ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, കേരളത്തിന്റെ പൊതുസ്വത്ത്: എംവി ​ഗോവിന്ദൻ

ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡർമാരാക്കുന്നതെന്നും എംവി ​ഗോവിന്ദൻ
ശോഭന ബിജെപി വേദിയിൽ/ പിടിഐ, എംവി ​ഗോവിന്ദൻ/ ഫെയ്സ്ബുക്ക്
ശോഭന ബിജെപി വേദിയിൽ/ പിടിഐ, എംവി ​ഗോവിന്ദൻ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ നടിയും നർത്തകിയുമായ ശോഭനയ്ക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. ഇപ്പോൾ ശോഭനയ്ക്കെതിരെയുള്ള വിമർശനങ്ങൾ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ രം​ഗത്തെത്തിയിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്തു എന്നതുകൊണ്ട് ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡർമാരാക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

‘പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട വിഷയമാണ്. കേരളീയത്തിന്റെ ഭാഗമായി പങ്കെടുക്കുന്നതും തെറ്റാണെന്നു പറയാൻ പറ്റുമോ? ഇനിയെങ്കിലും കലാകാരൻമാരെയും കായിക മേഖലയിൽ നിന്നുള്ളവരെയും കക്ഷി രാഷ്ട്രീയത്തിന്റെ അറകളിലേക്കു തിരിക്കേണ്ട. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡർമാരാക്കുന്നത്. അവരുടെ കഴിവാണ് മാനദണ്ഡം. ശോഭനയേപ്പോലെയുള്ള ഒരു നർത്തകി, സിനിമാ മേഖലയിലെ വളരെ പ്രഗൽഭയായ ഒരു സ്ത്രീ... അവരെയൊന്നും ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അവരെല്ലാം ഏതു രാഷ്ട്രീയത്തിന്റെ ഭാഗമായാലും, ഈ കേരളത്തിന്റെ പൊതുസ്വത്ത് തന്നെയാണ്.’– എംവി ​ഗോവിന്ദൻ പറഞ്ഞു. 

ഇന്നലെ തൃശൂരിൽ നടന്ന സ്ത്രീശാക്തീകരണ സമ്മേളനത്തിലാണ് ശോഭന പങ്കെടുത്തത്. താൻ ആദ്യമായാണ് ഇത്രയും അധികം സ്ത്രീകൾ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത് കാണുന്നത് എന്നാണ് ശോഭന പറഞ്ഞത്. മികച്ച നേതൃത്വത്തിന് കീഴിലാണ് നാം ജീവിക്കുന്നതെന്നും താരം പറഞ്ഞിരുന്നത്. പിന്നാലെ ശോഭനയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. താരത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് താഴെയും വിമർശനം നിറയുകയാണ്. അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇതിനെ തള്ളിക്കൊണ്ട് രം​ഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com