മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പരാതിയുമായി ഭാര്യ. ഭർത്താവ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും കാണിച്ച് യുവതി മലപ്പുറം എസ്പിക്ക് പരാതി നൽകി. ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും പല തവണ വീട്ടില്‍ വച്ച് മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
പരപുരുഷ ബന്ധം ആരോപിച്ച് അപമാനിച്ചു
ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് അപമാനിച്ചു, ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല തുടങ്ങിയ കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു വിവാഹശേഷം ആവശ്യപെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാല്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചു എന്നും യുവതി പറയുന്നു.
പലപ്പോഴും ബോധം പോകുന്ന വിധം മര്‍ദ്ദനത്തിലും പീഡനത്തിലും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും പരാതിയിലുണ്ട്.
ഇക്കാര്യങ്ങൾ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമന്നാവശ്യപെട്ടാണ് പെൺകുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ മർദ്ദനമേറ്റ നവവരൻ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ