മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി; കൊലപാതകം ശ്വാസം മുട്ടിച്ച്‌; സിന്ധുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പണിക്കന്‍കുടി സിന്ധുവിന്റെ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
കൊല്ലപ്പെട്ട സിന്ധു
കൊല്ലപ്പെട്ട സിന്ധു

ഇടുക്കി: പണിക്കന്‍കുടി സിന്ധുവിന്റെ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

അതേസമയം കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സിന്ധുവിന്റെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ടശേഷം പ്രതി ബിനോയ് മുകളില്‍ അടുപ്പ് പണിതു. തറ പുതുതായി പണിതതാണെന്ന സിന്ധുവിന്റെ മകന്റെ മൊഴി പൊലീസ് കണക്കിലെടുത്തില്ലെന്നാണ് ആക്ഷേപം. പൊലീസ് നായ വന്നു തറയ്ക്കു മുകളിലിരുന്നെങ്കിലും! മീന്‍തല കണ്ടിട്ടാവുമെന്നാണു പറഞ്ഞത്.

പ്രതിയെക്കുറിച്ചുള്ള സംശയവും പൊലീസ് കണക്കിലെടുത്തില്ലെന്ന് സഹോദരിയുടെ മകന്‍ പറഞ്ഞു. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസി ബിനോയ് ഒളിവിലാണ്. കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് മുങ്ങി. വെള്ളിയാഴ്ച, ബിനോയിയുടെ വീടിന്റെ അടുപ്പിനു കീഴില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

അടുക്കളയുടെ അടുപ്പിനു താഴെ 2 അടിയോളം താഴ്ചയില്‍ ബന്ധുക്കള്‍ മണ്ണ് നീക്കം ചെയ്തതോടെ 4 വിരലുകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു മൃതദേഹം സിന്ധുവിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു, ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില്‍നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടകവീട്ടില്‍ താമസമാരംഭിച്ചത്.

ബിനോയിയുടെ വീടിനോടു ചേര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാള്‍ പറഞ്ഞയച്ചു. തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പിറ്റേന്ന് മകന്‍ തിരികെ എത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിനോയ് സ്ഥലംവിട്ടതോടെ ഇയാളെയും സിന്ധുവിനെയും കണ്ടെത്തുന്നതിനുള്ള ശ്രമം ഊര്‍ജിതമായി. ഇതിനിടെസിന്ധുവിന്റെ ബന്ധുക്കള്‍ ബിനോയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com