തിരുവനന്തപുരം; തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് അടുത്തുളള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം വീണ്ടും വിവാദത്തിൽ. ബസ് സ്റ്റോപ് പൊളിച്ച് മാറ്റുമെന്ന് നഗരസഭ നേരത്തെ പറഞ്ഞിരുന്നെങ്കിലും അതു നടപ്പായില്ല. പകരം ഈ ബസ് സ്റ്റോപ് കയ്യേറിയിരിക്കുകയാണ് റസിഡന്റ്സ് അസോസിയേഷന്‍.
ഷെൽറ്റർ മോടി പിടിപ്പിക്കുകയും അവരുടെ പേര് എഴുതി വച്ച് ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്നും പ്രത്യേകം എഴുതിവച്ചിട്ടുണ്ട്. ശ്രീകൃഷ്ണ നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍റേതാണ് നടപടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് ആരോപിച്ച് മുറിച്ചു മാറ്റിയ ഇരിപ്പിടവും അതേപോലെ തന്നെ ബസ്റ്റോപ്പിലുണ്ട്.
സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. വിവാദ ഷെൽറ്റർ ഉടൻ പൊളിക്കുമെന്നും ഉത്തരവ് ഉടൻ ഇറക്കുമെന്നാണ് വ്യക്തമാക്കിയത്. ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിർമ്മാണം പി പി പി മോഡലിൽ, ഡിസൈൻ പൂർത്തിയായെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
ഇരിപ്പിടം മുറിച്ചു മാറ്റിയതിനു പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് വലിയ ചർച്ചകൾക്ക് കാരണമായത്. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ ചിത്രം പങ്കുവച്ചത്. ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ