മതവും സമൂഹവും കൂടിക്കുഴയുന്നിടത്തായി പിന്നെ കാലം. കഥകളിലും പുരാണങ്ങളിലും രൂപസൗകുമാര്യം കൈവരിച്ച വിവിധ മാധ്യമ ചിത്രണ-ശില്പരീതികളിലും ആന ദ്വിതലങ്ങളില്‍ പ്രബലമായി. ഹസ്ത്യാര്‍യുര്‍വ്വേദവും മാതംഗലീലയും അസാമിലെ മജുലി എന്ന ദ്വീപിലെ ഒരു ഛത്രിയിലുണ്ടെന്നു പറയപ്പെടുന്ന ഗ്രന്ഥത്തിന്റെ പ്രാഗ്രൂപങ്ങളും സൃഷ്ടിക്കപ്പെട്ടു. അറിയാത്തവരുടേയും അതിനു തുനിയാത്തവരുടേയും മുന്നില്‍ നിരീക്ഷണബുദ്ധിയുള്ളവര്‍ ആരാധ്യരായി. ഡാവിഞ്ചി പോലും തന്റെ രചനകള്‍ക്കു ഭിഷഗ്വരന്മാരിലൂടെ എത്രയെത്ര മൃതദേഹങ്ങള്‍ കണ്ടറിഞ്ഞു. ഇതേ വഴിയില്‍ ആനകളും പഠനോപകരണങ്ങളായി. ഇവയ്ക്ക് ശരീരവലിപ്പത്തിനനുസൃതമായ ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന ബലഹീനത ഹിംസാത്മകമായി വിനിയോഗിക്കപ്പെട്ടു.
കൊന്നുതിന്നുന്ന ജീവികളില്‍നിന്നു സസ്യാഹാരികളെ മനുഷ്യന്‍ വേര്‍തിരിച്ചു. സ്വയം മിശ്രഭുക്കായി വളര്‍ന്നു. ഒരു ശാസ്ത്രനിഗമനമുള്ളത് ഭൂമുഖം സസ്യനിബിഡമായിരുന്ന ഒരു ഘട്ടത്തില്‍ മനുഷ്യന്‍ ഫലഭുക്ക്-ഫ്രൂട്ടേറിയന്‍ ആയിരുന്നു എന്നതാണ്. ക്രമേണ സാമൂഹിക ജീവിതവും ഇരതേടലിലേക്ക് മനുഷ്യനെ നയിച്ചപ്പോള്‍ ഒറ്റ വേട്ടയ്ക്ക് കിട്ടുന്ന വിഭവ വലിപ്പത്തിന്റെ പേരില്‍ ആനയും ഇരയാക്കപ്പെട്ടു.
ആനകള്‍ എങ്ങനെ പ്രജ്ഞാനുവര്‍ത്തിയായ മനുഷ്യവംശ ചരിത്രത്തില്‍ കടന്നുവന്നു എന്നതിന് ഇന്നും കൃത്യമായ തെളിവുകളില്ല. കരയിലെ ജീവികളില്‍ ആകാരത്തിന്റേയും ശക്തിയുടേയും സവിശേഷതകൊണ്ട് മനുഷ്യനെന്ന ജീവിയുടെ ശ്രദ്ധയില്‍ ആന എത്തി എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. അടുത്തകാലത്ത് അന്തരിച്ച വിഖ്യാത നരവംശ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ലീക്കിയുടെ (കെനിയ) ചിന്താധാരയില്‍, താരതമ്യ-ധാരണാപഠനങ്ങളില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ ചിന്തയ്ക്ക് ഇടം കിട്ടിയില്ല. ഏറെക്കുറെ സമാന്തര/വൈവിധ്യരീതി കൈക്കൊണ്ട് റോബര്‍ട്ട് ബാംസ് (വടക്കേ അമേരിക്ക) റെയ്മണ്ട് ഡാര്‍ട്ട് (ആസ്ത്രേലിയ) ഇതില്‍നിന്നകന്നു നിന്നു. ഭീംബേദ്ക്കയിലെ ഗുഹാചിത്രണങ്ങളില്‍പോലും ആനയോട് സാമ്യമുള്ള ഒരു മൃഗത്തെ കല്ലുളിക്കു സമാനമായ ആയുധംകൊണ്ട് ആദിമ ശിലായുഗകാലം ക്ഷതമേല്പിക്കുന്ന ചിത്രണമുണ്ട്. അന്നത് വേട്ടയ്ക്കു മുന്‍പുള്ള മുന്നൊരുക്കമായിരുന്നത്രേ. വശത്താക്കേണ്ടതോ ഭക്ഷിക്കേണ്ടതോ നിഗ്രഹിക്കേണ്ടതോ ആയ ഒരു ജീവിയായി ആന. ആദിമകാലം മുതല്‍ പെരുകിവന്ന മനുഷ്യസമൂഹം ചാര്‍ത്തിയ മുദ്ര. ക്രമാനുക്രമമായി കുലാലങ്കാരങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ഇവയെ വിനിയോഗിച്ചു. മൃതാവശിഷ്ടങ്ങള്‍ ആയുധങ്ങളും അലങ്കാരങ്ങളുമായി. ആനയെ ഇണക്കുന്നവരുടെ വംശം പിറന്നു. ആധുനിക സംസ്‌കൃതിയില്‍ ഇതിന്റെ ശൃംഖല എത്തിനില്‍ക്കുന്നത് കെട്ടുകാഴ്ചകളിലും മേളപ്പൊലിമയിലുമായി. ഏറെ വിരളമായി മാത്രം ഗജപക്ഷ ചിന്താസമീപനങ്ങളുണ്ടായത് മാറ്റിനിര്‍ത്തിയാല്‍ ഈ വംശചരിത്രം നിശ്ശബ്ദമാണ്. അല്ലെങ്കില്‍ നിരാകരിക്കപ്പെട്ടത്. വിനോദ സംഹിതകളില്‍ ഒരു ജീവിയും വിനോദചിത്തനാക്കാന്‍ സ്വയം സജ്ജമായതിനു തെളിവില്ല. മനുഷ്യകേന്ദ്രീകൃതമായ ചിന്തകൊണ്ട് മൃഗചലനങ്ങളെ വിനോദോദീപകമെന്നു സ്വയം വ്യാഖ്യാനിച്ചു.
ഭൂമുഖത്തുള്ള ആനകളെ ഏഷ്യന്‍-ആഫ്രിക്കന്‍ എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അനുകൂലമല്ലാത്ത കാലാവസ്ഥയുള്ളതുകൊണ്ട് ആനകളില്ല. നേപ്പാള്‍, ബര്‍മ്മ, ശ്രീലങ്ക, ഇന്റോനേഷ്യ, തായ്ലന്റ്, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏഷ്യന്‍ ആനകള്‍ ഏറെയും. എന്നാല്‍, ആചാരാനുഷ്ഠാനങ്ങളിലും പുരാണങ്ങളിലും ആനകളെ ഏറ്റവുമധികം ഉള്‍ക്കൊള്ളിച്ച ഇടം കേരളം മാത്രമാണ്.
ഇന്ത്യന്‍ തനതു ചിത്രകലാരൂപമായ മിനിയേച്ചര്‍ ആര്‍ട്ടിലും താന്ത്രിക് ശൈലിയിലും ആനകള്‍ ഉള്‍പ്പെടുന്നു. മറ്റൊരു സ്ഥാനം ദാരു/ശിലാ ശില്പ നിര്‍മ്മിതിയാണ്. മുഖകവാടത്തിലും മേല്‍ശില്പങ്ങളിലും ഭാരം താങ്ങുന്നവയായും അനുഗ്രഹം ചൊരിയുന്നവയായും വിവിധ മൃഗങ്ങളുമായി യുദ്ധം ചെയ്യുന്നവയായും രാജമുദ്രയായും ഇവ നിബന്ധിക്കപ്പെട്ടു. ദേവതാ സങ്കല്പത്തില്‍ സദാ സഹചാരിത്വം നല്‍കി. ഗണപതി എന്ന ഒറ്റപ്പദം മാത്രം മതി ഈ പ്രാധാന്യമറിയാന്‍. ചിത്രണത്തില്‍ ഇവയ്ക്കു നല്‍കിയ വര്‍ദ്ധിത പ്രമുഖത്വം പ്രത്യുത ജീവിതത്തിലില്ല. ദുരിതപീഡനത്തിന്റെ പെരുമഴ പെയ്ത്തു തന്നെ.
ആനയും മദപ്പാടും
സാഹചര്യങ്ങളോട് പരമാവധി ഇണങ്ങി ജീവിക്കുന്ന ഒരു ജീവിയാണ് ആന. പതുപതുപ്പുള്ള പ്രതലത്തില്‍ ചവിട്ടാന്‍ മാത്രം യുക്തമായവയാണ് പാദങ്ങള്‍. കാഴ്ച വശങ്ങളിലേയ്ക്കാണ്. ശിരസ്സിനു മദ്ധ്യത്തില്‍ ഒരു ബ്ലയ്ന്റ് സ്പോട്ടുണ്ട്. ഗന്ധവും ശബ്ദവും ദിശാബോധവും വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവുമുണ്ട്. ടെലിപ്പതിക് പോലുള്ള പരസ്പരാശയ വിനിമയം ഇവ പുലര്‍ത്തുന്നു. ശരീരത്തിന്റെ ഫാനാണ് ചെവികള്‍. ഇവ ചലിപ്പിച്ചുകൊണ്ടിരിക്കും. ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥികളില്ല. മദകാലം നവംബര്‍ തുടങ്ങി മെയ് വരെയാണ്. ചെവിക്കും കണ്ണിനുമിടയിലുള്ള ഒരു രന്ധ്രത്തിലൂടെ കൊമ്പന്‍ മദജലം പുറത്തേയ്ക്ക് സ്രവിപ്പിക്കും. ഇത് സ്വയം ദേഹത്ത് പുരട്ടും. ഈ ഗന്ധം കിലോമീറ്ററുകള്‍ അകലെനിന്നു പിടിയാനകളെ ആകര്‍ഷിക്കും. ഗര്‍ഭകാലം 18 തുടങ്ങി 22 മാസമാണ്. ഒരു പ്രസവത്തില്‍ ഒരു കുട്ടി. ചിലപ്പോള്‍ ഇരട്ടകളും പിറക്കും. ആന സസ്തനി-പ്രസവിച്ച് മുലയൂട്ടുന്ന വിഭാഗത്തില്‍പ്പെടുന്നു.
നിലവില്‍ ഏഷ്യന്‍ ആനകളുടെ ലിംഗാനുപാതത്തില്‍ അചിന്ത്യമായ അന്തരമുണ്ട്. കരുത്തുള്ള കൊമ്പന്മാരുടെ എണ്ണം അമ്പരപ്പിക്കുംവിധം കുറവാണ്. 20 വര്‍ഷം മുന്‍പേയുള്ള കണക്കില്‍ 1:250 ആയിരുന്നു. ഫലം വിചിത്രമാണ്. പിടിയാനകള്‍ യഥാകാലം തൊട്ടടുത്ത് ലഭിക്കുന്ന താഴ്ന്ന ജനിതകശേഷി പുലര്‍ത്തുന്ന കൊമ്പന്മാരുമായി ഇണചേരുന്നു. പിറക്കുന്നത് മോഴയാനകളും. ഇവയ്ക്കു പുനരുല്പാദന ശേഷിയുമില്ല. 50 വര്‍ഷം മുന്‍പുള്ള ആനകളുടെ ഉയരവും രൂപവും ഇന്നുള്ളതും ചേര്‍ത്തൊരു താരതമ്യം നടത്തിയാല്‍ വസ്തുത വ്യക്തമാവും. ഇതിനര്‍ത്ഥം ആവാസവ്യവസ്ഥയിലെ മനുഷ്യന്റെ ഇടപെടല്‍ കൂടിയാവുമ്പോള്‍ ഈ ജീവിവര്‍ഗ്ഗം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടാന്‍ ഏറെക്കാലം വേണ്ട. ശാസ്ത്രീയമായി ഇതര ജീവികളിലും-ചില മനുഷ്യ ഗോത്രങ്ങളില്‍ക്കൂടി-സംഭവിക്കുന്ന ജനറ്റിക് ഇംബ്രീഡിങ്ങ് എന്ന പ്രതിഭാസമാണിത്.
വിദേശികള്‍ കേരളത്തില്‍
ഹാരിപോര്‍ട്ടറിലൂടെശ്രദ്ധനേടിയ പ്രസിദ്ധ ഐറിഷ് നടി ഋ്മിിമ ഘ്യിരവ അടുത്തിടെ കേരളത്തിലെത്തിയത് ലണ്ടനിലെ പ്രഗത്ഭ അഭിഭാഷകനും നിയമവിദ്ഗദ്ധനും ചാരിറ്റി ക്യാമ്പയിനായിനറുമായ ഊിസമാ ങമരിമഹൃക്കൊപ്പമാണ്. ആരുമറിയാതെ കേരളത്തിലെ ആനത്താവളങ്ങളും നേരിട്ട് കണ്ടറിഞ്ഞു. ഇവര്‍ കണ്ട ചിത്രം യൂറോപ്പില്‍ വന്‍പ്രചാരമുള്ള സണ്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചത് വന്‍ അലകളുയര്‍ത്തി. '93-ല്‍ ഇവിടെ എത്തിയ മറ്റൊരു യൂറോപ്യന്‍ ജേണലിസ്റ്റിന്റെ 30 പേജുള്ള ലേഖനം ചേര്‍ത്ത പുസ്തകം കണ്ട് വിദേശ ആന പ്രണയി സമൂഹം അമ്പരന്നു. എത്ര ക്രൂരമായാണ് ഇവിടെ ആനകളുടെ പരിപാലനം നടക്കുന്നതെന്നതിലേയ്‌ക്കൊരു വിശ്വജാലകം തുറക്കലായി ഇത്. Kurt Aeshbacher (സ്വീഡിഷ്) സ്വിസ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കേരളത്തിലെ നാട്ടാനകളെക്കുറിച്ചുള്ള 20 മിനിറ്റ് ദൈര്‍ഘ്യം വരുന്ന 'മെന്‍ഷന്‍' എന്ന ഡോക്യുമെന്ററി ആ മാസം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ജനപ്രിയ പരിപാടിയായി. ഇതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ടൂര്‍ കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും എലിഫെന്റ് ടൂറിസം ഉപേക്ഷിച്ചു. സ്വിസ് സര്‍ക്കസ് കമ്പനി (knie) ഇനിമേല്‍ ആന അഭ്യാസം വേണ്ടെന്ന തീരുമാനത്തില്‍ പ്രേക്ഷകപക്ഷത്തെത്തുടര്‍ന്നെത്തി. അവയും എത്രയ്ക്ക് പീഡനമേല്‍ക്കുന്നു എന്നറിഞ്ഞതുതന്നെ കാരണം ഡല്‍ഹിയിലെ കടുത്ത തണുപ്പുകാലത്ത് ഹുമയൂണ്‍ ചക്രവര്‍ത്തി വലിയ കല്‍ത്തൊട്ടികളില്‍ രാത്രി മുഴുവന്‍ തണുക്കാന്‍ വെള്ളം നിറച്ചുവെച്ചു. കാലത്ത് ഈ വെള്ളം കോരിയൊഴിച്ച് വിറയ്ക്കുന്ന ആനകളെ കണ്ട് വിഷാദിച്ചു. വലിയ കുന്നിന്‍ ചെരിവുകളില്‍ പിന്‍തിരിച്ചു നിര്‍ത്തി പുറകോട്ടു നടത്തി അഗാധങ്ങളിലേക്ക് വീഴുന്ന ആനകളെ കണ്ടു ഖിന്നനായി. ഇങ്ങ് കേരളത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ക്ക് സാമൂതിരിയുടെ ആനകളുടെ വാല്‍ ഛേദിക്കുന്നതു ഹരമായിരുന്നു. ലോഗന്റെ മലബാര്‍ മാന്വലില്‍ തടിപിടിക്കാനുള്ള വടം കടിച്ചുപിടിച്ച് കോറുവായ പൊട്ടി വ്രണം വന്ന ആനകളെ കണ്ടത് രേഖപ്പെടുത്തയിട്ടുണ്ട്. ആനകളെ ആനകളുമായും മറ്റു മൃഗങ്ങളുമായും യുദ്ധം ചെയ്യിച്ച് കണ്ടു രസിച്ച രാജാക്കന്മാരുമുണ്ടായിരുന്നു. കൊളോസിയത്തിലെ യഹൂദ പീഡനം പോലെ. ആനകളുടെ ടെലിപ്പതിക് സംവേദനക്ഷമതയെക്കുറിച്ച് രേഖപ്പെടുത്താന്‍ ഒരു സംഘം പാരാസൈക്കോളജിസ്റ്റുകള്‍ എത്തിയത് കേരളത്തിലാണ്. അനിമല്‍ പ്ലാനറ്റ് സംപ്രേക്ഷണം ചെയ്ത പെറ്റ് പവേര്‍സ് കേരളത്തിലുള്ള ആനകളെക്കുറിച്ചുള്ള എപ്പിസോഡ് വലിയ ചര്‍ച്ചയായി.
നാട്ടാനകളുടെ മനോനില
കേരളത്തിലെ നാട്ടാനകളെല്ലാം ഒരുതരം ചൈല്‍ഡ് സൈക്കോട്രോമയിലാണ്. ശരീരത്തിന്റെ പല ഭാഗത്തും (അകത്തും പുറത്തും) പാപ്പാന്മാര്‍ ഉണ്ടാക്കുന്ന വ്രണങ്ങളിലൂടെയും ആന്തരിക ക്ഷതങ്ങളിലൂടെയും വേദനയില്‍ ശ്രദ്ധ തിരിച്ചുനിര്‍ത്തും. വേണ്ടത്ര സ്വാഭാവിക തീറ്റയോ വെള്ളമോ കൊടുക്കുന്നത് വിരളം. ചില ലേപനങ്ങള്‍ തേച്ചു കാഴ്ച കുറയ്ക്കും. ഇന്നുള്ള നാട്ടാനകളില്‍ സ്വാഭാവിക കാഴ്ച രണ്ടു കണ്ണിനുമുള്ള എത്ര എണ്ണമുണ്ടെന്നു കണ്ടെത്തണം. ഇതിനൊക്കെ പുറമെയാണ് നിരന്തരമുള്ള യാത്രയും ഉറക്കമില്ലായ്മയും. ആനയുടെ കര്‍ണ്ണപുടങ്ങള്‍ക്കു താങ്ങാവുന്നതിലും എത്രയോ ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദത്തിന് അഭിമുഖമായി മണിക്കൂറുകള്‍ നിശ്ചലരായി നില്‍ക്കണം. ഒരാന ഗവേഷകന്‍ പറഞ്ഞ കണക്കില്‍ നിലവില്‍ 399 നാട്ടാനകളാണ് കേരളത്തിലുള്ളത്. ഇവ ഭാഗഭാക്കാവുന്ന കൂട്ടായ്മയുടെ ഒരേകദേശ കണക്കെടുത്താല്‍ ഹൃദയം സ്തംഭിക്കും.
അടുത്ത കാലത്ത് കേരളം-തമിഴ്നാട് അതിര്‍ത്തിയില്‍ വ്യാപകമായി വാഴത്തോട്ടം ആക്രമിക്കുന്നു എന്ന പേരില്‍ കീഴടക്കപ്പെട്ട ആനയുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് അതിനു പല്ലുകള്‍ ഇല്ലായിരുന്നു എന്നറിഞ്ഞത്. വാഴ മാത്രമായിരുന്നു അതിന്റെ ഏക ഭക്ഷണാശ്രയം. അടുത്ത കാലത്ത് തൃശൂരില്‍ അടിമച്ചന്തയിലേതുപോലെ ഓലപ്പുരയില്‍ ഒരാനക്കുട്ടിയെ വില്‍പ്പനയ്ക്ക് കെട്ടി നിര്‍ത്തിയ രംഗം വിവരിച്ചയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
കേരളത്തിലെ എത്രയാനകള്‍ക്ക് സ്ഥിരം പാപ്പാന്‍ ഉണ്ടെന്നു ചോദ്യത്തിന് ഇല്ല എന്ന ഒരു മറുപടി മാത്രം. അവര്‍ മാറിക്കൊണ്ടിരിക്കും ഒരുവേള ഉടമയും. പാപ്പാന്‍ മാറുമ്പോള്‍ ചട്ടം മാറ്റുക എന്നൊരു ഭീകരമുറയുണ്ട്. ഒരു സംഘം ചുറ്റും നിന്നു ആനയെ മര്‍ദ്ദിച്ചു വീഴ്ത്തും. പരീക്ഷീണിതനാവുമ്പോള്‍ കണ്ണു മറച്ച തുണി മാറ്റും. ആന ചിന്തിക്കുന്നത് ഇത്രയും നേരം തന്നെ വീഴ്ത്തിയത് കൊമ്പില്‍ പിടിച്ച ആളാകുമെന്നാണത്രേ. അങ്ങനെ പുതിയ ഒന്നാം പാപ്പാന്‍ അരോധിതനായി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ ലജ്ജിപ്പിക്കുന്ന ഇത്തരം ആനപീഡന കേന്ദ്രങ്ങള്‍ ഇന്നും സജീവമാണ്. പുറത്താര്‍ക്കും അവിടേയ്ക്ക് പ്രവേശനമില്ല.
1997-ല്‍ നിഭ നമ്പൂതിരി എഡിറ്റു ചെയ്ത പാപ്പാന്മാര്‍ക്കുള്ള ഏക ഹാന്റ് ബുക്ക്. അതുവരെ, ഏറെക്കുറെ ഇപ്പോഴും മൂപ്പന്മാരാണ് മാര്‍ഗ്ഗദായകര്‍. എട്ട് പാപ്പാന്‍ മക്കളുടെ അച്ഛനായ പാപ്പാന്‍ ചാമിയെപ്പോലെയുള്ളവര്‍ അപൂര്‍വ്വ ജന്മം.
ഒരു ദിവസം രാത്രി പന്ത്രണ്ട് മണിക്കുള്ള തീവണ്ടിയില്‍ സുഹൃത്തിനെ യാത്രയയച്ച് മടങ്ങും വഴി കോട്ടായി കാളികാവു പാലത്തിനു മുകളിലെത്തിയപ്പോള്‍ അടിയുടെ ശബ്ദവും ആനയുടെ വേദനാഭരിതമായ ഞെരുക്കവും. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടത് പുഴയില്‍ അടിച്ചുവീഴ്ത്തിയ ആന. തുമ്പിക്കൈ വെള്ളത്തിലേക്കു നീളുമ്പോള്‍ അത് ഒരാള്‍ ചവിട്ടിത്തെറിപ്പിക്കുന്നു. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നാട്ടാന സംരക്ഷണം തങ്ങളുടേതല്ലെന്നും ഫോറസ്റ്റ് വകുപ്പിനെ അറിയിക്കാനുമായിരുന്നു നിര്‍ദ്ദേശം. യജ്ഞം ചട്ടം മാറ്റലാണ്.
1997-ല്‍ നിഭ നമ്പൂതിരി എഡിറ്റു ചെയ്ത പാപ്പാന്മാര്‍ക്കുള്ള ഏക ഹാന്റ് ബുക്ക്. അതുവരെ, ഏറെക്കുറെ ഇപ്പോഴും മൂപ്പന്മാരാണ് മാര്‍ഗ്ഗദായകര്‍. എട്ട് പാപ്പാന്‍ മക്കളുടെ അച്ഛനായ പാപ്പാന്‍ ചാമിയെപ്പോലെയുള്ളവര്‍ അപൂര്‍വ്വ ജന്മം.
മറ്റൊരിക്കല്‍, തൃശൂരില്‍ ഒരു വിദേശസംഘത്തിന്റെ ഷൂട്ടിങ്ങ് സെഷനാണ്. റെക്കാഡിങ്ങ് ഉപകരണങ്ങളും ക്യാമറയും സായിപ്പിന്റെ ശബ്ദകോലാഹലങ്ങളും കേട്ട് ആന അസ്വസ്ഥനായി. അടിച്ചുവീഴ്ത്തിയ ആനയുടെ പിന്‍ചെവിയില്‍ ഞരമ്പു നോക്കി പാപ്പാന്‍ കത്തിയൂരി ഒറ്റവഴി. ഒരലര്‍ച്ചയോടെ ആന തളര്‍ന്നു. ചോര കുടുകുടെ ചാടി. ക്യാമറാമാനും അസിസ്റ്റന്റും ബോധമറ്റു വീണു. ആനയെ എത്തിച്ചപ്പോള്‍ ടീം ക്യാപ്റ്റനോട് മുറി ഇംഗ്ലീഷില്‍ പറഞ്ഞു: ഭയപ്പെടേണ്ട. ആന ഇപ്പോള്‍ എഴുന്നേല്‍ക്കും. ഇതൊക്കെ ഇവിടെ സാധാരണമാണ്.
കേരളത്തില്‍ മനുഷ്യരോട് ഇടപഴകി കഴിയുന്ന ആനകളെ മൂന്ന് ഘട്ടങ്ങളിലായി തിരിക്കാം. ആദ്യഘട്ടം ആഢ്യത്വത്തിന്റേതാണ്. അലങ്കാര മത്സ്യങ്ങളെപ്പോലെ ഇവയെ വളര്‍ത്തി. രണ്ടാംഘട്ടത്തില്‍ മാടമ്പികോയ്മ അസ്തമിക്കുകയും ആന വളര്‍ത്തല്‍ ചെലവേറിയതുമായി. മൂന്നാംഘട്ടമാണ് വിചിത്രം. ആന ഒരു ഉപഭോക്തൃ ഉല്പന്നമായി കൂലിക്ക് വിട്ടും കാഴ്ചയ്ക്ക് നിര്‍ത്തിയും ധനാര്‍ജ്ജന തൃഷ്ണ കൂടപിറപ്പായ സമൂഹം ആനയെ ഉപയോഗിക്കാമെന്നു പഠിച്ചു. വളര്‍ത്തുന്നവരും കൂലിക്കെടുക്കുന്നവരും ധനാഢ്യരാണെന്ന ധാരണ പരത്തി. പക്ഷേ, ഇതിനെല്ലാമിടയില്‍ ഞെരുങ്ങിപ്പോയത് ഈ അഭിശപ്ത ജീവികളാണ്.
ആന പരിപാലനം മുതല്‍ മയക്കുവെടിയിലൂടെ പീഡിപ്പിച്ചൊതുക്കുന്നതിനുമുണ്ട് മൂന്ന് ഘട്ടങ്ങള്‍. പാലകാപ്യ മുനിയെ പ്രകീര്‍ത്തിച്ചു തുടങ്ങിയ ഒന്നാംഘട്ടം പാപ്പാന്‍ അനുസരണക്കേടെന്നു വിധിക്കുമ്പോള്‍ മര്‍ദ്ദിച്ചവശരാക്കി-മുറിവേല്പിച്ച് വശപ്പെടുത്തുന്നതിലെത്തി. ഈ ഘട്ടത്തിലാണ് ചികിത്സാ ത്രിമൂര്‍ത്തികളുടെ രംഗപ്രവേശം. പണിക്കരും ചീരനും കൈമളും മയക്കുവെടിയുടെ വക്താക്കളും പ്രയോക്താക്കളുമായി. മയക്കുവെടിക്ക് ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ചും അളവിനെക്കുറിച്ചും തവണകളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ഇവരില്‍ മാത്രമൊതുങ്ങുന്ന രഹസ്യമായി. മര്‍ദ്ദിച്ചൊതുക്കുന്നതിലും കുറവാണ് മയക്കുവെടിയില്‍ ആനക്കേല്‍ക്കുന്ന പ്രത്യക്ഷാഘാതം എന്നു വിശ്വസിച്ചു. എന്നാല്‍, ഓരോ മയക്കുവെടിയിലും അറ്റുപോവുന്നത് ആനയുടെ ജീവിതകാലമാണെന്നത് മറച്ചുവെയ്ക്കപ്പെട്ടു.
മുള്‍വളയും കൂച്ചുചങ്ങലയും കച്ചക്കയറും കൊളുത്തു തോട്ടിയും ഇടിക്കോലും കത്തിയുമായി ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ പുലരേണ്ടിവരുന്ന ഒരു ജീവിയുടെ മനസ്സിലേക്ക് ഒരു ഭൂഗര്‍ഭ സഞ്ചാരിയെപ്പോലെ ഇറങ്ങിച്ചെല്ലുക. നിസ്സഹായത ചുമന്നു പിടഞ്ഞു പിടഞ്ഞു മരിച്ച ആനകളുടെ ആത്മാവ് അവിടെ അരൂപികളായി ആശാന്തരായി അലഞ്ഞുനടക്കുന്നുണ്ടാവും.
വീരേതിഹാസികളും വാഴ്ത്തപ്പെടുന്നവരുമായി മാറിയ ഇവര്‍ക്ക് നല്ല മാധ്യമ പ്രചാരവും കിട്ടി. ഒരാള്‍ കൊല്ലപ്പെടുന്നത് മയക്കുവെടിയേറ്റ് വിഭ്രമിച്ച ആനയുടെ ബലത്തില്‍ത്തന്നെയാണ്. മറ്റൊരാള്‍ മയക്കുവെടി മരുന്നിനേയും വെടിവെപ്പിനേയും കച്ചവടാത്മകമായി കുത്തകവല്‍ക്കരിച്ചു. അടുത്തയാള്‍ ചെയ്തികളില്‍ അന്തരാദുഃഖിതനായി.
വെടിയേറ്റ ആന വൈകാതെ തളരുമെന്നതുകൊണ്ട് ആന മുതലാളിമാരും ക്രൂരതയും എന്തും ചെയ്യാന്‍ മനക്കരുത്തുമുള്ള പാപ്പാന്മാരും ത്രിമൂര്‍ത്തികളെ വാഴ്ത്തി. പീഡനവും വെടിയും കണ്ട് ത്രില്ലടിച്ച ആള്‍ക്കൂട്ടം ലഹരികൊണ്ടു ത്രിമൂര്‍ത്തികള്‍ നേതൃത്വം കൊടുത്തു നടത്തിയ ഗ്രേറ്റ് എലിഫെന്റ് മാര്‍ച്ച് നടന്നു തളര്‍ന്ന ആനകളെക്കൊണ്ട് അപമാനമെഴുതിച്ചു. ചെവിയിളക്കാനാവാത്തവിധം ഏഷ്യാഡ് പ്രദര്‍ശനത്തിനു പാക്ക് ചെയ്തയച്ച ആനകളില്‍ ഒട്ടുമിക്കവയും രോഗബാധിതരായി. മൂന്നാംഘട്ടത്തില്‍ ആന മുതലാളിമാര്‍ ഒരു കണ്ടെത്തല്‍ നടത്തി. മയക്കുവെടിയാല്‍ തങ്ങളുടെ ഉല്പന്നം അപ്രതീക്ഷിത കാലത്ത് ചരമം കൊള്ളുന്നു. ഈ രീതി വേണ്ട. ഇപ്പോള്‍ മറ്റൊരു ഒതുക്കുസംഘം സജീവമായി രംഗത്തുണ്ട്.
പാരമ്പര്യ ആയുര്‍വ്വേദ ചികിത്സാരീതിയുമായി തികച്ചും വേറിട്ട രാസവസ്തു ചികിത്സാരീതി പ്രാവര്‍ത്തികമാക്കിയ ത്രിമൂര്‍ത്തികള്‍ കേരളത്തിലെ ആനകള്‍ക്ക് ഏറ്റവുമധികം വന്നുപെടുന്ന എരണ്ടക്കെട്ട്-മലബന്ധം, വാതം എന്നീ ചികിത്സാ വിദഗ്ദ്ധരായി. ഒരു വിദഗ്ദ്ധന്‍ എരണ്ടക്കെട്ട് നീക്കുന്ന രംഗം ഇപ്പോഴും യുട്യൂബിലുണ്ട്. പക്ഷേ, അപ്പോഴൊന്നും ഇതിനു കാരണം ആനകള്‍ക്കു കൊടുക്കുന്ന ഭക്ഷണക്രമത്തിലെ അപാകതയാണെന്നതും വാതം കോണ്‍ക്രീറ്റ് നിലത്തില്‍ നില്‍ക്കുന്നതുകൊണ്ടാണെന്നതും പറഞ്ഞില്ല. പകരം ചികിത്സയില്‍ മുഴുകി.
മലബാറിലെ മറ്റൊരാന മുതലാളിയുടെ ആനപ്പന്തിക്കു ചുറ്റും മുപ്പതടിയോളം ഉയരമുള്ള തകരമറയാണ്. ഉള്ളിലേക്കാര്‍ക്കും പ്രവേശമില്ല. അകത്തെ നില പരിതാപകരമാണ്. പലതിനും യമന്‍ ജീവന്‍മുക്തി കൊടുത്തു, ഭാഗ്യം.
സ്വന്തം വിസര്‍ജ്ജ്യത്തിന്റെ ദുര്‍ഗ്ഗന്ധത്തിലും മനുഷ്യപീഡനത്തിലും പെട്ട ആനകളെ കൂട്ടമായി കാണാന്‍ ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെത്തുക. ഇവിടെയും കോടനാടും കോന്നിയിലും പാപ്പാന്മാരുടെ കാലത്തെ തല്ലിമയക്കല്‍ കഴിഞ്ഞാല്‍ സന്ദര്‍ശനാനുമതിയുണ്ട്. ഐ.ഒവിന്റെ മുന്നിലിരുത്തിയ നിരപരാധിയെപ്പോലെ ആനകള്‍ നില്‍ക്കുന്നതു കാണാം. തേക്കടിയിലെ ആന സവാരി ഉടമ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്. ആനകള്‍ പിടികളും. കാസിരംഗ മുതല്‍ ഇന്ത്യയിലൊട്ടുക്കും കേരളത്തില്‍ മുഖമുദ്രയായും പ്രകീര്‍ത്തിക്കപ്പെടുന്ന ആനസവാരിക്കു പിന്നില്‍ ഒരു ജീവിയുടെ പൊള്ളുന്ന കണ്ണീരുണ്ട്.
ആനകള്‍ എന്തുകൊണ്ട് കാടിറങ്ങുന്നു, പ്രതികരിക്കുന്നു എന്നതറിയാന്‍ നാളിതുവരെ സമഗ്രമായ ഒരന്വേഷണവും നടന്നിട്ടില്ല എന്നതാണ് സത്യം. അരിക്കൊമ്പന്‍ എന്തുകൊണ്ട് അരി തേടി എന്നും തണ്ണീര്‍ക്കൊമ്പന്‍ എന്തുകൊണ്ട് തണ്ണീര്‍ തേടി എന്നും അന്വേഷിച്ചില്ല. ഒന്നിനെ നാടുകടത്തിയും മറ്റൊന്നിനെ അവസാനിപ്പിച്ചും തല്‍ക്കാലം പ്രശ്‌നം തീര്‍ത്ത് വോട്ട്ബാങ്ക് സുഭദ്രമാക്കിയല്ലോ. ഔദ്യോഗികവൃന്ദത്തിനും സമാശ്വാസം. ഇനി അതിനു പുറകെ പോകേണ്ടല്ലോ. ഒറ്റപ്പെട്ട ശബ്ദമെല്ലാം അല്പം കഴിയുമ്പോള്‍ നിലയ്ക്കും. ഒരു ജീവിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിന്മേല്‍ സംഭവിച്ച മനുഷ്യന്റെ കടന്നു കയറ്റമാണ് ആനകള്‍ക്കുമേല്‍ പതിച്ച അശനിപാതം. ഒന്നുകൂടി ലളിതമാക്കിയാല്‍ ഒരു ദിവസം വീട്ടില്‍നിന്നും നാട്ടില്‍നിന്നും ബഹിഷ്‌കൃതനാക്കപ്പെട്ട് അലയുന്ന ഉന്മാദിക്കു സമാനം. മയക്കുവെടിക്ക് ഉത്തരവിടുന്നവരും ഡോസേജ് നിര്‍ണ്ണയിക്കുന്നവരും വെടിവെപ്പുകാരും ഭരണ നൈപുണികരും ക്രമസമാധാന വനപാലകരും ചാനല്‍ തള്ളുകാരും കുറഞ്ഞപക്ഷം ക്ഷമയോടെ ഒരു തവണയെങ്കിലും വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കവിത ഒരിക്കലെങ്കിലും ഒന്നു വായിക്കണം. പുന്നത്തൂര്‍ കോട്ടയിലെ പാപ്പാനായിരുന്ന ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയുടെ പുനര്‍ജ്ജനി എന്ന കവിതാസമാഹാരത്തിലെ മോക്ഷം എന്ന നെഞ്ചു നീറ്റുന്ന കവിത. ബാംഗ്ലൂര്‍ ഫൗണ്ടേഷന്‍ ബുക്‌സ് ഇറക്കിയ ഞവലമ ഏവീവെന്റെ (2005) ഏീറ െശി ഇവമശി െവായിക്കാം. വിശ്വസാഹിത്യകാരന്‍ സരാമാഗുവിന്റെ ഒമൃ്ശഹഹ ടലരസലൃ (2010) ഇറക്കിയ ഠവല ഋഹലുവമിെേ ഖീൗൃില്യ വായിക്കാം. പി. ബാലന്‍ സംവിധാനം ചെയ്ത, അന്തര്‍ദ്ദേശീയ തലത്തില്‍ പരമോന്നത ബഹുമതി നേടിയ 18-ാമത്തെ ആന ഒന്നു കാണണം. ഇതു കണ്ട് ആന നേര്‍ച്ചക്കാരും ഘോഷക്കാരും ചെയ്ത തെറ്റോര്‍ത്ത് പിന്‍വാങ്ങിയിട്ടുണ്ട്. 'ആനച്ചന്തം' മനുഷ്യനിര്‍മ്മിതിയാണ്. അതിനെ സമൂഹവല്‍ക്കരിക്കരുത്.
മുള്‍വളയും കൂച്ചുചങ്ങലയും കച്ചക്കയറും കൊളുത്തു തോട്ടിയും ഇടിക്കോലും കത്തിയുമായി ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ പുലരേണ്ടിവരുന്ന ഒരു ജീവിയുടെ മനസ്സിലേക്ക് ഒരു ഭൂഗര്‍ഭ സഞ്ചാരിയെപ്പോലെ ഇറങ്ങിച്ചെല്ലുക. നിസ്സഹായത ചുമന്നു പിടഞ്ഞു പിടഞ്ഞു മരിച്ച ആനകളുടെ ആത്മാവ് അവിടെ അരൂപികളായി ആശാന്തരായി അലഞ്ഞുനടക്കുന്നുണ്ടാവും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ