ഒരു വലിയ പേരമരമുണ്ടായിരുന്നു
അതു നില്‍ക്കുന്ന കുന്നിന്‍ചോട്ടിലായിരുന്നു കുട്ടിക്കാലം
ഉച്ചവെയില്‍ നെറ്റിയില്‍ കുത്തുമ്പോള്‍
ചീമക്കൊന്നക്കമ്പുകൊണ്ട് തോട്ടികെട്ടി ഞങ്ങളിറങ്ങും
ഏറ്റവും തറ്റത്തു നില്‍ക്കുന്ന
പച്ചച്ചു മഞ്ഞച്ചു വീര്‍ത്ത പേരയ്ക്കയില്‍
ഞങ്ങളുടെ കണ്ണുടക്കും
അതു കടിക്കുമ്പോഴത്തെ
ഇളം ചൂടും
മണവും മധുരവും
കിരുകിരുപ്പും ഞങ്ങള്‍ക്കറിയാം
സൂര്യന്റെ തൊട്ടു ചോട്ടിലായാണ് അതിന്റെ നില്‍പ്പ്
എത്ര നീട്ടിയാലും തോട്ടി എത്തില്ല
ഒന്നിച്ച് കുലുക്കിയാലും താഴെ വീഴില്ല
തോട്ടിയില്‍ ഒരിക്കലും കുരുങ്ങാത്ത
ആ പേരയ്ക്കയുടെ പേരിലായിരുന്നു
അന്നത്തെ ഞങ്ങളുടെ സ്‌നേഹം മുഴുവന്‍
കൊഴുത്തു തഴച്ചിരുന്നത്
ചവര്‍പ്പന്‍ കായ്കള്‍ വായിലിട്ടു
ചവച്ചു തുപ്പിക്കൊണ്ട്
ഉളുക്കിയ കഴുത്തുമായ്
സന്ധ്യയ്ക്ക് ഞങ്ങള്‍ കുന്നിറങ്ങും
ഒരു ദിവസം ചെന്നു നോക്കുമ്പോള്‍
ആ പേരയ്ക്ക അവിടെ കാണില്ല
ആരുകൊണ്ടുപോയെന്ന് ഒരു പിടിയും കിട്ടില്ല
(ഞങ്ങളല്ലാതെ ആരുമാ കുന്ന് കേറാറില്ല
പക്ഷി കൊത്തിയിട്ടതിന്‍
പാടുകളുമില്ല)
മരണവീട്ടിലേയ്ക്കുള്ള യാത്ര പോലെ
അന്നേ ദിവസം ചെല്ലുമ്പോള്‍
അതവിടെ കാണില്ലെന്ന ഉറപ്പില്‍
നിശബ്ദരായാണ് ഞങ്ങള്‍ കുന്നുകേറാറ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ