തിരുവനന്തപുരം: സേവനങ്ങള്‍ക്ക് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം കോടനാട് വില്ലേജ് അസിസ്റ്റന്റ് ഷാജന്‍ പോളിനെയാണ് സസ്പന്‍ഡ്് ചെയ്തത്.
പരാതിയെ തുടര്‍ന്ന്, അന്വേഷണ സംഘം കോടനാട് വില്ലേജ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ വില്ലേജ് അസിസ്റ്റന്റിന്റെ ഭാഗത്ത് നിന്നു ഗൗരവതരമായ വീഴ്ചകളുണ്ടായതായി കണ്ടെത്തി. വില്ലേജ് ഓഫിസില്‍ ലഭിച്ച അപേക്ഷകള്‍ നടപടിയെടുക്കാതെ സാമ്പത്തിക ലാഭത്തിന് വേണ്ടി മാറ്റിവെച്ചുവെന്നും താമസിപ്പിച്ചുവെന്നും ബോധ്യമായി. പഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ മുന്‍ തീയതി വച്ച് ക്രമരഹിതമായി രേഖപ്പെടുത്തലുകള്‍ വരുത്തിയതും അതീവ ഗൗരവതരമായ വീഴ്ചകളാണ്. ഇതെല്ലാം ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളാണെന്നും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസര്‍ പരിശോധിച്ചതില്‍ ഷാജന്‍ പോള്‍ ആഗസ്റ്റ് 17,18 തീയതികളില്‍ ക്യാഷ് ഡിക്ലയര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. എന്നാല്‍, പിന്നീട് ഓഫീസില്‍ ഹാജരായ വേളയില്‍ ഈ തീയതികളിലെ രേഖപ്പെടുത്തലുകള്‍ ക്രമരഹിതമായി വരുത്തിയെന്നും കണ്ടെത്തി. പോക്കുവരവ് ഉള്‍പ്പെടെ നിരവധി അപേക്ഷകള്‍ മാനുവലായി ചെയ്യുന്നതിനായി കെട്ടിവച്ചിരിക്കുന്നതായും ബോധ്യപ്പെട്ടു.
കെട്ടിവച്ച പതിനെട്ട് അപേക്ഷകളില്‍ പത്തെണ്ണവും സാമ്പത്തിക ലാഭത്തിനുവേണ്ടി മാറ്റിവെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായി. പരാതിക്കാരനേയും വില്ലേജ് അസിസ്റ്റന്റിനെയും നേരില്‍ കേട്ടു. അതില്‍ നിന്നും വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുന്ന ആളാണെന്ന് ബോധ്യമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈക്കൂലി നല്‍കാത്തവര്‍ക്ക് സേവനം നിഷേധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരനെ മാതൃകാപരമായി ശിക്ഷിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും കാണിച്ച് ഷൈന്‍ വര്‍ക്കിയെന്ന ആളാണ് പരാതി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ