ലക്ഷ്യമിട്ടത് 30 ലക്ഷത്തിന്റെ വിൽപ്പന; അങ്കമാലിയിൽ 78 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഹാൻസ് പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പാക്കറ്റ് ഹാൻസാണ് അങ്കമാലിയിൽ വച്ച് പൊലീസ് പിടിച്ചെടുത്തത്. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നു പാലക്കാട്ടെത്തിച്ച് അവിടെ നിന്നു വാഹനത്തിൽ മാറ്റിക്കയറ്റിയാണ് ഹാൻസ് കൊണ്ടുവന്നത്.
എട്ട് ലക്ഷം രൂപക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റു കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് ഇവ കൊണ്ടുവന്നത്. അങ്കമാലി ഇൻസ്‌പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ