കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സനെതിരെ പീഡന പരാതിയുമായി ഒരു യുവതി കൂടി. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. നേരത്തെതന്നെ സ്ഥാപനത്തില്‍ നിന്ന് യുവതി ഇറങ്ങിയിരുന്നു. മോന്‍സന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നതെന്ന് യുവതി പറഞ്ഞു.
മോന്‍സനെതിരെ പോക്‌സോ കേസ്
നേരത്തെ മറ്റൊരു പെണ്‍കുട്ടിയും മോന്‍സനെതിരെ പീഡന പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിച്ചത്. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് മോന്‍സനെതിരെ പോക്‌സോ വകുപ്പ്് ചുമത്തി കേസ് എടുത്തിരുന്നു. മോന്‍സന്റെ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. മകള്‍ക്ക് ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി.
റിമാന്‍ഡ് കാലാവധി നവംബര്‍ മൂന്ന് വരെ നീട്ടി
അതേസമയം മോന്‍സന്‍ മാവുങ്കലിനെ റിമാന്‍ഡ് കാലാവധി നവംബര്‍ മൂന്ന് വരെ നീട്ടി. ഇയാളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
മോന്‍സന്‍ റിമാന്‍ഡ്
ഇറിഡിയം കൈവശം വയ്ക്കാന്‍ ലൈസന്‍സുണ്ടെന്നു കാണിച്ച് ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജ രേഖ ചമച്ച കേസിലാണ് ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി അടുത്ത ദിവസം പരിഗണിച്ചേക്കും. ഇതിനു പുറമേ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസില്‍ തെളിവെടുപ്പിനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചൊവാഴ്ച മോന്‍സനെ അന്വേഷണ സംഘം കലൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. പുരാവസ്തു വ്യാപാരിയും ഗവേഷകനുമായ സന്തോഷ് എളമക്കര നല്‍കിയ പരാതിയിലായിരുന്നു തെളിവെടുപ്പ്. ഇയാളില്‍ നിന്നു വാങ്ങിയ 700 വസ്തുക്കള്‍ മോന്‍സന്‍ അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തിരുന്നു. മോന്‍സന്റെ പുരാവസ്തു ശേഖരത്തിലുള്ള കൂടുതല്‍ സാധനങ്ങളും സന്തോഷില്‍ നിന്നു വാങ്ങിയതാണ്. പരാതിക്കാരനും പുരാവസ്തുക്കള്‍ വീട്ടിലെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ