തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അപകടം.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി അഭന്യ (18) യാണ് മരിച്ചത്. കോളജ് വിട്ട് വീട്ടിലേക്ക് പോകാനായി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.
ഫോണ്‍ ചെയ്യാനായി ഒരു ഭാഗത്തേക്ക് മാറി നിന്നതിനിടെ, വിഴിഞ്ഞം ഭാഗത്തു നിന്നുള്ള ബസ് സ്റ്റാന്‍ഡിലേക്കെത്തി. നിര്‍ത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍ അഭന്യ കുടുങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയുടെ അപകടമരണത്തെത്തുടര്‍ന്ന് കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ഡ്രൈവറെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ