ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ജാമ്യക്കാർ പിന്മാറിയതോടെയാണ് ബിനീഷ് ജയിൽ മോചനം സാധ്യമാകാതെ പോയത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകിയിരുന്നു.
ബിനീഷിനെ ഇന്ന് തന്നെ പുറത്തിറക്കാനായിരുന്നു സഹോദരൻ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാൽ അവസാന നിമിഷം അത് നടക്കാതെ പോയി.
അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ രണ്ട് കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ട് പേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.
കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കി ജാമ്യ വ്യവസ്ഥകൾ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാൻ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ