ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നവസാനത്തെ
വാക്കു പിടഞ്ഞു പൊടിഞ്ഞതെന്നാണെന്ന്
ആള്‍ക്കൂട്ടമായിരുന്നോ ചുറ്റുമന്നൊരാള്‍
ക്ലാസ്സുമുറിയില്‍ സ്വയം പരക്കും ചില
സൂക്ഷ്മമുഹൂര്‍ത്തത്തിലേക്ക് മറഞ്ഞതോ
ഓര്‍മ്മയിലില്ലാതെ പോകുന്നത് മഴ
തോര്‍ന്നു തീരുംപോല്‍ തുളുമ്പിയടര്‍ന്നത്
മുന്നില്‍ വിടര്‍ന്നന്ന് നില്‍ക്കും മുഖങ്ങളി
ലുമ്മവയ്ക്കുന്നുണ്ട് വാത്സല്യമേറിയും
താണിറങ്ങുന്നൊരു മാന്ത്രിക കമ്പള
മേറി പറന്നവര്‍ വാക്കിന്റെ യാത്രികര്‍!
വന്‍മരക്കാട്, വിരിച്ച സാവന്നകള്‍
കണ്ണു തുറന്നു കാണുന്നുണ്ട് സ്വപ്നമായ്
രണ്ടു കൈത്തണ്ടിലും മന്ത്രവടിത്തഴ
മ്പെന്നുപറഞ്ഞിരിക്കാം പതിഞ്ഞൊച്ചയില്‍
അമ്മയാകുന്നെന്നുമാര്‍ദ്രമാം സൗമ്യത
തന്നുടല്‍ക്കൂട് മുറിഞ്ഞുപോകുമ്പൊഴും
നേര്‍മ്മകള്‍ മാത്രം പുറത്തെടുക്കുന്നത്
നോവിക്ക വയ്യെന്നയാത്മവ്രതത്തിനാല്‍
വാക്കിനാല്‍ തേന്‍ പുരളുന്നു വ്രണങ്ങളില്‍
കൂട്ടിരിക്കുമ്പൊഴിക്കൂരിരുട്ടത്തെന്ന്
പ്രാര്‍ത്ഥനയെന്നും പിഴയ്ക്കല്ലെ നീയെന്ന്
പോര, പോരെന്നപകര്‍ഷമേറുമ്പോഴും
മാറും രുചിക്കായ് പണിപ്പെടുന്നുണ്ടത്
പുസ്തകത്തില്‍നിന്നുദിച്ച നാളങ്ങളേ
വെട്ടം പരത്തും വിളക്കായ് തെളിക്കണേ
നല്ലതിനൊപ്പം നമിക്കണേ തിന്മയെ
ന്നുള്‍വിറയോടെ പറഞ്ഞു നിറുത്തിയും
കെട്ടിപ്പിടിക്കണേയെന്നുമനാഥത്വ
ദു:ഖത്തിലാണ്ടുപോകുന്ന മനസ്സിനെ
വറ്റാതെ നോക്കും ദയാതടാകത്തിന്റെ
വക്കത്തു നാം കണ്ട വൃക്ഷത്തലപ്പുകള്‍
ഒന്നും പറയാതെയെങ്കിലും നന്മകള്‍
കൊണ്ടു പരന്നു തണല്‍ വിരിപ്പിച്ചത്
കൊച്ചുവര്‍ത്താനം പറയുന്നപോലത്
മുറ്റത്ത് ചാറ്റല്‍ പൊഴിയുന്നപോലത്
നിഷ്‌കളങ്കര്‍ നിറത്തുമ്പികള്‍ മുന്നിലീ
യുള്‍പ്പൂവിലൂറും മധു വിളമ്പട്ടെ ഞാന്‍
പിന്നീടൊരിക്കലും വാതുറക്കാത്തൊരു
കല്ലിന്‍ പ്രതിമയായ് കാട്ടില്‍ മറയട്ടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ