തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മറ്റ് കടകളിൽ നിന്ന് പച്ചക്കറി മോഷ്ടിച്ച് സ്വന്തം കടയിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന ആൾ പിടിയിൽ. അണ്ടൂർക്കോണം പായ്ച്ചിറ പണ്ടാരവിളവീട്ടിൽ ഷിബു (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പോത്തൻകോട് വാവറയമ്പലം ജംഗ്ഷനിൽ ബാലാജി വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്സ് കടയുടമ വാവറയമ്പലം കുന്നുംപുറത്തു വീട്ടിൽ ബൈജുകുമാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
രണ്ടാം വട്ടം മോഷണത്തിനു കയറിയപ്പോഴാണ് ഷിബുവിന്റെയും ഓട്ടോറിക്ഷയുടെയുമടക്കം ചിത്രങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ബൈജുകുമാർ പരാതി നൽകിയതിന് പിന്നാലെ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സമീപ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലും സമാന രീതിയിൽ മോഷണം നടന്നിട്ടുള്ളതായി പരാതികൾ ഉണ്ടായിരുന്നെങ്കിലും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മറ്റു മോഷണങ്ങളിൽ ഷിബുവിനു പങ്കുണ്ടോയെന്ന വിവരവും പൊലീസ് പരിശോധിച്ചു വരുന്നു. പോത്തൻകോട് എസ്ഐ വിഎസ് അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ