കാനം ഇനി കനലോര്‍മ്മ; വിട ചൊല്ലി രാഷ്ട്രീയ കേരളം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു
കാനത്തിന്റെ മൃതദേഹം സംസ്കരിക്കുന്നു/ ടിവി ദൃശ്യം
കാനത്തിന്റെ മൃതദേഹം സംസ്കരിക്കുന്നു/ ടിവി ദൃശ്യം


കോട്ടയം: കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം വിട നല്‍കി. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് കാനം രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരവ് അര്‍പ്പിച്ചു. വീടിനോടു ചേര്‍ന്നുള്ള പുളിമരച്ചുവട്ടിലാണ് കാനത്തിന് ചിതയൊരുക്കിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു. സംസ്ഥാന മന്ത്രിമാര്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. 

സിപിഐ നേതാക്കളുടെ ലാല്‍സലാം വിളികള്‍ക്കിടെ മകന്‍ സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. പ്രിയ സഖാവെ ലാല്‍സലാം, ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മന്ത്രിമാര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ കാനം രാജേന്ദ്രന് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്.

പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിച്ച കാനത്തിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. തിരുവനന്തപുരത്തു നിന്നും വിലാപയാത്ര കടന്നുപോയ വഴി നീളെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. 

വെള്ളിയാഴ്ച വൈകീട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കാനം രാജേന്ദ്രന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. 
52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കാനം. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com