കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ല; ജീവിത ശൈലി രോഗങ്ങള്‍ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി 

കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയൽ ചിത്രം
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയൽ ചിത്രം

തിരുവനന്തപുരം: കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ സാധിച്ചു. മരണനിരക്ക് കുറയ്ക്കാനായതായും മന്ത്രി പറഞ്ഞു.  ഉയര്‍ന്ന ജനസാന്ദ്രത കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായി. ജീവിത ശൈലിരോഗങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട കോവിഡ്  സ്ഥിതിവിവരകണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഇതോടെ കോവിഡ് ജാഗ്രതയില്‍ കേരളം പരാജയപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ എല്ലാം ദിവസവും ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നതും കേരളത്തിലാണ്. കണ്ണൂര്‍, എറണാകുളം ,തിരുവനന്തപുരം ജില്ലകള്‍ അടക്കം സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും രാജ്യത്ത് തന്നെ ഏറ്റവും കൂടുതലായ കേരളത്തില്‍ പക്ഷേ പരിശോധിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജില്ലകളുടെ കണക്കെടുത്താല്‍ അതും ഞെട്ടിക്കുന്നതാണ്. കണ്ണൂരില്‍ 40 ശതമാനം വര്‍ധനയുണ്ടായി. രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന വയനാട് ജില്ലയില്‍ ഒരാഴ്ചയില്‍ ഉണ്ടായ വര്‍ധന 34 ശതമാനമാണ്. തിരുവനന്തപുരത്ത് 33ശതമാനവും കൊല്ലത്ത് 31ശതമാനവും കോട്ടയത്ത് 25ശതമാനവും ആണിത്. 

കണ്ണൂര്‍,കൊല്ലം,എറണാകുളം,കാസര്‍കോഡ്,ആലപ്പുഴ,തിരുവനന്തപുരം,പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ ഉയര്‍ന്നു. ദേശീയ ശരാശരി 2ലും താഴെ ആയിരിക്കെ സംസ്ഥാനത്ത് അത് ഒന്നരമാസത്തിലേറെയായി 10ന് മുകളിലാണ് . ആശുപത്രികളിലും കോവിഡ് ചികില്‍സാ കേന്ദ്രങ്ങളിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com