ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു; കേരളത്തിലും പൂട്ടും; കെ സുരേന്ദ്രന്‍

പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കും.
കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു /ചിത്രം ഫെയ്‌സ്ബുക്ക്‌
കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു /ചിത്രം ഫെയ്‌സ്ബുക്ക്‌

കൊച്ചി: ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്. അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കും. പിണറായി വിജയന്റെ കൈകൊണ്ട് തന്നെ അതിന്റെ ഉദകക്രിയപൂര്‍ത്തിയാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്തുകൊണ്ടാണ് രാഷ്ട്രീയ പശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത്. സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു സഹായിച്ചു. മുഖ്യമന്ത്രി ഇതിന്റെ ഗുണഭോക്താവായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സ്പീക്കര്‍ക്കെതിരെ സാമ്പത്തിക അഴിമതി മാത്രമല്ല ഉയര്‍ന്നുവന്നത്. എന്നിട്ടും കേരളജനത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ കോലീബി അക്കൗണ്ട് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനശ്രദ്ധ തിരിച്ചുവിടുകയാണ്. ഇടതുമുന്നണിയിലെ ഒരുഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എം ലൗജിഹാദിനെ പറ്റി പരാമര്‍ശം നടത്തുകയുണ്ടായി. രണ്ട് ദിവസത്തിനകം ജോസ് കെ മാണിയുടെ വായ പിണറായി അടപ്പിച്ചു. ലൗജിഹാദ് കേരളത്തിലുണ്ടെന്ന് ക്രൈസ്തവ സഭകളെല്ലാം പറയുന്നതാണ്. ഇക്കാര്യത്തില്‍ എന്താണ് കേരളത്തിലെ ഇടതു- വലതുമുന്നണികളുടെ നിലപാടെന്നും സുരേന്ദ്രന്‍ ചോദിച്ചു

അടുത്തിടെ വന്ന സര്‍വെകള്‍  എല്ലാം ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇവര്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. സംസ്ഥാനത്ത് ഒരു ഇടതുമുന്നണിക്കും തുടര്‍ഭരണം ഉണ്ടാകില്ല. എന്‍ഡിഎ അയിരിക്കും കേരളത്തില്‍ നിര്‍ണായകശക്തി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുക എന്‍ഡിഎ ആയിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com