ഇന്ത്യയിൽ വാക്സിൻ കുത്തിവയ്പ്പ് ബുധനാഴ്ച മുതൽ ?; ഇന്ന് ഡ്രൈ റൺ, കേരളത്തിൽ നാലു ജില്ലകളിൽ

വാക്സീൻ റിഹേഴ്സൽ ഇന്നു രാവിലെ 9 മുതൽ 11 വരെ നാലു ജില്ലകളിലെ 6 ആശുപത്രികളിൽ നടക്കും
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം

ന്യൂഡൽഹി : വാക്സിൻ കുത്തിവെപ്പിന് മുന്നോടിയായുള്ള ഡ്രൈ റൺ ഇന്ന് രാജ്യത്ത് നടക്കും. കേരളത്തിൽ നാലു ജില്ലകളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. വാക്സീൻ വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റൺ (വാക്സീൻ റിഹേഴ്സൽ) ഇന്നു രാവിലെ 9 മുതൽ 11 വരെ നാലു ജില്ലകളിലെ 6 ആശുപത്രികളിൽ നടക്കും. 

തിരുവനന്തപുരം (കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രി–പേരൂർക്കട, കിംസ് ആശുപത്രി), ഇടുക്കി (വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം), പാലക്കാട് (നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം), വയനാട് (കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവയാണ് ഡ്രൈ റൺ നടക്കുന്ന ആശുപത്രികൾ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുക്കും. 

ഇന്നു നടക്കുന്ന വാക്സീൻ വിതരണ റിഹേഴ്സൽ (ഡ്രൈ റൺ) പൂർണവിജയമായാൽ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന. 5 കോടിയോളം ഡോസ് വാക്സീൻ ഇതിനകം നിർമിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന വിദ​ഗ്ധ സമിതിയാണ് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ‘കോവിഷീൽഡ്’ വാക്സീൻ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകിയത്. 

കേരളത്തിൽ ആദ്യഘട്ടം 3.13. ലക്ഷം പേർക്ക് വാക്സിൻ കുത്തി വെയ്പ്പ് നൽകുമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ സർക്കാർ–സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണു വാക്സീൻ നൽകുക. കേരളത്തിൽ ഈ വിഭാഗത്തിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 3.13 ലക്ഷം പേർ.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സീന്റെ അപേക്ഷയും ഇന്നലെ വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയില്ല. 
ഒരു ഡസൻ രാജ്യങ്ങളിൽ വിതരണം തുടങ്ങിയ ഫൈസർ വാക്സീൻ ഇന്ത്യയിൽ അനുമതി തേടി അപേക്ഷ നൽകിയെങ്കിലും അതിനും അനുമതി ലഭിച്ചിട്ടില്ല. അതേസമയം  ബ്രിട്ടനും യുഎസും ഉൾപ്പെടെ 12 രാജ്യങ്ങളിൽ വിതരണം തുടങ്ങിയ ഫൈസർ ബയോൺടെക് വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com