'വേര്‍പെട്ട ഒരു കണ്ണ്'- കളത്തറ ഗോപന്‍ എഴുതിയ കവിത

യുദ്ധം വരുമ്പോള്‍ ആദ്യം ലോകം അടയുംപിന്നെ രാജ്യമടയും, നഗരങ്ങളടയും, ഗ്രാമങ്ങളടയും,വീടുകളടയും, മുറികളടയുംകുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെപാവകളില്‍നിന്ന് രക്തമുതിരും
'വേര്‍പെട്ട ഒരു കണ്ണ്'- കളത്തറ ഗോപന്‍ എഴുതിയ കവിത

യുദ്ധം വരുമ്പോള്‍ ആദ്യം ലോകം അടയും
പിന്നെ രാജ്യമടയും, നഗരങ്ങളടയും, ഗ്രാമങ്ങളടയും,
വീടുകളടയും, മുറികളടയും
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ
പാവകളില്‍നിന്ന് രക്തമുതിരും.

ഷട്ടര്‍ വലിച്ചടയ്ക്കും
വാഹനങ്ങള്‍ ദിശതെറ്റി പായും
ആളുകള്‍ വഴിതെറ്റിയോടും
അവരുടെ കുഞ്ഞുങ്ങള്‍
വഴിപിരിഞ്ഞോടും
മരങ്ങള്‍ അവര്‍ക്കു പിന്നാലെ
വീടുകള്‍ അവര്‍ക്കു പിന്നാലെ
പാഞ്ഞു പാഞ്ഞ് കാണാതാകും.
പൂക്കളില്‍ രക്തം തെറിച്ച്
നിറം മാറും, ഈച്ചയാര്‍ക്കും.

വിരിഞ്ഞുണരുന്ന
കിളിമുട്ടകളെ
വെടിയുണ്ടകള്‍ നൂറായ്
ചിതറിക്കും.
ഇണചേരാന്‍ തുടങ്ങിയ
മൃഗങ്ങള്‍, മനുഷ്യര്‍
പൂര്‍ത്തിയാവാത്ത പ്രണയം
പാതിയിലുപേക്ഷിച്ചു വേര്‍പിരിയും.
അല്ലെങ്കില്‍ ഇണചേര്‍ന്നുകൊണ്ടിരിക്കെ
കൊല്ലപ്പെടും, പുരോഹിതന്റെ
തൊണ്ടയില്‍നിന്ന് വാക്കുകള്‍
അപ്രത്യക്ഷമാകും.
കൂട്ടനിലവിളി ആള്‍ക്കാരുടെ ഭാഷയാകും.

വീടുകളില്‍
വളരെ ഭദ്രമായ്
സൂക്ഷിച്ച
ഐ.ഡി കാര്‍ഡുകള്‍
എ.റ്റി.എം കാര്‍ഡുകള്‍
റേഷന്‍കാര്‍ഡുകള്‍
സര്‍ട്ടിഫിക്കറ്റുകള്‍
വീടിന്റെ, വസ്തുവിന്റെ
ആധാരങ്ങള്‍ ചിതറിക്കിടക്കും.
പാത്രങ്ങള്‍ ഒച്ചവച്ചുകൊണ്ടിരിക്കും.

യുദ്ധം വരുമ്പോള്‍
ആത്മഹത്യ ചെയ്യാന്‍
ഫാനില്‍ കയറിട്ടവനും
ശ്രമമുപേക്ഷിക്കും.
ഓടിക്കൊണ്ടിരിക്കെ ബോംബ് പൊട്ടി
ശരീരം ചിതറുമ്പോള്‍
വേര്‍പെട്ട ഒരു കണ്ണില്‍
അവന്റെ കുട്ടി ഓടിമറയുന്ന കാഴ്ച കാണും.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com