തിരുവനന്തപുരം; കാറിന് നേരെ ബോംബ് എറിഞ്ഞ് യുവാക്കൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്ത് ശാന്തിപുരത്തു വച്ചായിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ നാലംഗ സംഘ സംഘം കാറിൽ പോയ യുവാക്കൾക്ക് നേരെ കാറിന് നേരെ നാടൻ ബോംബ് എറിഞ്ഞ ശേഷം രണ്ടു പേരെ പിടിച്ചിറക്കി വെട്ടി. ഗുരുതരമായ പരുക്കേറ്റവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരുവാംമൂട് സ്വദേശി നിഷാന്ത് (36), പുത്തൻതോപ്പ് സ്വദേശി നോബിൻ (23) എന്നിവർക്കാണ് പരുക്കേറ്റത്. നിഷാന്ത് തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച രാത്രി 11.45 നാണ് ആക്രമണം. വെട്ടേറ്റ നോബിൻ നിഷാന്തും ഉൾപ്പെടെ അഞ്ചംഗ സംഘം കാറിൽ പുത്തൻ തോപ്പ് ഭാഗത്തു നിന്നും പുതുക്കുറിച്ചി ഭാഗത്തേക്ക് പോകുമ്പോൾ രണ്ടു ബൈക്കുകളിലായി നാലംഗ സംഘം പിൻതുടർന്നു. ശാന്തിപുരത്തു വച്ച് കാർ തടഞ്ഞിട്ട് കാറിനു മുന്നിൽ രണ്ടു നാടൻ ബോംബുകൾ എറിഞ്ഞു.
തുടർന്ന് നോബിനെയും നിഷാന്തിനേയും അക്രമികൾ പിടികൂടി. ഇതു കണ്ട് കറിലുണ്ടായിരുന്ന മറ്റു മൂന്നു പേർ ഇരുട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. പിടികൂടിയവരെ സംഘം റോഡിൽ ഇട്ടു തന്നെ വെട്ടി. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ബൈക്കിൽ എത്തിയ സംഘം രക്ഷപ്പെട്ടു. കഠിനംകുളം പൊലീസ് എത്തിയാണ് ചോരയിൽ കുളിച്ചു കിടന്ന രണ്ടു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്. തുമ്പ ആറാട്ടുകടവ് സ്വദേശിയായ വിജിത്ത്, റൊട്രിക് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമി സംഘം വന്നതെന്നാണ് വെട്ടേറ്റവർ പൊലീസിനോട് പറഞ്ഞത്.
രണ്ടു ദിവസം മുൻപ് ബൈക്കിൽ എത്തിയ സംഘം വെട്ടുതുറയിലുള്ള വീടിനു മുൻപിലും തുമ്പ ആറാട്ടു വഴി പാലത്തിനു സമീപത്തുള്ള ഒരു വീടിനു മുൻപിലും നാടൻ ബോംബുകൾ എറിഞ്ഞിരുന്നു. വെട്ടി പരുക്കേൽപ്പിച്ച സംഘത്തിലുണ്ടായിരുന്നു എന്നു പറയുന്ന വിജിത്തിന്റെ സഹോദരന്റെ വീടിനു നേരെയായിരുന്നു നേരത്തെ നടന്ന ബോംബേറ് .അതിന്റെ പ്രതികാരമാകാം കാർ തടഞ്ഞു നിർത്തി വെട്ടി പരുക്കേൽപ്പിച്ച സംഭവം എന്നാണ് പൊലീസിന് കിട്ടിയ വിവരം .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ