ക്രിസ്ത്യന്‍ സന്യാസ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നു; 'കക്കുകളി' നാടകം ആശങ്കാജനകം; കെ സുധാകരന്‍

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികള്‍ മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഉള്ളതാകരുതെന്ന് നാടക പ്രവര്‍ത്തകരെ  ഓര്‍മ്മപ്പെടുത്തുന്നു.
കെ സുധാകരന്‍/ ഫയല്‍
കെ സുധാകരന്‍/ ഫയല്‍

തിരുവനനന്തപുരം:  'കക്കുകളി' നാടകത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതാണ് നാടകമെന്നും പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗ്ഗത്തിലെ അത്യപൂര്‍വമായ ചില പുഴുക്കുത്തുകളെയാണെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അടിമുടി ജീര്‍ണ്ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാല്‍ ഒടുങ്ങാത്ത നന്മകള്‍ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യന്‍ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേര്‍ന്ന് മനുഷ്യമനസ്സുകളില്‍ വര്‍ഗ്ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ലെന്നും കുറിപ്പില്‍ പറയുന്നു.

'മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാന്‍ നടക്കുന്ന സിപിഎമ്മും ബിജെപിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമായിരുന്നു.ക്രിസ്ത്യന്‍ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതില്‍ ഞങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികള്‍ മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഉള്ളതാകരുതെന്ന് നാടക പ്രവര്‍ത്തകരെ  ഓര്‍മ്മപ്പെടുത്തുന്നു'-സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

കെ സുധാകരന്റെ കുറിപ്പ്

കേരളത്തിന്റെ വിദ്യാഭ്യാസ - സാംസ്‌കാരിക-സാമൂഹിക മുന്നേറ്റങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യന്‍ സന്ന്യാസ സമൂഹം .ഏറ്റവും പാവപ്പെട്ടവര്‍ക്ക് പോലും ഏറ്റവും മികച്ച വിദ്യാഭ്യാസം ഒരുക്കുകയും ദരിദ്രരുടെ ഇടയിലേക്ക് അവരുടെ വിശപ്പകറ്റാന്‍ ഇറങ്ങിച്ചെല്ലുകയും ചെയ്ത് കേരളത്തിന്റെ കുതിപ്പിന് ചാലകശക്തിയായ സമൂഹമാണ് അവര്‍.
ആ സന്യാസ സമൂഹത്തെ അനുവാചകരുടെ ഹൃദയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് 'കക്കുകളി' എന്ന നാടകം ഇറങ്ങിയിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ കാട്ടുതീ പോലെ പടരുന്ന കാലമാണിതെന്ന് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പുരോഹിത വര്‍ഗ്ഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ സൃഷ്ടികള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ വിദ്വേഷം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഒരു നാടകം ഇറങ്ങുന്നതും അത് അവതരിപ്പിക്കപ്പെടുന്നതും അതിന് കൈയ്യടി കിട്ടുന്നതും അതിനെതിരെ പ്രതിഷേധം ഉയരുന്നതും നമുക്ക് മനസ്സിലാക്കാം. എന്നാല്‍ നവ ഇന്ത്യയുടെ കലാപകലുഷിത സാഹചര്യങ്ങളില്‍ അരക്ഷിതത്വം അനുഭവിക്കുന്ന ഒരു സമൂഹം ഈ നാടകം തങ്ങളെ ഭയപ്പെടുത്തുന്നു എന്നും ഈ നാടകം തങ്ങളെ അപമാനിക്കുന്നു എന്നും ആശങ്കപ്പെടുമ്പോള്‍ അവരുടെ വിഹ്വലതകള്‍ക്ക് പുല്ലുവില കൊടുത്തുകൊണ്ട് കേരള സര്‍ക്കാര്‍ തന്നെ നാടകം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്.
നാടകം പറയുന്നത് കമ്മ്യൂണിസത്തിന്റെ മേന്മകളെ കുറിച്ച് കൂടിയാണ്.നാടകം പൊലിപ്പിച്ച് കാട്ടുന്നത് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗ്ഗത്തിലെ അത്യപൂര്‍വമായ ചില പുഴുക്കുത്തുകളെയാണ്. അടിമുടി ജീര്‍ണ്ണത പിടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും എണ്ണിയാല്‍ ഒടുങ്ങാത്ത നന്മകള്‍ സമൂഹത്തിന് സമ്മാനിച്ച ക്രിസ്ത്യന്‍ സന്യാസ സമൂഹത്തിനെ ഇകഴ്ത്തുകയും ചെയ്യുന്ന നാടകം സംഘപരിവാറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ചേര്‍ന്ന് മനുഷ്യമനസ്സുകളില്‍ വര്‍ഗ്ഗീയതയും വിദ്വേഷവും കുത്തിവെക്കുന്ന ഈ കാലഘട്ടത്തിന് യോജിച്ചതല്ല. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാന്‍ നടക്കുന്ന സിപിഎമ്മും ബിജെപിയും ഒക്കെ ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തിരിച്ചറിയണമായിരുന്നു.
ക്രിസ്ത്യന്‍ പുരോഹിത സമൂഹവും ക്രിസ്തുമത വിശ്വാസികളും അപമാനിക്കപ്പെടുന്നതില്‍ ഞങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ചെല്ലപ്പേരിട്ടു വിളിച്ചാലും സൃഷ്ടികള്‍ മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ ഉള്ളതാകരുതെന്ന് നാടക പ്രവര്‍ത്തകരെ  ഓര്‍മ്മപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com