പാലക്കാട്: കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തി. പാലക്കാട്ടെത്തിയ ട്രെയിനിന് ബിജെപി പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു. ലോക്കോപൈലറ്റിന് ഹാരാര്‍പ്പണം നടത്തി. വന്ദേഭാരത് റേക്കുകള്‍ ഇന്നു വൈകിട്ടോടെ കൊച്ചുവേളിയിലെത്തും. 22 ന് ട്രെയിനിന്റെ ട്രയല്‍ റണ്‍ നടത്തിയേക്കുമെന്നാണ് സൂചന. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വികസനത്തിൻ്റെ വേഗം കൂട്ടുമെന്ന് വി മുരളീധരൻ
വന്ദേഭാരത് കേരളത്തിൻ്റെ വികസനത്തിൻ്റെ വേഗം കൂട്ടുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു. സിൽവർ ലൈൻ അപ്രായോഗികമായ പദ്ധതിയാണ്. പതിനായിരങ്ങളെ കുടിയൊഴിപ്പിച്ച് വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നവരെയും, ആരെയും കുടിയൊഴിപ്പിക്കാതെ ജനങ്ങളോട് ചേർന്ന് നിന്ന് വികസനം കൊണ്ടുവരാൻ ശ്രമിക്കുന്നവരെയും ജനം തിരിച്ചറിയട്ടെ എന്നും വി മുരളീധരൻ പറഞ്ഞു.
വന്ദേഭാരത് ട്രെയിനിന് കേരളത്തിൽ എട്ടു സ്റ്റോപ്പുകളാണ് ഉണ്ടാകുകയെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ എന്നാണ് വിവരം.പൂർണമായും എ സി കോച്ചുകളാണ്. 50 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത്തിലെത്താന്‍ വന്ദേഭാരതിന് കഴിയും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ