മലപ്പുറം; ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. ഗൂഡല്ലൂർ സ്വദേശിനി സീതയാണ് ആക്രമിക്കപ്പെട്ടത്. കഴുത്ത് മുറിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള വയനാട് സ്വദേശി സനിൽ (25) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്.
ഇന്നലെ രാത്രി 11ന് വെന്നിയൂരിനു സമീപം വച്ചാണ് ആക്രമണമുണ്ടായത്. യുവതി അങ്കമാലിയിൽ നിന്നും യുവാവ് എടപ്പാളിൽനിന്നുമാണ് വണ്ടിയിൽ കയറിയത്. ഇരുവരും മുൻ പരിചയക്കാരാണ്. ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇവർ ഇരുന്നത്. അതിനിടെ ഇരുവരും വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു.
കോട്ടയ്ക്കലിൽവച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണു സംഭവം. സീതയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്. ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. യുവാവ് കത്തി പുറത്തേക്ക് എറിഞ്ഞതായും ബസ് ജീവനക്കാർ പറഞ്ഞു. ഉടൻ ബസ് ജീവനക്കാർ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമല്ല. രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവാവിനു ഗുരുതര പരുക്കുണ്ട്. സനിൽ കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ