ഒരു മരത്തെ സംബന്ധിച്ചിടത്തോളം അത് നില്‍ക്കുന്ന ഇടമാണ് പച്ച. ടി.പി. രാജീവനെ സംബന്ധിച്ചിടത്തോളം താന്‍ നില്‍ക്കുന്ന ഇടമാണ് കവിത. അഥവാ, സാന്നിദ്ധ്യപ്പെടലാണ് കവിത. സാന്നിദ്ധ്യപ്പെടുക എന്നത് വര്‍ത്തമാനകാല അനുഭവമാണ്. ഭൂതഭാവികള്‍ മുഴുവന്‍ വര്‍ത്തമാനത്തിലേക്ക് ഇരച്ചെത്തുന്ന ഇടമാണ് ഈ കവിക്ക് താന്‍ നില്‍ക്കുന്ന ഇടം. കുഴിച്ച മണ്ണില്‍ വെള്ളത്തിന്റെ നനവുപോലെ, സാന്നിദ്ധ്യത്തിന്റെ ഇടം.
പി. കുഞ്ഞിരാമന്‍ നായര്‍ എന്നും തൊട്ടുമുന്നില്‍ നീങ്ങുന്ന ഒരു ദേവതയുടെ പിറകേ അലഞ്ഞു. സൗന്ദര്യദേവത എന്നോ രമ്യശാരദ കന്യക എന്നോ കാവ്യദേവത എന്നുതന്നെയോ അവളെ വിളിക്കാം. രാജീവനാകട്ടെ, ഒരു ദേവതയുടേയും ഒരു ദുര്‍മൂര്‍ത്തിയുടേയും ഒരു കാമുകിയുടേയും പിറകേ പോകുന്നില്ല. മറിച്ച് എല്ലാവരും രാജീവനില്‍ പ്രത്യക്ഷീഭവിക്കുകയാണ്, സാന്നിദ്ധ്യപ്പെടുകയാണ്. തന്റെ ഇടം എന്നാല്‍ താന്‍ സാന്നിദ്ധ്യം കൊള്ളുന്ന ഇടം. താനാകട്ടെ, തന്നില്‍ സന്നിഹിതമാകുന്ന സകലതിന്റേയും ആകെത്തുകയും. അപ്പോള്‍ സാന്നിദ്ധ്യങ്ങളുടേയും പ്രത്യക്ഷങ്ങളുടേയും ആദ്യന്തമില്ലാത്ത തുടര്‍ച്ചയുടെ ഇടമാകുന്നു കവിത.
ആദ്യകാല കവിതകളില്‍ ഈ കവി മൂര്‍ത്തികളെത്തേടി ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കും പോയി. സ്വന്തം ഭൂതകാലത്തിലേക്കു തിരിച്ചുപോയ, ഇനിയും തിരിച്ചറിയപ്പെടാത്ത മനുഷ്യ പ്രതിമകളിലൊന്ന് അങ്ങനെ പോയവന്‍ ആണയാള്‍. ആ യാത്രയിലയാള്‍ മേല്‍മലനായാട്ടിനു പോയ മുത്തച്ഛനേയും സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛനേയും വരെ കണ്ടുമുട്ടുന്നുണ്ട്.
എന്നാല്‍, ഒരു ഘട്ടം കഴിഞ്ഞതോടെ ആദ്യം കവിയുടെ തന്നെ അപരത്വമായ നീ നിരന്തരമായി വെളിച്ചപ്പെടാന്‍ തുടങ്ങി. വേട്ട എന്ന ആദ്യകാല കവിത തൊട്ട് ഈ അപരത്വത്തിന്റെ പ്രകാശനം കാണാം. ഓരോ നിഴലിലും ഓരോ വളവിലും കണ്ണടക്കുമ്പോള്‍ എന്റെയുള്ളില്‍ എന്നെത്തന്നെ നോക്കിനില്‍ക്കുന്ന, എന്റെ കാമുകിയുമായി സല്ലപിക്കുന്ന, മക്കളോടൊത്തു കളിക്കുന്ന വര്‍ത്തമാനകാല മൂര്‍ത്തിയാണാ നീ. ആധുനികമായ പൂര്‍വ്വാഖ്യാനങ്ങളിലേക്കു കൂടി പടര്‍ച്ചയുള്ളതാണ് ആ വര്‍ത്തമാനകാലമൂര്‍ത്തിയുടെ സ്ഥൂലസാന്നിദ്ധ്യം. ഞാനും നീയും എന്ന പിളര്‍പ്പ് ആറ്റൂരിന്റെ പല കവിതകളിലുമുള്ളത് ഓര്‍മ്മിക്കാം. 'അര്‍ക്കം' എന്ന കവിത ഒരുദാഹരണം. തമിഴില്‍, ഏതാണ്ട് രാജീവന്റെ സമകാലീനനെന്നു പറയാവുന്ന ആത്മാനാമിന്റെ (ജനനം 1951) കവിതയില്‍ ഞാന്‍, നീ എന്ന ഈ പിരിവിന്റെ ഒരടരു കാണാം. ആത്മാനാം കവിതയെ മുന്‍നിര്‍ത്തിയുള്ള ഒരു സംഭാഷണത്തില്‍ തമിഴ് കവികളായ യുവന്‍ ചന്ദ്രശേഖരനും സുകുമാരനും ആത്മാനാം കവിതയിലെ ഞാന്‍ കവിത അവസാനിക്കുന്നിടത്ത് നീയായി മാറുന്നതിനെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ട്. (ആത്മാനാം തേര്‍ന്തെടുത്ത കവിതൈകള്‍). ഭിക്ഷ എന്നൊരു ചെറു കവിത ഉദാഹരിച്ചാണതു വിശദീകരിക്കുന്നത്.
നീയൊരു പിച്ചക്കാരനായിപ്പോ.
ഭിക്ഷ ഭിക്ഷ എന്നലറ്.
നിന്റെ വിളി
തെരുവിനറ്റം വരെയല്ല
അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.
നിന്റെ വിശപ്പിനുള്ള അന്നം
കുറച്ചരിമണികളിലില്ല.
നിന്റെ കയ്യിലൊന്നുമില്ല
ചില ചെങ്കല്‍ക്കട്ടകളല്ലാതെ.
നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,
നീയല്ലാതെ.
ഇതു പറയുന്നത്
ഞാനല്ല നീ തന്നെ.
കവിയും കവിതയിലെ ആഖ്യാതാവും (കവിഞനും കവിതൈച്ചൊല്ലിയും എന്നു തമിഴില്‍) ചിലപ്പോള്‍ രണ്ടായി നില്‍ക്കുകയും ചിലേടത്ത് ഒന്നായിത്തീരുകയും ചെയ്യുന്നതിനാലാണ് ഈ ഞാന്‍ നീ മാറാട്ടം എന്നാണവരുടെ വിശദീകരണം. എന്നാല്‍, രാജീവ കവിതയിലെ ഞാന്‍ നീ പിളര്‍പ്പ് അത്തരത്തിലല്ല. കവി വേറെ, ആഖ്യാതാവ് വേറെ എന്ന അനുഭവം രാജീവന്റെ കവിതകളില്‍ പൊതുവേ ഇല്ലെന്നു പറയാം.
എന്റെ ഫലപ്രാപ്തിയാണ്, എന്നിലെ വിജയിയാണ് നീ എന്ന് 'മരം' എന്ന ഒരാദ്യകാല കവിതയില്‍ രാജീവനെഴുതുന്നു. പിന്നീട് സമീപകാല കവിതകള്‍ വരെ പല സന്ദര്‍ഭങ്ങളിലും നീ എന്ന ഈ കാലമൂര്‍ത്തി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നീലക്കൊടുവേലിയിലെ പുതിയ കവിതകളിലുമുണ്ട് ഞാന്‍ പിളര്‍ന്നുണ്ടായ നീ, 'ജിഗ്‌സോ' എന്ന കവിത നോക്കൂ. എന്നെ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ വേണ്ടിക്കൂടിയുള്ള അടര്‍ത്തിമാറ്റലാണ് രാജീവ കവിതയിലെ നീ. സ്വന്തം ഉടലില്‍നിന്ന് ഉയിര്‍പ്പിച്ചെടുത്ത നീ, എന്റെ കണ്ണാടിയും കുരിശുമാകുന്നു. എന്നെ കാലത്തിലും സ്ഥലത്തിലും നിര്‍ത്തിക്കാണിക്കാന്‍ നീ എന്ന വര്‍ത്തമാനകാല മൂര്‍ത്തിക്കേ കഴിയൂ. വര്‍ത്തമാനകാലമൂര്‍ത്തിയായ നീ വന്നിറങ്ങിയതു മുതലാണ് രാജീവന്റെ കവിതക്കളത്തിലേക്ക് വരവുകള്‍ തുടങ്ങുന്നത് എന്നതിനാലാണ് നിന്നെ സ്ഥിരീകരിച്ച് മുന്നോട്ടു പോകുന്നത്.
ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കുമിറങ്ങിച്ചെന്ന് ശക്തിയാര്‍ജ്ജിക്കുന്ന കവിതകളേക്കാള്‍ സാന്നിദ്ധ്യങ്ങള്‍ ഇങ്ങോട്ടിറങ്ങിവരുന്ന കവിതകള്‍ എഴുത്തിന്റെ രണ്ടാം ഘട്ടത്തില്‍ (വാതില്‍ എന്ന സമാഹാരത്തിനു ശേഷമുള്ള കവിതകളില്‍) ശക്തമാകാന്‍ തുടങ്ങി. അമീബ, നിലവിളി എന്നീ ആദ്യകാല കവിതകളില്‍ത്തന്നെ ഈ സാന്നിദ്ധ്യപ്പെടലിന്റെ രീതി വെളിവായിത്തുടങ്ങുന്നുണ്ട്. തിരിച്ചറിയാത്ത ഒന്നിന്റെ സാന്നിദ്ധ്യം വിരസതയുടേയും ഏകാന്തതയുടേയും ആദിമജലത്തില്‍ വ്യഥയായി പിളര്‍ന്നുപിളര്‍ന്ന്, വ്യാധിയായി പടര്‍ന്നു പടര്‍ന്ന് ആരും തിരിച്ചറിയാതെ, കാണാതെ സാന്നിദ്ധ്യപ്പെടുന്നു. വര്‍ത്തമാനകാലത്തിന്റെ ഫയലുകള്‍ക്കിടയില്‍നിന്നാണ് എല്ലാത്തിന്റേയും തുടക്കമെന്ന് 'നിലവിളി'യില്‍ കവി പറയുന്നു. പൊടിപിടിച്ച ഫയലുകള്‍ തുടച്ചുമിനുക്കിയെടുക്കുമ്പോള്‍ കിട്ടിയ ആകാശക്കീറില്‍നിന്ന് ആദ്യം അവതരിക്കുന്നത് ഇടിമിന്നലുകളാണ്. തുടര്‍ന്ന് ഇളകിമറിയുന്നൊരു കടലും അതില്‍ ക്രിസ്തുവിനു മുന്‍പേതോ കാലത്തുനിന്നു പുറപ്പെട്ടുവരുന്ന ഒരു കപ്പലും പ്രത്യക്ഷപ്പെടുന്നു. ആ കപ്പലില്‍ നിന്നിറങ്ങിവരുന്ന നിലവിളി ഇരുണ്ട വന്‍കരയിലെന്നപോലെ രാജീവന്റെ കവിതയിലാകെ പടര്‍ന്നുകയറുന്നു. ഒരു നിലവിളിയോടെയാണ് ചരിത്രം രാജീവന്റെ കവിതയിലേക്ക് ആദ്യം കടന്നുവരുന്നത്.
പ്രകൃതിയുടെ സാന്നിദ്ധ്യം
'രാഷ്ട്രതന്ത്രം' എന്ന സമാഹാരത്തിലെ കവിതകളിലെത്തുമ്പോള്‍, ചരിത്രത്തിലേക്കെന്നപോലെ പ്രകൃതിയിലേക്കും കവിയിലെ മനുഷ്യന്‍ അന്വേഷിച്ചു പോകുന്നു. രാജീവ കവിതയുടെ മൊഴിപ്പടര്‍പ്പുകള്‍ക്കിടയില്‍ പുലിവരകള്‍ തെളിഞ്ഞുമായുന്നു. മഴ, കാറ്റ്, മിന്നല്‍ തുടങ്ങിയ പ്രകൃതിശക്തികളിലേക്കു ചെന്ന് അവയെ എടുത്തണിയുന്നു. വര്‍ത്തമാനകാല മനുഷ്യനു കൂടുതല്‍ കരുത്തുകിട്ടാന്‍ പ്രകൃതിയുടെ ഈ ആവേശിക്കല്‍ കാരണമാകുന്നുണ്ട്. പോരാട്ടവീര്യം ഈ ഘട്ടത്തില്‍ അയാള്‍ക്കു വര്‍ദ്ധിക്കുന്നു. മൃഗസ്വത്വങ്ങളിലേക്കു പകരുന്ന ഒടിവിദ്യയുടെ കാലം കൂടിയാണിത്. ഇക്കൂട്ടത്തില്‍ പല മൃഗങ്ങളിലേക്കും അങ്ങോട്ടു പോകുമ്പോള്‍ ചില മൃഗസ്വത്വങ്ങള്‍ ഇങ്ങോട്ടു വരുന്നതായി അനുഭവപ്പെടും. ഉദാഹരണത്തിനു മത്സ്യത്തിലേക്കും കുറുക്കനിലേക്കും അങ്ങോട്ടു പോകുമ്പോള്‍ ആമയും പൂച്ചയും ഇങ്ങോട്ടു വരുന്നു. അങ്ങോട്ടു പോകുന്നതിന്റെ പരിമിതി പ്രതീകാത്മകതയായി മത്സ്യത്തിലും കുറുക്കനിലും ശേഷിച്ചേക്കും. ഇങ്ങോട്ടവതരിക്കുന്നതിന്റെ തുറസ്സാകട്ടെ, ആമയേയും പൂച്ചയേയും പ്രതീകക്കെണിയില്‍നിന്നു രക്ഷിച്ച് വ്യാഖ്യാനപരതയ്ക്കപ്പുറം കടത്തുന്നു. മറ്റെല്ലാ ജീവികളും മനുഷ്യ വിനിമയങ്ങളുടെ ഭാഗമായി പ്രതീകങ്ങളായപ്പോള്‍ ഒന്നിലും പെടാതെ നില്‍ക്കുന്നു, ആമ.
ചുറ്റുപാടും
ആരുമില്ലെന്നുറപ്പ്.
ആമ
കയ്യും
കാലും
തലയും
മെല്ലെ പുറത്തേക്കിട്ടു.
അതേ ആകാശം
അതേ ഭൂമി.
പിന്നെ
നമ്മുടെ വര്‍ത്തമാനത്തിന്റെ
വിശാലമായ ചതുപ്പുകളില്‍
അവന്‍ കാറ്റുകൊള്ളാനിറങ്ങി.
ആമയെ വ്യാഖ്യാനിക്കാനല്ല തോന്നുക. മറിച്ച്, വ്യവസ്ഥാപിതമായ എല്ലാ വ്യാഖ്യാനങ്ങള്‍ക്കും പ്രസ്ഥാനവല്‍ക്കരണങ്ങള്‍ക്കുമപ്പുറത്ത് ജീവിതത്തെ തനിമയില്‍ കാണുന്ന നോട്ടത്തിലേക്കാണ് നമ്മുടെ മിഴിയൂന്നുക. പൂര്‍വ്വനിശ്ചിതങ്ങളില്‍നിന്നും കെട്ടുപാടുകളില്‍നിന്നും മോചിതമായ തനിമയോടെയാണ് ആമ അവതരിക്കുന്നത്.
പോക്കുകള്‍ വരവുകളായി മാറുന്ന മാറ്റത്തിന്റെ കാലമാണിത്. നിലനില്‍പ്പിനുവേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയം ഈ ഘട്ടത്തില്‍ രാജീവന്റെ കവിതയുടെ കൊടിയടയാളം തന്നെയായി മാറുന്നു. കൂട്ടങ്ങളോടു പൊരുതുന്ന വ്യക്തി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത് പകര്‍ന്നാടി സാന്നിദ്ധ്യം കൊള്ളുന്ന ആദിപ്രഭവങ്ങളില്‍നിന്നാണ്.
ചക്രവര്‍ത്തിമാരെ കാണുമ്പോള്‍
ചാടിയെഴുന്നേറ്റു നമസ്‌കരിക്കുവാന്‍
പര്‍വ്വതങ്ങള്‍ക്കാവില്ല.
അതുകൊണ്ട്,
ഒറ്റക്കു നില്‍ക്കുന്നവരേയും
ആകാശത്തിന്റെ അര്‍ത്ഥമറിയുന്നവരേയും
ലോകാവസാനം വരെ
ചങ്ങലക്കിടാം.
ഈ കവിതയുടെ തലക്കെട്ടു തന്നെ പ്രകൃതിപാഠങ്ങള്‍ എന്നാണ്. കൂട്ടങ്ങളാലും പരമാധികാര സ്വരൂപമാളുന്ന പ്രസ്ഥാനങ്ങളാലും വിഴുങ്ങപ്പെടുന്ന വൈയക്തികതയെ ആവിഷ്‌കരിക്കാന്‍ പ്രകൃതി പ്രഭവങ്ങളേയും ചരിത്ര പ്രഭവങ്ങളേയും രാജീവന്‍ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഗോത്ര ജീവിതത്തില്‍നിന്നുള്ള മൂര്‍ത്തികളെത്തന്നെ സംഘബോധത്തിനെതിരെ വൈയക്തികയെ ഉയര്‍ത്തിപ്പിടിക്കാനായി പ്രയോജനപ്പെടുത്തുന്നതില്‍ ഒരു തിരിച്ചിടലുണ്ട്. മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കുന്ന ഈ വിദ്യയെ രാഷ്ട്രീയദര്‍ശനവും സൗന്ദര്യദര്‍ശനവുമായി വികസിപ്പിക്കാന്‍ രാജീവനു കഴിഞ്ഞു. മലയാള കവിതയിലെ പൊതുബോധത്തോട് ഇടയുന്ന വിമതനായി രാജീവന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത് താന്‍ വികസിപ്പിച്ചെടുത്ത ഈ രാഷ്ട്രീയ സൗന്ദര്യദര്‍ശനങ്ങളുടെ ബലത്തിലാണ്.
ഈ സന്ദര്‍ഭത്തില്‍, കാരണവന്മാരും മൂര്‍ത്തികളും ദേവതകളും പ്രകൃതിശക്തികളുമെല്ലാം രാജീവന്റെ കവിതയിലേക്ക് നിരന്തരം കളം കൊള്ളാനിറങ്ങി. ആദിമമായ അലര്‍ച്ചകളും മുരള്‍ച്ചകളും തേങ്ങലുകളും വര്‍ണ്ണവിന്യാസങ്ങളുമെല്ലാം വ്യക്ത്യഭിമാനത്തെ കാത്തുസൂക്ഷിക്കാന്‍ പാടുപെടുന്ന ചെറിയ മനുഷ്യന്റെ അനുഭവങ്ങളോടു ചേര്‍ത്തുവെച്ചിരിക്കുന്നു, ഈ കവിതകളില്‍. 'വയല്‍ക്കരയില്‍ ഇപ്പോള്‍ ഇല്ലാത്ത' എന്ന വിശേഷണ വാക്യാര്‍ദ്ധത്തിലേക്ക് കവിതകള്‍ വന്നു ചേരുന്നതുപോലെ കവിതകളിലേക്ക് വനദേവതമാരും ഗോത്ര മുത്തശ്ശിമാരുമെല്ലാം കളം കൊള്ളാനെത്തുന്നു. മൂര്‍ത്തികള്‍ ഇങ്ങോട്ട് അവതരിക്കുകയാകയാല്‍ കവിയെ സംബന്ധിച്ചിടത്തോളം അതില്‍ ഗൃഹാതുരതയുടെ പ്രശ്‌നമേ ഉദിക്കുന്നില്ല. സ്വാഭാവികമായി വന്നുചേരാനിടയുള്ള ഗൃഹാതുരഭാവത്തെ രാജീവന്‍ മറികടക്കുന്നത് എങ്ങനെ എന്നു വ്യക്തമാകാന്‍ 'വെറ്റിലച്ചെല്ലം' എന്ന കവിത പരിശോധിച്ചാല്‍ മതി. വാരാണസി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുന്ന മുത്തശ്ശനും മുത്തശ്ശിക്കും മുന്നില്‍ (മുത്തശ്ശന്‍ മരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു, മുത്തശ്ശി മരിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഞാന്‍ ജനിച്ചിട്ടുമുണ്ടായിരുന്നില്ല എന്നു കവി) ടോയ്‌ലറ്റ് മുറിയുടെ ചുമരില്‍ കാലകത്തിയിരിക്കുന്ന നഗ്‌നസുന്ദരിയുടെ രൂപത്തിലാണ് തട്ടകത്തമ്മ തെളിഞ്ഞു വരുന്നത്.
ഈ കവിതകളുടെ അടിസ്ഥാന കേരളീയ പ്രകൃതം എടുത്തുകാണിക്കാന്‍ വേണ്ടിയാണ് കളം കൊള്ളാനെത്തുക എന്ന പ്രയോഗം ഇവിടെ ഉപയോഗിച്ചത്. രാജീവന്റെ പുറപ്പെട്ടുപോയ വാക്ക്, മുഴുവന്‍ ലോകത്തിന്റേയും അനുഭവങ്ങള്‍ സ്വാംശീകരിച്ചതാണ്. അമേരിക്കയില്‍ കണ്ട അണ്ണാനേയും ചൈനയില്‍ കൊണ്ട മഴയേയും കുറിച്ചുവരെ രാജീവന്‍ എഴുതിയിട്ടുണ്ട്. സമകാല ലോക കവിതയുടെ ഒരു സമാഹാരം 'ദ ബ്രിങ്ക്' എന്ന പേരില്‍ ചേര്‍ത്തെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതുന്നതാകട്ടെ, തീര്‍ത്തും പുതിയ ഗദ്യഭാഷയിലും. എന്നിട്ടും അടിമുടി കേരളീയമായിരിക്കുന്നു ഈ കവിതകള്‍. സമകാല കേരളത്തിലെ ഏകശിലാത്മക രാഷ്ട്രീയ വ്യവസ്ഥയും വ്യക്തിയുടെ അന്തസ്സും തമ്മിലെ സംഘര്‍ഷംപോലുള്ള സൂക്ഷ്മ വ്യവഹാരങ്ങള്‍ ഈ കവിതകള്‍ ഉള്‍ക്കൊളളുന്നു. ഇതള്‍ത്തുമ്പിലെ തുടുപ്പും വേരറ്റത്തെ തുടിപ്പും ഓരോ കവിതയിലും ത്രസിക്കുന്നു. തന്റെ കടുന്തറപ്പുഴയും കുറ്റ്യാടിപ്പുഴയും ചെങ്ങോട്ടു മലയും രാജീവന്‍ ലോക കവിതയുടെ സമകാലീന ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നു. മലയാളി ശീലങ്ങളും കേരളീയ പ്രകൃതിയുടെ പുറമടരുകള്‍പോലും രാജീവകവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു. മലയാളത്തിന്റെ ഈ കാമ്പുറപ്പുകൊണ്ടാണ് രാജീവനു തന്റെ കവിതയെ ലോക കവിതയോടു ചേര്‍ത്തുവെയ്ക്കാന്‍ സാധിച്ചത്.
ലോക കവിതയ്ക്ക് അരനൂറ്റാണ്ടെങ്കിലും പിറകിലായാണ് മലയാള കവിത എന്നും സഞ്ചരിച്ചു പോന്നത്. 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇംഗ്ലീഷിലെഴുതിയ 'എലിയറ്റ്' മലയാളത്തിലെത്തുന്നത് നൂറ്റാണ്ടിന്റെ മധ്യം കഴിഞ്ഞ്. നെരൂദയും ബ്രഹ്ത്തും ലോര്‍ക്കയും 20ാം നൂറ്റാണ്ടൊടുവില്‍ മലയാളത്തില്‍ ആഘോഷിക്കപ്പെട്ടു. 1960കളില്‍ തന്റെ മികച്ച കവിതകളെഴുതിയ തോമസ് ട്രാന്‍സ്‌ട്രോമറാണ് ഏറ്റവും പുതിയ ശരിയായ കവിയെന്ന് മലയാളത്തിലെ 2022ലെ ഇളംതലമുറ എഴുത്തുകാര്‍പോലും പറയുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി, തന്റെ അതേ കാലത്ത് മറ്റു ഭാഷകളിലെഴുതുന്ന കവിതകള്‍ക്കൊപ്പം തന്റെ കവിതകള്‍ നിര്‍ത്തിക്കാണാന്‍ ശ്രമിച്ച ആദ്യത്തെ മലയാള കവിയാണ് രാജീവന്‍. സച്ചിദാനന്ദനെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. എന്നാല്‍, നെരൂദ, ബ്രഹ്ത് തുടങ്ങിയ കവികളുടെ കവിതകള്‍ക്കു മുന്നിലാണ് സച്ചിദാനന്ദന്റെ വിവര്‍ത്തന ഭാഷയ്ക്ക് സ്വാഭാവികമായ ഒഴുക്കു കൂടുതലുള്ളത്. സച്ചിദാനന്ദന്‍ സമഗ്രതയോടെ ശ്രദ്ധയൂന്നിയതും ആ കവികളിലാണ്. രാജീവനാകട്ടെ, നോഹ ഹോഫന്‍ബര്‍ഗ്ഗിനേയും മറ്റും പോലുള്ള ഏറ്റവും പുതിയ കവികളുടെ രചനകളിലാണ് ലയം കൊണ്ടതും അവരുടെ കവിതകള്‍ക്കൊപ്പമാണ് സ്വന്തം കവിതകള്‍ ചേര്‍ത്തുവച്ചതും. പുറപ്പെട്ടുപോകുന്ന വാക്ക്, വാക്കും വിത്തും എന്നീ കൃതികളില്‍ രാജീവന്‍ പരാമര്‍ശിക്കുന്ന കവിനിരയെ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. തന്റെ ചൈനാ യാത്രയില്‍ പരിചയപ്പെട്ട കായ് ടിയാന്‍ ഷിന്‍ എന്ന ഗണിതശാസ്ത്രജ്ഞനായ കവിയുടെ രചനാലോകം പരിചയപ്പെടുത്തുന്ന ഒരു സന്ദര്‍ഭമുണ്ട് 'വാക്കും വിത്തും' എന്ന കൃതിയില്‍. തന്റെ സമകാലീനനായ ആ ചീനക്കവിയുടെ അപൂര്‍വ്വത രചനാമാതൃകകള്‍ ഉദാഹരിച്ച് മലയാള വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയാണവിടെ. തടാകത്തിലെ വെള്ളം എന്ന മനോഹരവും വ്യത്യസ്തവുമായ കവിതയാണ് രാജീവന്‍ ഉദാഹരിക്കുന്നത്.
തടാകത്തിലെ വെള്ളത്തിന്റെ
തുറസ്സാണ് കര.
തടാകത്തിലെ വെള്ളത്തിന്റെ
തുറസ്സാണ് ആകാശം.
നഗരം, വീട് എല്ലാം
തടാകത്തിലെ വെള്ളത്തിന്റെ
തുറസ്സുകള്‍.
കുത്തനെ നില്‍ക്കുന്ന
തടാകവെള്ളമാണ്
ഭിത്തി.
മടക്കിവെച്ച തടാകവെള്ളമാണ്
കസേര
ചുരുട്ടിവെച്ച തടാകവെള്ളമാണ്
ചായപ്പാത്രം
തൂക്കിയിട്ട തടാകവെള്ളമാണ്
തൂവാല
സുതാര്യമായ തടാകവെള്ളമാണ്
സൂര്യവെളിച്ചം
ഒഴുകുന്ന തടാകവെള്ളമാണ്
സംഗീതം
പരസ്പരം തലോടുന്ന തടാകവെള്ളമാണ്
പ്രണയം
സങ്കല്പത്തിലെ തടാകവെള്ളമാണ്
സ്വപ്നം.
ഇങ്ങനെ മറുമൊഴികളിലെ തല്‍ക്കാലം നമുക്കപരിചിതരായ തന്റെ സഹോദരകവികള്‍ക്കൊപ്പമാണ് ഈ കവി മലയാളത്തില്‍ നിന്നുകൊണ്ട് തന്റെ ഭാഷയ്ക്കായി തേടുന്നത്.
സമകാലീനരായ ലോകകവികളെ പരിഭാഷയിലൂടെ മലയാളത്തിലെത്തിക്കുന്നതിനേക്കാള്‍ രാജീവന്‍ പ്രാധാന്യം കൊടുത്തത്, ലോക കവിതയിലെ സമകാലികതയെ അടുത്തറിഞ്ഞ് അവ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിലും ആ കവിതകള്‍ക്കൊപ്പം സ്വന്തം കവിതകള്‍ ആത്മവിശ്വാസപൂര്‍വ്വം ചേര്‍ത്തുവയ്ക്കുന്നതിലുമാണ്. തന്റെ ഇടം എന്നത് അത്രമേല്‍ പ്രധാനമായതു കൊണ്ടാണ് ഇങ്ങനെ നിഷ്‌കരുണം സ്വന്തം എഴുത്തിനെ ലോക കവിതയ്ക്കു മുന്നില്‍ നിര്‍ത്തി നോക്കാന്‍ അയാള്‍ക്കു ധൈര്യമുണ്ടായത്.
നാലു ദശകം പിന്നിട്ട കാവ്യജീവിതത്തില്‍ പ്രകൃതിശക്തികളും മൂര്‍ത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്‌കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദര്‍ശനം എന്നിങ്ങനെ കളം മാറി മാറി വരുന്നു. കാലം രാജീവന്റെ മൂര്‍ത്തികളേക്കാള്‍ അവ വന്നിറങ്ങിയാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകര്‍ന്നടിയുന്ന മനുഷ്യന്റേയും മണ്ണിന്റേയും തൊണ്ടക്കുഴിയും നെഞ്ചിന്‍കൂടും നീലക്കൊടുവേലിക്കവിതകളില്‍ കളങ്ങളാവുന്നു. ദാഹിക്കുന്ന തൊണ്ടയിലേക്കാണ് കടന്തറപ്പുഴ എഴുന്നള്ളുന്നത്. ശസ്ത്രക്രിയ ചെയ്യാന്‍ തുറന്നിട്ട നെഞ്ചിന്‍ കൂട്ടിലേക്കാണ് ബാല്യകാലസഖിമാര്‍ വന്നിറങ്ങുന്നത്. മണ്ണിന്റെ തുരന്ന മാറില്‍ കളംകൊണ്ടാണ് ചെങ്ങോട്ടുമല സംസാരിക്കുന്നത്. മൂര്‍ത്തികളല്ല, മാറിമറിയുന്ന കളങ്ങളാണ് പ്രധാനമെന്ന സൂചന 'ചെറുമന്തോട്ടപ്പന്‍' എന്ന കവിതയിലുണ്ട്. പണ്ടേ കളംകൊണ്ടു പോന്നിരുന്ന ഈ മൂര്‍ത്തി ഈയിടെയായി സാന്നിദ്ധ്യപ്പെടുന്നില്ല എന്ന ഖേദത്തിലൂടെ തനിക്കു വന്ന മാറ്റത്തെക്കുറിച്ചും ചെറുമന്തോട്ടപ്പനെക്കുറിച്ചുള്ള തിരിച്ചറിവിലേക്കും എത്തിച്ചേരുന്നതാണീ കവിത. ചെറുമന്തോട്ടപ്പന്‍ ഒരു ഒളിപ്പോരാളിയായിരിക്കാം, പീഡനവും അവമതിയും തിരിച്ചറിയപ്പെടാതിരിക്കലുമാവാം മൂപ്പരിലേക്കെത്താനുള്ള ഒരേയൊരു വഴി എന്ന തിരിച്ചറിവില്‍ പീഡനകാലം കടന്നുപോന്ന ആഖ്യാതാവിന്റെ വര്‍ത്തമാന ഇടം തെളിയുന്നു. ആ കളത്തിലൊതുങ്ങുന്ന സ്വസ്ഥതയുടെ മൂര്‍ത്തിയല്ല, ചെറുമന്തോട്ടപ്പന്‍.
കവിതയിലെ വൈകാരികത
വീറിന്റേയും വിമതത്വത്തിന്റേയും ഒളിപ്പോരിന്റേയും മുന്‍കാല കളങ്ങളിലേക്കല്ല, വിഷാദച്ഛവി പുരണ്ട ജീവിതകാമനയുടെ കളങ്ങളിലേക്കാണ് ഈ പുതിയ കവിതകളില്‍ എല്ലാമെല്ലാം സാന്നിദ്ധ്യപ്പെടുന്നത്. ഒരേ സമയം പൗരാണികതയോടേയും നവീനതയോടേയും വെളിപ്പെടുന്ന ആ കാമനയും കൂടെക്കലര്‍ന്ന വിഷാദവും ഏറ്റവും സുന്ദരമായി ആവിഷ്‌കരിക്കപ്പെട്ട കവിതയാണ് നീലക്കൊടുവേലി. നിറയുന്ന കണ്ണോടെയുള്ള ഒരു മുന്‍നോട്ടവും പിന്‍നോട്ടവുമാണാ കവിത. നിറക്കണ്ണുകൊണ്ട് ഭൂതഭാവികളെ കൂട്ടിയിണക്കുന്ന കവിത. ഈ നിറകണ്‍നോട്ടങ്ങള്‍ രാജീവ കവിതയ്ക്ക് പുതിയ അഴക് സമ്മാനിച്ചിരിക്കുന്നു. ജീവിതകാമനയുടെ പരമോന്നതിയാണ് നീലക്കൊടുവേലി, കേരളീയമായ ചിഹ്നം. പാതിരയ്ക്ക് നൂല്‍ബന്ധമില്ലാതെ ഇറങ്ങിച്ചെന്നാല്‍ മാത്രമേ അത് കൈവശമാക്കാന്‍ കഴിയൂ എന്നൊരു സങ്കല്പം കേട്ടിട്ടുണ്ട് (പുലാക്കാട്ടു രവീന്ദ്രന്‍ 'നീലക്കൊടുവേലി' എന്ന കവിതയില്‍ ആ സങ്കല്പം ഉപയോഗപ്പെടുത്തിയിട്ടുണ്ട്). ഇരുമ്പിനെ പൊന്നാക്കാന്‍ പോന്ന ജീവിതകാമനയുടെ നീലക്കൊടുവേലി ഒരിക്കലും കരഗതമാവില്ലെങ്കില്‍ പോലും, കവിതയുടെ നീലക്കൊടുവേലി കൈവശമാക്കാന്‍ പോന്ന വാക്കിന്റെ നഗ്‌നതയാല്‍ രാജീവന്റെ ഈ പുതിയ കവിതകള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഭൂതവര്‍ത്തമാനഭാവികളുടെ പല അടരുകളാല്‍ സമ്പന്നമാണ് ഈ കവിതകള്‍. പരമ്പരകള്‍ക്കപ്പുറത്തുള്ള മുത്തശ്ശന്മാരുടേയും മുത്തശ്ശിമാരുടേയും ഭൂതകാലവും എത്രാമത്തേതെന്നറിയാത്ത പേരക്കുട്ടിയുടെ ഭാവികാലവും ആഖ്യാതാവിന്റെ ബാല്യ കൗമാര യൗവ്വന വാര്‍ദ്ധക്യങ്ങളോട് ചേര്‍ന്നുണ്ടാകുന്ന അനുഭവതലങ്ങള്‍കൊണ്ട് ഇടതൂര്‍ന്നതാണ് ഈ കവിതകളിലെ ആഖ്യാനം. ആശുപത്രി വാര്‍ഡിലെ ഇരുട്ടില്‍ സ്വയം ഉപേക്ഷിച്ചു കിടക്കുകയായിരുന്ന ആഖ്യാതാവിന്റെ നിറുകയില്‍ തൊടുന്ന കടുന്തറപ്പുഴയുടെ നനവ് ഓര്‍മ്മിപ്പിക്കുന്നത്, പണ്ടു കുഞ്ഞായിരുന്നപ്പോള്‍ തിരിച്ചുനല്‍കിയ ജീവിതത്തെപ്പറ്റിയാണ്. മരങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും പ്രായമാവുക എന്നതിനെ സ്വാഭാവികമായി സ്വീകരിക്കുന്ന കവിതകളാണിവ. കനവ് എന്ന കവിതയില്‍ മുന്നില്‍ താണു വന്ന് ചില്ലകള്‍കൊണ്ടു തൊടുന്ന നീര്‍മരുതിന്റെ വാര്‍ഷിക വളയങ്ങള്‍ എണ്ണിനോക്കുന്നുണ്ട് കവി.
ഒന്ന്, രണ്ട്, മൂന്ന്, നാല്...
ഞാന്‍ വാര്‍ഷികവളയങ്ങള്‍ എണ്ണിനോക്കി.
അച്ഛന്‍ അപ്പൂപ്പന്‍ അമ്മ അമ്മൂമ്മ മുത്തശ്ശന്‍ മുതുമുത്തശ്ശന്‍
ഓരോരുത്തരായി വന്നുതുടങ്ങി.
ഒരു കാട്ടുപ്ലാവ് നോക്കിച്ചിരിച്ചു
എന്റെയതേ പ്രായമായിരുന്നു അതിന്.
'നീലക്കൊടുവേലി' എന്ന കവിതയില്‍, ജീവിച്ച വര്‍ഷങ്ങള്‍ വളയങ്ങളായ് ഉടലിലണിഞ്ഞു മുറ്റത്തുനില്‍ക്കുന്ന ഈന്തുമരത്തെക്കുറിച്ചു പറയുന്നു. വൃക്ഷങ്ങള്‍ വാര്‍ഷിക വലയങ്ങളെ എന്ന പോലെ പ്രായമാകലിനെ സ്വാഭാവികമായി ഏറ്റുവാങ്ങുന്നതിന്റെ പാകത രാജീവന്റെ കവിത ഏതു കാലത്തും പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് രാജീവന്റെ കവിതയ്ക്ക് അക്കാലത്ത് യുവാവായി നടിക്കേണ്ടിയോ മസില് പ്രദര്‍ശിപ്പിക്കേണ്ടിയോ കൗമാര ചാപല്യങ്ങള്‍ കാണിക്കേണ്ടിയോ വരുന്നില്ല. വാര്‍ഷികവലയങ്ങളിലൂടെ തിടം വച്ചു വരുന്ന കവിതയ്‌ക്കേ, ഒരു വയസ്സുകാരി പേരക്കുട്ടിക്ക് ആരുടെ ഛായയാണച്ഛാ എന്നു ചോദിക്കുമ്പോള്‍, വംശാവലിയുടെ ഉമ്മറവാതിലുകളിലേതോ ഒന്നിന്റെ മറവില്‍നിന്ന് സന്ധ്യാദീപത്തിന്റേയും കര്‍പ്പൂരത്തിന്റേയും ചന്ദനത്തിന്റേയും ഗന്ധച്ഛായ ഒരു മുത്തശ്ശിയായ് വാരിപ്പുണരുന്നത് അനുഭവിപ്പിക്കാന്‍ കഴിയൂ.
ബൗദ്ധികവ്യായാമങ്ങള്‍കൊണ്ടു ജടിലമായിക്കഴിഞ്ഞിരുന്ന മലയാള കവിതാഗദ്യത്തെ വൈകാരികതയുടെ ചോരയോട്ടം കൊണ്ടുണര്‍ത്തിയ കവിയാണ് ടി.പി. രാജീവന്‍. ആ വൈകാരികത അതിന്റെ പരമാവധിയില്‍ അനുഭവിക്കാന്‍ കഴിയുന്നു, ഈ പുതിയ കവിതകളില്‍. ഗദ്യത്തിന്റെ ബലിഷ്ഠതന്ത്രികളെ മീട്ടി വൈകാരികമാക്കുന്നതാണാ രീതി. കെ.ജി. ശങ്കരപ്പിള്ളയുടെ ഭാഷയെ ഓര്‍മ്മിപ്പിക്കുന്ന ബിംബാത്മകവും പ്രഭാഷണപരവും ബൗദ്ധികവുമായ ഗദ്യഭാഷയിലാണ് രാജീവന്‍ 1970കള്‍ക്കൊടുവില്‍ എഴുതിത്തുടങ്ങിയത്. എന്നാല്‍, രാഷ്ട്രതന്ത്രത്തിലെ കവിതകളിലെത്തുമ്പോള്‍ തന്നെ രാജീവന്റെ ഭാഷ മുന്‍കവി സ്വാധീനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് സ്വച്ഛമാവുന്നുണ്ട്. വൈകാരികതയെ ഉള്‍ക്കൊള്ളാനുള്ള ശേഷികൊണ്ടാണ് രാജീവന്‍ അതു സാധിച്ചത്. കാല്പനികതയുടെ ചെടിപ്പുകള്‍ തീണ്ടാത്തതും ബൗദ്ധികമായ വിശകലനക്ഷമതയുള്ളതും അതേസമയം വൈകാരികവുമായ, ദൃഢതയുള്ള ഗദ്യഭാഷയാണ് ഈ കവിയെ തൊണ്ണൂറുകളിലെ ഏറ്റവും പ്രധാന കവിയാക്കിയത്. പൗരന്റെ പ്രസംഗപീഠ ഭാഷയ്ക്കും അക്കാദമീഷ്യന്റെ പ്രബന്ധഭാഷയ്ക്കും പുറത്ത് ദൃഢവും അതേസമയം വൈകാരികവുമായ കാവ്യഭാഷ സാദ്ധ്യമാണെന്ന് എന്നെപ്പോലുള്ള പിന്‍ കവികളെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ കവിയാണ് രാജീവന്‍. പൊതുവേ ആശയകേന്ദ്രിതമായിരുന്ന ആധുനിക കാവ്യഭാഷയില്‍നിന്നു മാറി അനുഭവകേന്ദ്രിതമായ പുതിയൊരു കാവ്യഭാഷ കൊണ്ടുവന്നു രാജീവന്‍. വൈയക്തികതയും സാമൂഹികതയ്ക്കു പ്രാധാന്യമുള്ള നമ്മുടെ കാവ്യഭാഷയും തമ്മിലെ അകലം വെട്ടിക്കുറക്കാന്‍ ഈ പുതുകാവ്യഭാഷയ്ക്കു കഴിഞ്ഞു.
ആഖ്യാനാത്മകതയുടെ പരപ്പും സൂക്ഷ്മതയും
രാജീവന്റെ പുതുഗദ്യഭാഷ മലയാളത്തിന്റെ പദ്യകവിതാ ഭാഷയില്‍നിന്നു സമ്പൂര്‍ണ്ണമായി വെട്ടിത്തിരിഞ്ഞകന്നു നില്‍ക്കുന്നതല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. ഭാവുകത്വപരവും ഘടനാപരവുമായി വിദേശച്ചുവയുള്ള ഗദ്യകാവ്യഭാഷയല്ല രാജീവന്റേത്. പ്രകടനപരമായ വിച്ഛേദത്തിലും പുതുമയിലുമല്ല ഈ കവിയുടെ ശ്രദ്ധ. മാത്രമല്ല, ആധുനികതയുടെ പൊതു കാവ്യഭാഷയില്‍നിന്നും വ്യത്യസ്തമായ പുതുഗദ്യകാവ്യഭാഷ ഉപയോഗിക്കുമ്പോഴും പുതുകവിതയുടെ ഭാഷ ഗദ്യമാണ് എന്നുറച്ചു വിശ്വസിക്കുമ്പോള്‍പോലും ആധുനികപൂര്‍വ്വ പദ്യകവിതയുമായി ഭാവുകത്വപരവും സാംസ്‌കാരികവും ഘടനാപരമായിപ്പോലും ചില തലങ്ങളില്‍ ഇണങ്ങി നില്‍ക്കാന്‍ സശ്രദ്ധമാണ് രാജീവന്റെ കവിത.
ഇടശ്ശേരി, കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ, ഇടപ്പള്ളി, എഴുത്തച്ഛന്‍ തുടങ്ങിയ ആധുനിക പൂര്‍വ്വകവികളോട് സാംസ്‌കാരികമായി ഐക്യപ്പെടുന്നു ഈ കവിതകള്‍. എല്ലായ്‌പോഴും അങ്ങനെത്തന്നെയാവണമെന്നില്ല എന്ന പുതുഗദ്യമൊഴിനടയിലുള്ള കവിത ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'ലേക്ക് കണ്ണി ചേര്‍ത്തിരിക്കുന്നു.
കര്‍ക്കടകത്തില്‍ അച്ഛന്‍ 'സുന്ദരകാണ്ഡം' വായിക്കുമ്പോള്‍ ഇരുട്ടില്‍ മഴയില്‍ തെളിഞ്ഞുവരുന്ന ആദികവിദര്‍ശനമാണ് 'സുന്ദരകാണ്ഡം' എന്ന കവിത. നീലക്കൊടുവേലിയിലെ ഒരു കവിതാ ശീര്‍ഷകം തന്നെ മേദിനീവെണ്ണിലാവ് എന്നാണ്. 14ാം നൂറ്റാണ്ടിലെ മണിപ്രവാളകവിതയിലേക്കാണ് ഈ കാവ്യ സൂചന നീണ്ടെത്തുന്നത്. എന്നാല്‍, പട്ടണത്തില്‍ ഒറ്റക്കലയുന്നവന്റെ മുന്നിലെ ഇരുട്ടിലാണ് മേദിനീ വെണ്ണിലാവ് നീന്തിത്തുടിക്കാനെത്തുന്നത്.
എഴുത്തിന്റെ മൂന്നാംഘട്ടത്തില്‍ ഭാഷയുടെ മൂര്‍ച്ചയില്‍നിന്ന് ആഖ്യാനത്തിന്റെ വൈശദ്യത്തിലേക്ക് രാജീവന്റെ കാവ്യഭാഷ പടര്‍ന്നു. കോരിത്തരിച്ച നാള്‍, പ്രണയശതകം, ദീര്‍ഘകാലത്തിലെ ഒന്നാംഭാഗ കവിതകള്‍ എന്നിവയടങ്ങുന്നതാണ് മൂന്നാംഘട്ടം. ആഖ്യാന വൈശദ്യം ഭാഷയെ ഇളക്കിമറിക്കുന്നതിന്റെ മികച്ച മാതൃകയാണ് കോരിത്തരിച്ച നാള്‍ എന്ന സമാഹാരത്തിലെ എല്ലാ കവിതകളും.
'ഒന്നു പിഴച്ചാല്‍ കണികപോലും കിട്ടാത്ത ആ മുനമ്പില്‍
തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാരില്‍
ഏതായിരിക്കും എന്റെ കിണറിലെ വെള്ളം?'
എന്ന, ഹൊഗനക്കലിന്റെ ആഴത്തില്‍ രാജീവന്റെ കാവ്യഭാഷ കൈവരിച്ച ഒഴുക്കും പടര്‍ച്ചയും വൈശദ്യവും നമുക്കു കൃത്യമാവുന്നു.
തന്റെ കവിജീവിതത്തിന്റെ നാലാം ഘട്ടത്തിലാണ് രാജീവനിപ്പോള്‍. ഈ ഘട്ടത്തിലെ അനുഭവപരവും പ്രമേയപരവുമായ ചില സവിശേഷതകള്‍ മുന്‍പു സൂചിപ്പിച്ചു കഴിഞ്ഞു. രൂപപരവും ഭാഷാപരവുമായ മുന്‍ അതിരുകളെ മറികടക്കുന്നവയാണ് നീലക്കൊടുവേലിയിലെ കവിതകള്‍. ഗദ്യ ക്രമത്തിന്റെ ചില പ്രത്യേക രൂപഘടനകള്‍ രാജീവിന്റെ വാതില്‍ക്കവിതകളിലും രാഷ്ട്രതന്ത്ര കവിതകളിലും (ഒന്നും രണ്ടും ഘട്ട കവിതകള്‍) കണ്ടെത്താന്‍ കഴിയും. മൂന്നാം ഘട്ടത്തിലെ കോരിത്തരിച്ച നാള്‍ തൊട്ടുള്ള കൃതികളില്‍ ആഖ്യാനാത്മകതയുടെ പരപ്പും സൂക്ഷ്മതയിലൂന്നിയ വൈശദ്യവും കാണാനാവും. നീലക്കൊടുവേലിയില്‍ ഗദ്യത്തെ ആഴത്തില്‍ താളപ്പെടുത്തി ഗാനാത്മകമാക്കുന്ന രചനകളില്‍പ്പോലും നാമെത്തുന്നു. രാജീവ കവിത ഒടുവില്‍ ഒഴുകിച്ചേര്‍ന്ന ഭാഷാനുഭവമേഖലയെ കൃത്യമായി അടയാളപ്പെടുത്തുന്നു 'സോപാനം' എന്ന കവിത, പഴയ രാജീവന്‍ ഒരിക്കലും എഴുതാനിടയില്ലാത്ത ഒരു പുതിയ കവിത. രാജീവന്‍ തന്റെ പ്രതിഭയുടെ പാരമ്യത്തിലാണെന്നും പുതിയ ഭാഷാനുഭവങ്ങള്‍ക്കായി അയാള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഉറപ്പിക്കുന്ന കവിത.
ആരോ പാടിക്കോട്ടെ
എങ്ങോ പാടിക്കോട്ടെ
എന്തോ പാടിക്കോട്ടെ
കണ്ണു നിറഞ്ഞാല്‍ പോരെ
മനസ്സു കുളിര്‍ത്താല്‍ പോരെ
വാക്കു തളിര്‍ത്താല്‍ പോരെ
ശിലകളുണര്‍ന്നാല്‍ പോരെ
ദൈവത്തിന്‍ ചിരി ചുറ്റും
പാട്ടിലലിഞ്ഞാല്‍ പോരെ!
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ