നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍, നീക്കം വിചാരണ തുടങ്ങാനിരിക്കെ

നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് പുതിയ ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പൊലീസ് ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന്ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലെ കയ്യാങ്കളിക്കിടെ പരിക്ക് പറ്റിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ എംഎല്‍എമാരായ ജമീല പ്രകാശവും കെകെ ലതികയും കോടതിയെ സമീപിച്ചിരുന്നു.

പരിക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതേപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും െ്രെകംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. തെളിവുകള്‍ ലഭിച്ചാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും അനുമതി തേടി. കോടതിയില്‍ വായിച്ച നിലവിലെ കുറ്റപത്രം പിന്‍വലിക്കുകയാണോ എന്നും എന്തിനാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു. തുടരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ പൊലീസിന് അധികാരമുണ്ട്. അന്വേഷണം നടത്തി പുതിയ തെളിവുകള്‍ ലഭിക്കുന്നതിനു മുന്‍പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യം എങ്ങനെ അനുവദിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

തുടരന്വേഷണമാണ് ആവശ്യമെന്നും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കൂ എന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പിന്‍വലിക്കാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജമീല പ്രകാശം, കെകെ ലതിക, കേസിലെ പ്രതികളും മുന്‍ എംഎല്‍എമാരായ കെ അജിത്, കെടി ജലീല്‍, സികെ സദാശിവന്‍ എന്നിവര്‍ വിവിധ മജിസ്‌ട്രേറ്റ് കോടതികളില്‍ നല്‍കിയ ഹര്‍ജികളാണ് ഒരുമിച്ച് വാദം കേള്‍ക്കണോ എന്ന് കോടതി പരിഗണിക്കുന്നത്.

മന്ത്രി വി ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com