കോഴിക്കോട്; യുവതി ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവം കൊലപാതകമെന്ന് പൊലീസ്. മലപ്പുറം കൊണ്ടോട്ടിനെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കോഴിക്കോട് ഉണ്ണികുളത്തെ വാടകവീട്ടിൽ മരിച്ചത്. ഭർത്താവിൽ നിന്നു നേരിട്ട അതിക്രൂരമായ ശാരീരിക മർദനം കാരണമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്.
യുവതിയുടെ മരണത്തിനു പിന്നാലെ ഒളിവിൽപോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സംശയരോഗത്തെത്തുടര്‍ന്നാണ് ഇയാൾ ഉമ്മുക്കുൽസുവിനെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നനിലയിലാണെന്നും വായില്‍ ഏതോ രാസവസ്തു ഒഴിച്ചതായും പോലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുക്കുല്‍സു സ്വവസതിയിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. സുഹൃത്ത് മലപ്പുറം സ്വദേശി സിറാജുദ്ദീന്‍ വീര്യമ്പ്രത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒരാഴ്ചമുമ്പാണ് താജുദ്ദീനും ഭാര്യയുമെത്തിയത്. വെള്ളിയാഴ്ച താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് മടങ്ങിയെത്തിയ സമയത്ത് ഉമ്മുക്കുല്‍സുവിനെ അവശനിലയില്‍ക്കണ്ട സിറാജുദ്ദീന്‍ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നതിനുമുമ്പെ യുവതിയുടെ മരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ