പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്. മണ്ണാര്‍ക്കാട് പറമ്പുള്ളിയില്‍ കൊല്ലിയില്‍ ജോയ്ക്കാണ് അപകടമുണ്ടായത്. രാവിലെ 4.30ന് റബര്‍ ടാപ്പിങ്ങിനായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇദ്ദേഹത്തിന് ശരീരമാസകലം സാരമായ പരിക്കേറ്റ് ചികിത്സയിലാണ്.
കണ്ണൂരിലും ഇന്ന് കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലിക്കിടെ കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു പേര്‍ക്ക് പരിക്കേറ്റത്.
ആമ്പിലാട് നെയ്‌ച്ചേരിക്കണ്ടി മുത്തപ്പന്‍ മടപ്പുരക്ക് സമീപം വയലില്‍ തോട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് ഇവര്‍ക്കുനേരേ പാഞ്ഞടുക്കുകയായിരുന്നു. 40ഓളം പേര്‍ ജോലിചെയ്യുന്നതിനിടയിലേക്കാണ് പന്നി പാഞ്ഞടുത്തത്. സി ലക്ഷ്മി (67), രജനി പൈങ്കുറ്റി (55), എംകെ ലളിത (59), സിവി പദ്മിനി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറല്‍ ആസ്പത്രിയിലും ചികിത്സതേടി. പ്രദേശത്ത് കൃഷിസ്ഥലങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. എന്നാല്‍ ആളുകള്‍ക്കുനേരേ ആക്രമണം ആദ്യമായിട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ