തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവനൊടുക്കിയ രാജൻ-അമ്പിളി ദമ്പതിമാരുടെ മൂത്തമകൻ രാഹുലിന് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഎം. നെല്ലിമൂട് സഹകരണ ബാങ്കിൽ സർക്കാരിന്റെ അംഗീകാരത്തോടെ ജോലിനൽകാനാണ് സിപിഎം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റിയുടെ തീരുമാനം.
ഇളയമകൻ രഞ്ജിത്തിന് സാമൂഹികസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ പഠനം പൂർത്തിയാക്കിയശേഷം ജോലി നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും സ്ഥലവും വീടും നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനം. ബാങ്ക് ഭരണസമിതി തീരുമാനം സർക്കാരിനെ അറിയിക്കുമെന്ന് കെ ആൻസലൻ എം.എൽ.എ. വ്യക്തമാക്കി.
അച്ഛൻ രാജന്റെയും അമ്മ അമ്പിളിയുടേയും കുഴിമാടങ്ങൾക്കുമുന്നിൽ പ്രാർഥനാദിനത്തിൽ മക്കളായ രാഹുലും രഞ്ജിത്തും തിരികൾ കൊളുത്തി. അച്ഛനെയും അമ്മയെയും അടക്കിയ മണ്ണ് തങ്ങൾക്കു ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ഇവർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പ്രകാരം സ്ഥലവും വീടും ലഭിക്കുമെന്നാണു കരുതുന്നതെന്നും ഇരുവരും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ