പട്ടയഭുമിയിലെ അനധികൃതനിര്‍മ്മാണങ്ങള്‍ ക്രമപ്പെടുത്താന്‍ അനുമതി; നിയമഭേദഗതി നിയമസഭ പാസാക്കി

നിയമസഭ അംഗീകരിച്ച ഭേദഗതി നിയമത്തില്‍ രണ്ടു വകുപ്പുകളാണു കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കാനുള്ള ഭൂപതിവ് ഭേദഗതി ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. 1960 ലെ ഭൂപതിവ് നിയമം അനുസരിച്ചു പതിച്ചുനല്‍കിയ ഭൂമി, കൃഷിക്കും വീടുനിര്‍മാണത്തിനും പൊതുവഴിക്കുമായാണ് ഇതുവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. ആ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി സാധാരണക്കാര്‍ നിര്‍മിച്ച കെട്ടിടങ്ങളും മറ്റും ക്രമവല്‍ക്കരിക്കാനും ഇതര ഉപയോഗങ്ങള്‍ക്ക് അനുമതി നല്‍കാനുമാണു ഭേദഗതി.

ഇടുക്കി ജില്ലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യംകൂടി പരിഗണിച്ചാണ് ഭൂപതിവ് ഭേദഗതി ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും. സുപ്രീം കോടതിയുടെ 2020 ലെ ഇടക്കാല ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയില്‍ പൂര്‍ണ നിര്‍മാണ നിരോധനം എന്ന സാഹചര്യം ഉടലെടുത്തിരുന്നു. ഇതും സര്‍ക്കാര്‍ പരിഗണിച്ചു. ഇതോടെ മലയോരമേഖലകളിലെ പട്ടയഭൂമിയില്‍ ഇതുവരെ നടത്തിയ  എല്ലാ നിയമനിര്‍മ്മാണ പ്രവൃത്തികള്‍ക്കും നിയമപരമായ അംഗീകാരം ലഭിക്കും. 

നിയമസഭ അംഗീകരിച്ച ഭേദഗതി നിയമത്തില്‍ രണ്ടു വകുപ്പുകളാണു കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. പതിച്ചുകിട്ടിയ ഭൂമിയില്‍ അനുവദിക്കപ്പെട്ടതിനു പുറമേ മറ്റാവശ്യങ്ങള്‍ക്കായി നടത്തിയ നിര്‍മ്മാണങ്ങള്‍ ക്രമവത്ക്കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഒന്ന്. ഭേദഗതി ബില്ല് നിയമമാകുന്ന തീയതിവരെ ലഭിച്ചിട്ടുള്ള പട്ടയങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് രണ്ടാമത്തേത്

പൊതു കെട്ടിടങ്ങളെ പരിഗണിക്കും1500 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്താന്‍ കുറഞ്ഞ ഫീസും ഇതിനു മുകളില്‍ വിസ്തീര്‍ണമുള്ള നിര്‍മിതികള്‍ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കില്‍ ഉയര്‍ന്ന ഫീസും ഈടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതെല്ലാം ചട്ടത്തിലും ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും വ്യക്തമാക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതുകെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പാര്‍ട്ടി ഓഫിസുകള്‍ ഉള്‍പ്പെടെ പൊതു ഉപയോഗത്തിനുള്ള നിര്‍മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ചട്ടങ്ങള്‍ വരുമ്പോള്‍ ഒഴിവാക്കാന്‍ ആലോചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com