കാമുകന്‍ നഗ്നദൃശ്യം പകര്‍ത്തിയത് ഭര്‍ത്താവ് അറിഞ്ഞു; ബന്ധം വേര്‍പിരിഞ്ഞു; വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കടലില്‍ തള്ളിയിട്ട് കൊന്നെന്ന് ബന്ധുക്കള്‍

യുവാവ് ബാത്റൂമില്‍ മൊബൈല്‍ വെച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗീകമായി ഉപദ്രവിച്ചെന്നും കുടുംബം ആരോപിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:   കഴിഞ്ഞയാഴ്ച കോതിപ്പാലത്തില്‍ നിന്ന് യുവതി കടലില്‍ ചാടി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. യുവതിയുടെ സുഹൃത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ജനുവരി 11-ാം തീയതിയാണ് യുവതി ആത്മഹത്യ ചെയ്തതത്.  

ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ അനൂപ് നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഒടുവില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പരാതിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു മരിച്ച യുവതിയും ആരോപണ വിധേയനായ യുവാവും. ഇതിനിടെ യുവാവ് ബാത്റൂമില്‍ മൊബൈല്‍ വെച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗീകമായി ഉപദ്രവിച്ചെന്നും
 കുടുംബം ആരോപിക്കുന്നു.  ഇത് ഭര്‍ത്താവ് അറിഞ്ഞതോടെ ബന്ധം വേര്‍പിരിയുകയും ചെയ്തു. യുവതി മരിക്കുന്നതിന് രണ്ടുമാസം മുമ്പാണ് ഇവര്‍ നിയമപരമായി വേര്‍പിരിഞ്ഞത്.

സ്വകാര്യ ദൃശ്യം പകര്‍ത്തിയതുമായി ബന്ധപ്പെട്ട യുവതിയുടെ പരാതിയില്‍ കുറ്റിക്കാട്ടൂരിലെ അനൂപെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയ യുവാവ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും വിവാഹം കഴിക്കാമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിച്ചാല്‍ മാത്രമേ കേസ് പിന്‍വലിക്കുകയുള്ളൂവെന്ന് യുവതി പറഞ്ഞതോടെ തന്റെ കൈവശമുള്ള ഫോട്ടോകള്‍ ഇന്റര്‍നെറ്റിലിട്ട് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അനൂപ് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു

ഇത് സംബന്ധിച്ച് അനൂപുമായി മരിക്കുന്നതിന് മുമ്പ് യുവതി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണം, കോള്‍ ലിസ്റ്റ് എന്നിവയെല്ലാം കുടുംബം തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നതെങ്കിലും ആറ് വയസ്സുള്ള കുഞ്ഞുകൂടിയുള്ള യുവതി ആത്മഹത്യ ചെയ്യില്ലെന്ന്  ഉറപ്പുണ്ടെന്നും എന്തുവന്നാലും ഒരിക്കലും  ആത്മഹത്യ ചെയ്യില്ലെന്ന് നേരത്തെ  തങ്ങളോട് യുവതി പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.    

പരാതി നല്‍കിയിട്ടും  പൊലീസ് അന്വേഷണം ഇഴയുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പന്നിയങ്കര സി.ഐ അനില്‍കുമാര്‍ പറഞ്ഞു. മരണ ദിവസം ഫോണില്‍ സ്റ്റാറ്റസ് ഇട്ടാണ് യുവതി വീടുവിട്ട് ഇറങ്ങിയത്. ഇതില്‍ യുവാവിന്റെ ഫോണ്‍ നമ്പറടക്കം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com