'പറയെടാ... ഇന്‍സ്റ്റഗ്രാമിലിടാമെടാ..'.; മയക്കുമരുന്ന് ഉപയോഗം വീട്ടില്‍ അറിയിച്ചതിന് 17 കാരന് ക്രൂരമര്‍ദ്ദനം ; പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര്‍ കസ്റ്റഡിയില്‍

അടിയും ഇടിയുമേറ്റ് അവശനായ കുട്ടിയെ സംഘം ഡാന്‍സ് കളിപ്പിക്കുകയും ചെയ്തു
17 കാരന് ക്രൂരമര്‍ദ്ദനം / ടെലിവിഷന്‍ ചിത്രം
17 കാരന് ക്രൂരമര്‍ദ്ദനം / ടെലിവിഷന്‍ ചിത്രം

കൊച്ചി : മയക്കുമരുന്ന് ഉപയോഗം വീട്ടില്‍ അറിയിച്ചതിന് 17 കാരന് ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയിലാണ് സംഭവം. ലഹരിമരുന്ന് ഉപയോഗിച്ചത് വീട്ടില്‍ അറിയിച്ചതാണ് പ്രകോപന കാരണം. ഏഴുപേര്‍ ചുറ്റും നിന്ന് മര്‍ദ്ദിക്കുകയായിരുന്നു. നിര്‍ത്താതെ അടിക്കെന്ന് കൂട്ടത്തിലൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. തലയൊക്കെ പൊളിയുവാണോടാ... പറയെടാ... ഇന്‍സ്റ്റഗ്രാമിലിടാമെടാ... എന്ന് സംഘത്തിലൊരാള്‍ പറയുന്നുണ്ട്. 

അടിയും ഇടിയുമേറ്റ് അവശനായ കുട്ടിയെ സംഘം ഡാന്‍സ് കളിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍ നിര്‍ത്തുകയും ചെയ്തു. ക്രൂരവിനോദം സംഘത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ഈ വീഡിയോ പുറത്തായതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന ക്രൂര സംഭവം പുറംലോകം അറിഞ്ഞത്. 17 കാരനെ ക്രൂരമായി മര്‍ദ്ദിച്ച ഏഴുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com