വിദേശസന്ദര്‍ശനത്തിന് മുഖ്യമന്ത്രി പുറപ്പെട്ടു; ന്യൂയോര്‍ക്കില്‍ ലോക കേരള സഭ സമ്മേളനം മറ്റന്നാള്‍

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വിപി ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് തുടക്കമായി. അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്. 

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വിപി ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാല്‍ അടക്കം പങ്കെടുക്കും. 

മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നീക്ഷേപകര്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15 ,16 തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ക്യൂബാ സന്ദര്‍ശന സംഘത്തിലുണ്ട്

ഈ മാസം 19 നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക. വിദേശസന്ദര്‍ശനം ധൂര്‍ത്തെന്ന ആരോപണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തള്ളി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണ്. സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും, കൂടുതല്‍ നിക്ഷേപങ്ങള്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com