താലി കെട്ട് കഴിഞ്ഞു; വരന്റെ വീട് കണ്ടു ഞെട്ടി; ബന്ധം വേർപെടുത്തണമെന്ന് വധു; സംഘർഷം

കുന്നംകുളം തെക്കോപുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാൻ കാരണമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: താലി കെട്ടു കഴിഞ്ഞ വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തിൽ നിന്നു പിൻമാറി. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചത്. സംഭവം ഇരു വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി വിഷയം നാളെ ചർച്ച ചെയ്യാമെന്ന് പറഞ്ഞു രം​ഗം ശാന്തമാക്കുകയായിരുന്നു. 

കുന്നംകുളത്താണ് നാടകീയ സംഭവങ്ങൾ. കുന്നംകുളം തെക്കോപുറത്താണ് വരന്റെ വീടിന്റെ ശോചനീയാവസ്ഥ വിവാഹം മുടങ്ങാൻ കാരണമായത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചത്. പിന്നാലെ വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് തിരിഞ്ഞോടി. 

ഈ വീട്ടിലേക്ക് താൻ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് ബന്ധുക്കൾ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവർ വധുവിനെ ബലമായി തിരികെ കൊണ്ടു വന്നു. ചടങ്ങ് തീർക്കാൻ ബന്ധുക്കൾ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങുകൾ കഴിഞ്ഞ് വിഷയം എല്ലാവരും ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കാമെന്നു പറഞ്ഞെങ്കിലും വധു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

ദിവസ വേതനക്കാരനാണ് വരൻ. അഞ്ച് സെന്റ് ഭൂമിയിലാണ് വീട്. ഓടും ഓലയും കുറേ ഭാ​ഗങ്ങൾ ഷീറ്റും ഉപയോ​ഗിച്ചാണ് വീട് നിർമിച്ചത്. ഒരു പെൺകുട്ടിക്കു വേണ്ട മിനിമം സ്വകാര്യത പോലും വീട്ടിൽ ലഭിക്കില്ലെന്ന് വധു വ്യക്തമാക്കി. ഇതോടെ ബന്ധുക്കൾ ആശങ്കയിലായി. 

തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാ​ഹ മണ്ഡപത്തിൽ നിന്നു വിളിച്ചു വരുത്തി. ചടങ്ങിൽ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെട്ടു. യുവതി സമ്മതിച്ചില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്നം ഇരു വിഭങ്ങൾ തമ്മിലുള്ള സംഘർത്തിന് വഴിവച്ചു. പ്രശ്നം കൈവിട്ടതോടെ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസും വീട്ടിൽ കയറാൻ വധുവിനോട് ആവശ്യപ്പെട്ടെങ്കിലും യുവതി ചെവിക്കൊണ്ടില്ല. 

പൊലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാളെ ചർച്ച നടത്താമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com