'മത ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് സുരക്ഷിതത്വം നഷ്ടമായി; കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു'- മുഖ്യമന്ത്രി

'മത ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് സുരക്ഷിതത്വം നഷ്ടമായി; കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു'- മുഖ്യമന്ത്രി
പിണറായി വിജയൻ/ ഫയല്‍ ചിത്രം
പിണറായി വിജയൻ/ ഫയല്‍ ചിത്രം

കണ്ണൂർ: രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികൾ കരുതുന്നു. തങ്ങൾ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്ഡിപിഐ കരുതുന്നത്. എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുന്നു. വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീ​ഗിനെയും അദ്ദേഹം കടന്നാക്രമിച്ചു. ലീ​ഗ് സമൂഹത്തിൽ വർ​ഗീയ നിറം പകർത്താൻ നോക്കുകയാണ് വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടു മതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്ലിം ലീഗ് യുഡിഎഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ലിംങ്ങൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കി. ലീഗിന്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവർ പ്രചരിപ്പിച്ചു. മുസ്ലീങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടില്ലേ. സമ്മേളനത്തിൽ തൻ്റെ അച്ഛന്റെ പേരും വലിച്ചിഴച്ചു. 

നാടിൻ്റെ വികസത്തിനെതിരെ പ്രതിപക്ഷം നിൽക്കുന്നു. ഇപ്പൊ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ​ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണ്. നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com