ് കല്‍പകഞ്ചേരി പൊലീസ് കേസെടുത്തത്. എട്ട് മാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികള്‍ പലപ്പോഴായി വീട്ടില്‍ എത്തിയെന്നും ലഹരിമരുന്ന് നല്‍കി മാസങ്ങളോളം പീഡിപ്പിച്ചുവെന്നുമാണ് മൊഴി.
കുട്ടിയുടെ ബന്ധുവായ കൗണ്‍സിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. അതിനിടെ, മഞ്ചേരി വുമണ്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി കടന്നുകളയുകയും മണിക്കൂറുകള്‍ക്കകം മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടിയിലായതായും സൂചനയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ