കണ്ണൂർ : വന്യമൃഗ ശല്യത്തെ തുടർന്ന് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്ന കർഷകൻ ജീവനൊടുക്കി. കണ്ണൂർ അയ്യൻകുന്ന് സ്വദേശി സുബ്രഹ്മണ്യൻ (സുപ്രൻ-71) ആണ് മരിച്ചത്. രാത്രയും പകലും ഒരുപോലെ കാട്ടാന ശല്യം പതിവായതോടെയാണ് കാൻസർ ബാധിതനായ സുബ്രഹ്മണ്യത്തിന് രണ്ട് വർഷം മുൻപ് 2.2 ഏക്കർ പുരയിടവും വീടും ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറേണ്ടി വന്നത്.
ലൈഫിൽ വീടിന് അപേക്ഷിച്ചെങ്കിലും സ്ഥലം ഉള്ളതിനാൽ അർഹതയുണ്ടായില്ല. ഭാര്യക്ക് തൊഴിലുറപ്പ് ജോലിയിൽ നിന്നു കിട്ടുന്ന വരുമാനവും തന്റെ വാർധക്യ പെൻഷനും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. മൂന്ന് മാസമായി വാർധക്യ പെൻഷൻ മുടങ്ങിയത് പ്രതിസന്ധി വർധിപ്പിച്ചു. വീടിന്റെ അറ്റകുറ്റപണിയെ തുടർന്ന് വാടകവീട്ടിൽ നിന്നും മാറണമെന്ന് ഉടമ പറഞ്ഞിരുന്നു. ഇതനുസരിച്ച് പഞ്ചായത്തംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിൽ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറാനിരിക്കെയാണ് കർഷകൻ ജീവനൊടുക്കിയത്. സ്വന്തം വീട് ഉപയോഗിക്കാനാവാത്തതിനാൽ പ്രദേശവാസിയുടെ വീട്ടുമുറ്റത്താണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്.
സ്വന്തം വീട് വിടേണ്ടി വന്നത് സുബ്രമണ്യനെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും പ്രദേശവാസികളും പറഞ്ഞു. 13 വർഷം മുൻപ് കാൻസർ ബാധിച്ച സുബ്രമണ്യത്തിനെ തുടർ ചികിത്സയും നാല് ലക്ഷത്തോളം രൂപ കട ബാധ്യതയും അലട്ടിയിരുന്നു. നവകേരള സദസ്സിന് 22ന് ഇരിട്ടി മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് തന്റെ കഷ്ടപാടുകൾ വിവരിച്ച് ഹർജി തയ്യാറക്കിയിട്ടാണ് സുബ്രഹ്മണ്യൻ ജീവനൊടുക്കിയത്. മൃതദേഹം മുണ്ടാംപറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ