നെടുങ്കണ്ടം കസ്റ്റഡി മരണം : സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു ; 9 പൊലീസുകാര്‍ പ്രതികള്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാര്‍ / ഫയല്‍ ചിത്രം
കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാര്‍ / ഫയല്‍ ചിത്രം

കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. 

എസ് ഐ കെ എ സാബുവാണ് ഒന്നാം പ്രതി. എഎസ്‌ഐ സിബി, പൊലീസുകാരായ റജിമോന്‍, നിയാസ്, സജീവ് ആന്റണി, ജിതിന്‍ കെ ജോര്‍ജ്, ഹോംഗാര്‍ഡ് കെ എം ജെയിംസ് തുടങ്ങിയവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ ഉള്‍പ്പെടാതിരുന്ന വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ഗീതു ഗോപിനാഥ്, കോണ്‍സ്റ്റബിള്‍ ബിജു ലൂക്കോസ് എന്നിവരും സിബിഐയുടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ഇവരും കൊടിയ പീഡനത്തില്‍ പങ്കാളികളായിരുന്നു എന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. രാജ്കുമാറിനൊപ്പം പിടികൂടിയ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഗീതു ഗോപിനാഥ് അതിക്രൂരമായിട്ടാണ് ആക്രമിച്ചത്. 

സ്വകാര്യ ഭാഗങ്ങളില്‍ മുളക് തേച്ചത് ഉള്‍പ്പെടെ ന്യായീകരിക്കാത്ത മര്‍ദ്ദന മുറകള്‍ ഈ ഉദ്യോഗസ്ഥ നടത്തിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പൊലീസുകാരായ പ്രതികള്‍ വ്യാജമായി തെളിവുകളുണ്ടാക്കിയതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു. ഇടുക്കി എസ്പി ആയിരുന്ന കെ ബി വേണുഗോപാല്‍, കട്ടപ്പന ഡിവൈഎസ്പി ഷംസ്, ജയില്‍ ജീവനക്കാര്‍, രാജ്കുമാറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍, ആദ്യം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം തുടരുന്നത്. 

2020 ജനുവരിയിലാണ് സിബിഐ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജൂണ്‍ 12 നാണ് ചിട്ടി തട്ടിപ്പിന്റെ പേരില്‍ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാലു ദിവസം കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com