തൃശൂര്‍: വടക്കാഞ്ചേരിയിലെ വീടിന്റെ ടെറസില്‍ ഒളിച്ചു താമസിച്ചിരുന്ന യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂര്‍ നായ്ക്കനാല്‍ സ്വദേശിയായ ഡോക്ടറാണ് ഇതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ബന്ധുക്കളെത്തി യുവാവിനെ ഏറ്റെടുത്തു. വീടിന്റെ ടെറസില്‍ രണ്ട് ദിവസം തങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാര്‍ പറയുന്നത്.
വടക്കാഞ്ചേരി പടിഞ്ഞാറേ മുറി സായ് ഹൗസില്‍ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലാണ് അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം പുറത്തു നിന്നൊരാളിന്റെ സാന്നിധ്യം കണ്ടെത്തിയത്. വീട്ടുകാര്‍ ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ ഉപേക്ഷിച്ചു.
ഇന്നലെ രാവിലെ അടുക്കളയില്‍ നിന്നിരുന്ന വീട്ടമ്മ പ്രസീദ ജനലിന് പുറത്ത് ആള്‍പ്പെരുമാറ്റം ശ്രദ്ധിച്ചു. ഇതോടെ ഭര്‍ത്താവുമായി പുറത്തിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു. ടെറസിന് മുകളിലെത്തിയപ്പോള്‍ ടെറസ് ഡോര്‍ തുറന്നു കിടക്കുന്നത് കണ്ടു. പരിശോധിക്കുന്നതിനിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആദ്യം ഓടി മാറാന്‍ ശ്രമിച്ചെങ്കിലും രണ്ടു പേരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ പ്രതിയെ താഴെയെത്തിച്ചു. ടെറസിലെ ഓട് ഇളക്കിയിട്ടുണ്ടായിരുന്നു. വടക്കാഞ്ചേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത്, തിരുവല്ല എന്നു മാത്രമാണ് ഇയാള്‍ പറഞ്ഞിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ കണ്ണൂരില്‍ തോക്കേന്തി മാവോയിസ്റ്റുകളുടെ മാര്‍ച്ച്; ലഘുലേഖകള്‍ വിതരണം ചെയ്തു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ