കൊച്ചി: ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ സുഹൃത്തിന് തപാൽ വഴി അയച്ചു കൊടുത്ത മദ്യം വന്ന് വീണത് എക്സൈസിന്റെ കയ്യിൽ. സുഹൃത്തിന് ബംഗളൂരുവിൽ നിന്നാണ് തപാൽ മാർഗം മദ്യക്കുപ്പികൾ അയച്ചു കൊടുത്തത്. മദ്യത്തോടൊപ്പം വെച്ചിരുന്ന ടച്ചിങ്സ് ആണ് ഇരുവരേയും ഇവിടെ കുടുക്കിയത്.
ടച്ചിങ്സായി മദ്യക്കുപ്പിക്കൊപ്പം മിക്സ്ചർ ഉണ്ടായിരുന്നതിനാൽ പാഴ്സൽ എലി കരണ്ടു. ഇതോടെ പെട്ടിക്കുള്ളിൽ മദ്യമാണെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് മനസിലായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലാണ് പാഴ്സൽ എത്തിയത്. മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതർ വിവരം എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടിഎ അശോക് കുമാറിനെ അറിയിച്ചു.
എറണാകുളം അസി എക്സൈസ് ഇൻസ്പെക്ടർ കെആർ രാംപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പാഴ്സൽ കസ്റ്റഡിയിലെടുത്തു.
പാഴ്സലിൽ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോൺ നമ്പറും എല്ലാം വ്യക്തമായിരുന്നു. ഇതോടെ ഇരുകൂട്ടരേയും കണ്ടെത്താൻ എക്സൈസിന് അധികം പ്രയാസപ്പെടേണ്ട.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ