തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.15 വരെ തുടർന്നു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ പറഞ്ഞു. റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖയായി നല്‍കുന്നതുവരെ സമരം തുടരുമെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികൾ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ട് സമരക്കാരുമായി ഡിവൈഎഫ്ഐ നേതാക്കൾ സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമരക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബാഹ്യശക്തികളുടെ ഇടപെടലാണ് സമരം ഒത്തുതീർപ്പാകുന്നതിൽ തടസ്സമായതെന്ന് സംശയിക്കുന്നതായി ഡിവൈഎപ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ