കൊല്ലം: 2018 ലെ പ്രളയത്തിൽ നിർണായക രക്ഷാപ്രവർത്തനം നടത്തിയ തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ജീവനക്കാരൻ അപകടത്തിൽ മരിച്ചു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഡ്രൈവർ മൈനാഗപ്പള്ളി കോട്ടക്കുഴി തെക്കതിൽ വി വിനീതാണ് (മണിക്കുട്ടൻ –33) മിനി ലോറി ഇടിച്ച് മരിച്ചത്. ഇന്നലെ രാവിലെ 6. 45 ന് ദേശീയപാതയിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
ആറ് വർഷമായി തിരുവല്ലയിലെ അഗ്നി രക്ഷാസേനയുടെ നെടുംതൂണായിരുന്നു വിനീത്. 2018 ഓഗസ്റ്റ് 18ന് മഹാപ്രളയ നാളുകളിൽ പമ്പയാറിനും അമ്പലപ്പുഴ-തിരുവല്ല റോഡിനും മധ്യേ വെള്ളം കയറിയ വീടുകളിൽ നിന്ന് വിനീത് രക്ഷപ്പെടുത്തിയവരിൽ മൂന്ന് മാസമായ കുഞ്ഞുമുണ്ടായിരുന്നു. സാങ്കേതിക വിജ്ഞാനം ആവശ്യമുള്ള രക്ഷാപ്രവർത്തനത്തിൽ വിദഗ്ധനായിരുന്നു ഐടിഐ പഠനം കഴിഞ്ഞ വിനീത്.
സ്വന്തം ബൈക്കിലും സേനയുടെ വാഹനത്തിലും സ്വന്തമായി വാങ്ങിയ കുറെ ഉപകരണങ്ങൾ എപ്പോഴും കരുതുമായിരുന്നു. 2017 മാർച്ച് 11ന് പുതശ്ശേരിയിൽ കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളി അകപ്പെട്ട അപകടത്തിൽ നിർണായക രക്ഷാപ്രവർത്തനം നടത്തി. കോവിഡ് കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിലും സജീവമായിരുന്നു.
റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഇ. വിദ്യാധരന്റെയും റിട്ട. അധ്യാപിക കെ.ഓമനയുടെയും മകനാണ്. ഭാര്യ അശ്വതി. മകൾ വേദശ്രീ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ