ട്രെയിനില്‍ മൂന്ന് സ്ത്രീകളെ ബോധം കെടുത്തി വന്‍ മോഷണം; പത്ത് പവന്‍ സ്വര്‍ണവും മൊബൈലും കവര്‍ന്നു

ട്രെയിനില്‍ മൂന്ന് സ്ത്രീകളെ ബോധം കെടുത്തി വന്‍ മോഷണം; പത്ത് പവന്‍ സ്വര്‍ണവും മൊബൈലും കവര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മൂന്ന് യാത്രക്കാരെ ബോധരഹിതരാക്കി ട്രെയിനില്‍ വന്‍ കവര്‍ച്ച. തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസിലാണ് ഞെട്ടിക്കുന്ന കവര്‍ച്ച അരങ്ങേറിയത്. മൂന്ന് സ്ത്രീകളെയാണ് ബോധം കെടുത്തി കവര്‍ച്ചയ്ക്ക് ഇരകളാക്കിയത്. ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പത്ത് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. തിരുവല്ല സ്വദേശികളായ രാജലക്ഷ്മി, ഇവരുടെ മകള്‍ ഐശ്വര്യ, ആലുവ സ്വദേശിയായ കൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരകളായത്. കൗസല്യയുടെ കമ്മലാണ് നഷ്ടമായത്. മൂവരും ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് വച്ചാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. 

ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മൂവരേയും ബോധരഹിതരായി ട്രെയിനില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അമ്മയും മകളും ഒരു ബോഗിയിലും ആലുവ സ്വദേശിയായ സ്ത്രീ മറ്റൊരു ബോഗിയിലുമാണ് കിടന്നിരുന്നത്. 

ട്രെയിനില്‍ നിന്ന് ഇവരെ ഉടന്‍ തന്നെ തൈക്കാട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാജലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായെന്ന് മനസിലായത്. 

ഇതുസംബന്ധിച്ച് പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കോയമ്പത്തൂരിനും സേലത്തിനും ഇടയില്‍ വച്ച് മോഷണം നടന്നിട്ടുണ്ടാകാം എന്ന സൂചനകള്‍ ലഭിച്ചത്. കോയമ്പത്തൂരിലെത്തും മുന്‍പ് മയക്കം വന്നതായി രാജലക്ഷ്മി നല്‍കിയ മൊഴിയില്‍ പറയുന്നു. സേലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഭക്ഷണം വാങ്ങിയിരുന്നുവെന്നും അതിന് ശേഷമാണ് മയക്കം വന്നതെന്നും മൊഴിയില്‍ പറയുന്നു. 

മയക്കുമരുന്ന കലര്‍ത്തിയ ഭക്ഷണം മനപ്പൂര്‍വം നല്‍കിയ ശേഷമായിരിക്കാം മോഷണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. രാജലക്ഷ്മിയും മകളും കായംകുളം റെയില്‍വേ സ്റ്റഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കൗസല്യ ആലുവയിലും. ബോധരഹിതരായി കിടന്നതിനാല്‍ മൂവരും തിരുവനന്തപുരത്ത് എത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com