പ്രേമം നിരസിച്ചതിന് ഭീഷണി, സ്‌കൂളില്‍ പോകുന്നവഴി തടഞ്ഞുനിര്‍ത്തി മുടിക്ക് കുത്തിപ്പിടിച്ച് അസഭ്യവര്‍ഷം; 13കാരി ആത്മഹത്യ ചെയ്തു, യുവാവ് അറസ്റ്റില്‍

പതിമൂന്നു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
അറസ്റ്റിലായ നിരഞ്ജന്‍
അറസ്റ്റിലായ നിരഞ്ജന്‍

കൊച്ചി: പതിമൂന്നു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന്‍ എന്ന നിരഞ്ജന്‍ന്‍ (20) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നിരഞ്ജനെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കളമശ്ശേരി സ്വദേശിനിയായ 13കാരിയെ ജൂലൈ 12ന് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ, ഒരു യുവാവ് പെണ്‍കുട്ടിയെ നിരന്തരം പ്രേമാഭ്യര്‍ത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും, പ്രേമിച്ചില്ലെങ്കില്‍ സ്വസ്തമായി ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നും അറിയാന്‍ സാധിച്ചു. 

പെണ്‍കുട്ടി ഇയാളുടെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ഇയാള്‍  പെണ്‍കുട്ടിയെപ്പറ്റി പലരോടും പലവിധ അപവാദം പറഞ്ഞു പരത്തുന്നത് പതിവാക്കിയിരുന്നു. യുവാവിന്റെ  ശല്ല്യത്തെപ്പറ്റി പെണ്‍കുട്ടി വീട്ടുകോരോട് പറയുകയും വീട്ടുകാര്‍  യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. കുറച്ച് ദിവസത്തേക്ക് പ്രശ്‌നങ്ങള്‍ ഒന്നും  ഉണ്ടായിരുന്നില്ലെങ്കിലും, വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. പെണ്‍കുട്ടി മരിച്ചദിവസം വൈകീട്ട് സ്‌കൂള്‍ വിട്ടു വരുന്ന വഴിക്ക് യുവാവ്  പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി മറ്റു കുട്ടികളുടെ മുന്‍പില്‍ വച്ച് അസഭ്യം പറയുകയും, മുടിക്കു കുത്തിപ്പിടിച്ച് പെണ്‍കുട്ടിയെ മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ല എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി. 

ഇതിനെ തുടര്‍ന്ന് മാനസ്സിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരുള്ള ലെ മെറെഡിയനില്‍ നിന്നു ഇന്നലെ രാത്രിയോടെയാണ്  അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com