കൊച്ചി; നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇന്ന് വാദം കേൾക്കും. പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയിൽ വിചാരണക്കോടതിയാണ് വാദം കേൾക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.
മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്കിയതെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെകൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചിരുന്നു. പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. നടിയെ ആക്രമിച്ച ശേഷം അറസ്റ്റിലായ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയപ്പോൾ, അതിന്‍റെ സാക്ഷിയാണ് സഹ തടവുകാരനായിരുന്ന വിഷ്ണു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ