ന്യൂഡൽഹി: സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഭർത്താവ് ശശി തരൂർ എംപി. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്.
ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക. വിവിധ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് വീണ്ടും 23നു പരിഗണിക്കും.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്ത ആദ്യം വ്യക്തമാക്കിയിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴു പേരെ ചോദ്യം ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ