മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം അഥവാ ഇടപെടലുകള്‍ ആഗോളതലത്തില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്.
മനുഷ്യരും വന്യജീവികളും വന ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണ്. പരസ്പരം ഇഴപിരിക്കാനാകാത്തവണ്ണം ഇഴുകിച്ചേര്‍ന്ന കണ്ണികള്‍. അവര്‍ ഐക്യത്തോടെ ഈ ആവാസ വ്യവസ്ഥ പങ്കിടുന്നു. ഇങ്ങനെ കഴിഞ്ഞുപോകവേ എപ്പോഴെങ്കിലും ഇവയിലേതെങ്കിലും ഒന്നിന്റെ നിലനില്‍പ്പിനു മറ്റൊന്ന് തടസ്സമാകുകയോ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഇവ തമ്മിലുള്ള ഇടപെടലുകളില്‍ സംഘര്‍ഷം ഉണ്ടാകുന്നു. ഈ പരസ്പര ഇടപെടലുകളില്‍ മനുഷ്യനു ജീവഹാനി സംഭവിക്കുകയും അതുപോലെ അപൂര്‍വ്വരായ ജീവജാലങ്ങള്‍ കൊന്നൊടുക്കപ്പെടുകയോ അത് അവയുടെ നിലനില്‍പ്പിനു ഭീഷണിയുമാകുന്നു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം അഥവാ ഇടപെടലുകള്‍ ആഗോളതലത്തില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണമായ ഒരു പ്രശ്നമാണ്.
ഒരു തുലാസില്‍ ഇരുകൂട്ടരേയും വച്ചാല്‍ രണ്ടും നമുക്ക് വേണ്ടപ്പെട്ടതാണ്. ഒന്നിനെ തള്ളി മറ്റൊന്നിനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. സന്തുലതയോടെ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ മതിയാകൂ.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘട്ടനമോ സംഘര്‍ഷമോ ആരംഭിക്കുന്നത് വളരെ പുരാതനകാലം മുതലേയാണ്. മനുഷ്യനും വന്യമൃഗങ്ങളും ഒരേ ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും പങ്കിട്ടു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഈ സംഘര്‍ഷം ആരംഭിക്കുന്നത്. വനാന്തരങ്ങള്‍ക്കരികിലും ഉള്ളിലേക്കും വ്യാപിച്ച് അതിരുകടന്ന വികസനപ്രവര്‍ത്തങ്ങള്‍ വന്യജീവികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറിയപ്പോള്‍ ഇത് മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ നിലനില്‍പ്പിനായി പരസ്പരം പോരാടുന്ന അതിസങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നു.
ഈയടുത്തകാലത്ത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘട്ടനം കൂടുകയും അത് മനുഷ്യന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലയില്‍ വിപരീത ഫലങ്ങളുണ്ടാക്കുകയും അതുപോലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിലും വിള്ളലുകളുണ്ടാക്കുകയും ചെയ്തു. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ ഇടപഴകുന്ന മേഖലകളില്‍ വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളും സ്വകാര്യ വസ്തുക്കളും നശിപ്പിക്കുകയും ഒപ്പം വളര്‍ത്തുമൃഗങ്ങളായ കന്നുകാലികളെ കൊല്ലുകയും മനുഷ്യനു ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ ഏല്പിക്കുന്നു. ഈ അടുത്തകാലത്ത് വയനാട് മാനന്തവാടി ടൗണില്‍ നിലയുറപ്പിച്ച തണ്ണീര്‍ക്കൊമ്പനും (മയക്കുവെടിയേറ്റ് ചരിഞ്ഞു). വയനാട്ടിലെ മാനന്തവാടിയില്‍ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു കര്‍ഷകനെ അതിദാരുണമാംവിധം കൊലപ്പെടുത്തിയ ബേലൂര്‍ മാഗ്ന എന്ന മോഴ ആനയും സമകാലിക വന്യജീവി ഇടപെടലുകളുടെ നേര്‍ക്കാഴ്ചകളാണ്.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഇന്ന് അവ തമ്മിലുള്ള ഇടപെടല്‍ എന്ന പുതിയ കാഴ്ചപ്പാടിലാണ് എത്തിനില്‍ക്കുന്നത്. എന്താണീ സംഘര്‍ഷം അഥവാ ഇടപെടല്‍? ഇങ്ങനെ നിര്‍വ്വചിക്കാം മനുഷ്യനും വന്യമൃഗങ്ങളും വനം എന്ന ആവാസവ്യവസ്ഥയില്‍ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞുപോകുമ്പോള്‍ മനുഷ്യനോ വന്യജീവിക്കോ ജീവനാശവും കൃഷിനാശവും സംഭവിക്കുമ്പോള്‍, അല്ലെങ്കില്‍ ഒന്ന് മറ്റൊന്നിന്റെ നിലനില്‍പ്പിനു നിരന്തരം ഭീഷണിയാകുമ്പോള്‍ അവ തമ്മിലുള്ള സംഘട്ടനം ഉടലെടുക്കുന്നു. നമ്മുടെ പൂര്‍വികര്‍ മറ്റു ജീവജാലങ്ങളെപ്പോലെ പ്രകൃതിയിലെ ഒരു സൃഷ്ടി മാത്രമായിരുന്നു. എന്നാല്‍, ബുദ്ധിവികാസവും വിവേചനബുദ്ധികൊണ്ടും സൃഷ്ടിപരമായ കഴിവുകൊണ്ടും മനുഷ്യന്‍ ഇന്ന് സഹജീവികളെ ബഹുദൂരം പിന്നിലാക്കി; പരിണാമസിദ്ധാന്തങ്ങളെ കാറ്റില്‍പറത്തി അധിനിവേശത്തിന്റെ അഹന്തയില്‍ പ്രകൃതിയെത്തന്നെ കീഴടക്കാമെന്ന വ്യാമോഹത്തിലെത്തിനില്‍ക്കുന്നു. മനുഷ്യന്റെ അതിരുകടന്ന അധിനിവേശവും ജനസംഖ്യാപെരുപ്പവും അവനെ കൂടുതല്‍ ആവശ്യക്കാരനാക്കി. വനാന്തരങ്ങള്‍ കയ്യേറി വാസസ്ഥലങ്ങളാക്കുകയും വനാന്തരങ്ങള്‍ ചുരുങ്ങി നാടായി മാറുകയും കൂടുതല്‍ വനയിടങ്ങള്‍ കയ്യടക്കി അധിനിവേശം തുടരുകയും മനുഷ്യകോളനികളായി തീര്‍ന്ന കാടുകള്‍ തുണ്ടുഭൂമിയായി വിഭജിക്കപ്പെടുകയും വന്യജീവികളുടെ വഴിത്താരകള്‍ അടയുകയും വസിക്കുവാന്‍ ആവാസവ്യവസ്ഥ ഇല്ലാതെ ആഹാരത്തിനായി അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു യാത്രയാകുകയും ചെയ്തു. ഇത് വ്യാപകമായ കൃഷിനാശത്തിനും വിള നാശത്തിനും ജീവഹാനിക്കും കാരണമാകുകയും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയും ചെയ്തു. ഇന്ന് ഈ ഇടപെടല്‍ അഴിച്ചാലും അഴിച്ചാലും തീരാത്തൊരു തീരാകുരുക്കായി അതിസങ്കീര്‍ണ്ണമായി തുടരുകയും ചെയ്യുന്നു. ഈ വന്യജീവി ഇടപെടല്‍ മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുനന്ത് ആദിവാസി സമൂഹമാണ്. അവരുടെ സഞ്ചാരപഥങ്ങളും വന്യജീവികളുടെ വഴിത്താരകളും ഒന്നുതന്നെയായതിനാല്‍ പലപ്പോഴും അവര്‍ക്ക് വന്യമൃഗങ്ങളില്‍നിന്നും ജീവാപായം സംഭവിക്കുന്നു. ഒപ്പം അവരുടെ കിടപ്പാടവും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ട് അവരെ നിരാലംബരുമാക്കുന്നു. വന്യജീവികളോട് അവര്‍ക്ക് ഒടുങ്ങാത്ത പകയും ഉണ്ടാകുന്നു. ഇത് അപൂര്‍വ്വ വന്യമൃഗങ്ങളുടെ നാശത്തിനും കാരണമാകുന്നു. ഒരു തുലാസില്‍ ഇരുകൂട്ടരേയും വച്ചാല്‍ രണ്ടും നമുക്ക് വേണ്ടപ്പെട്ടതാണ്. ഒന്നിനെ തള്ളി മറ്റൊന്നിനെ സ്വീകരിക്കുവാന്‍ കഴിയുകയില്ല. സന്തുലതയോടെ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കിയേ മതിയാകൂ.
ഇന്ത്യയെപ്പോലൊരു വികസ്വര രാഷ്ട്രത്തില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വനവുമായി സഹവര്‍ത്തിച്ചു ജീവിക്കുന്നവര്‍ വളരെക്കാലമായി വന്യമൃഗങ്ങളോടും സഹവര്‍ത്തിത്വത്തോടെയാണ് ജീവിച്ചുപോന്നിരുന്നത്. എന്നാല്‍, മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന പ്രകൃതിവിഭവ ഉപയോഗം വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വരുത്തിയ ശോഷണവും വഴിതെളിച്ചത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘട്ടനത്തിലേക്കാണ്. ഇത് വന്യജീവികളുടെ സംരക്ഷണത്തില്‍പ്പെട്ടിരിക്കുന്ന വന്യജീവി മാനേജ്‌മെന്റുകള്‍ക്കു തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. പക്ഷേ, ഇവ സ്ഥാപിക്കുന്നതിനു നല്ല ചെലവുണ്ട്. ഇത് താങ്ങാന്‍ മിക്ക കര്‍ഷകര്‍ക്കും കഴിയില്ല.
പ്രായോഗികമല്ലാത്ത വഴികള്‍
വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയായ വനാന്തരങ്ങളില്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനു വനമേഖലയില്‍ വസിക്കുന്ന മനുഷ്യരുടെ ഭക്ഷണവും കിടപ്പാടവും കൃഷിയിടങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. അവരുടെ ആഹാരസുരക്ഷ ഉറപ്പുവരുത്തുക, അവരുടെ ജീവനോപാധികള്‍ വന്യജീവി ഇടപെടല്‍ കൂടാതെ നിലനിര്‍ത്തുക, ജീവനു സംരക്ഷണം നല്‍കുക എന്നിവയിലൂടെ മാനസികനില നന്നായി നിലനിര്‍ത്തുവാന്‍ കഴിയുക എന്നതും പ്രധാനമാണ്.
വന്യമൃഗങ്ങളുടെ ഇടപെടല്‍ നിമിത്തം വനമേഖലയില്‍ കഴിയുന്നവര്‍ക്കു വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇതു കാരണം ഇവര്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റു കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരാകുന്നു. വനംവകുപ്പ് ഒട്ടനവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വന്യമൃഗങ്ങള്‍ ഇറങ്ങുവാന്‍ സാധ്യതയുള്ള ജനവാസമേഖലയില്‍ ഇലക്ട്രോണിക് വേലികള്‍, കിടങ്ങുകള്‍, ആനകളെ തടയുന്നതിനു സംരക്ഷണഭിത്തി, ചെക്ക് ഡാമുകള്‍ തീര്‍ത്ത് വന്യജീവികളുടെ ഇടപെടലുകള്‍ തടയുന്നത്തിനും മനുഷ്യനു ജീവഹാനി വരാതിരിക്കുവാനും പരമാവധി ശ്രമിക്കുന്നുണ്ട്. വന്യജീവി ഇടപെടല്‍ മൂലം കൃഷിനാശവും സാമ്പത്തികനഷ്ടവും ഉണ്ടായവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുവാനും അവരെ പുനരധിവസിപ്പിക്കുവാനും ശ്രമങ്ങള്‍ തുടരുന്നു. എന്നാല്‍, ഇന്നത്തെ ആനുകൂല്യങ്ങള്‍ അവര്‍ക്കുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവും അപര്യാപ്തവുമാണ്. വനംവകുപ്പ് സ്വീകരിച്ചുവരുന്ന പ്രതിരോധ പ്രവര്‍ത്തനമാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്.
വനമേഖലയില്‍ കഴിയുന്ന എല്ലാ കര്‍ഷകരും വന്യജീവി ഇടപെടലുകളാല്‍ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും ഇവര്‍ സ്വയം കരുതലുകള്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ സ്വീകരിക്കാറുണ്ട്. അവര്‍ സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം വൈദ്യുതവേലികളാണ്. പക്ഷേ, ഇവ സ്ഥാപിക്കുന്നതിനു നല്ല ചെലവുണ്ട്. ഇത് താങ്ങാന്‍ മിക്ക കര്‍ഷകര്‍ക്കും കഴിയില്ല. വൈദ്യുതവേലി ചിലപ്പോള്‍ ചെറുമൃഗങ്ങളുടെ മരണത്തിനും കാരണമാകുന്നു. പിന്നീട് ഉപയോഗിക്കുന്ന പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വലകള്‍, കുരുക്കുകള്‍, പന്നിപ്പടക്കങ്ങള്‍, മറ്റു പടക്കങ്ങള്‍, പി.വി.സി. തോക്കുകള്‍ എന്നിവയാണ്. പടക്കങ്ങള്‍ ആനകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മാരകമായി തീരാറുണ്ട്. മേല്‍പ്പറഞ്ഞ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അപ്രായോഗികവും അപര്യാപ്തവുമാണ്. സര്‍ക്കാര്‍ നടപ്പിലാക്കിയ വൈദ്യുതിവേലികളും കിടങ്ങുകളും പലപ്പോഴും ശാശ്വത പരിഹാരമാകുന്നില്ല. ആനക്കൂട്ടം വൈദ്യുതവേലികള്‍ വളരെ എളുപ്പത്തില്‍ മറികടന്നു വിളകളെ നശിപ്പിക്കുന്നു; ആള്‍നാശവും ഉണ്ടാക്കുന്നു. കിടങ്ങുകളുടെ ആഴം കുറവായതുകൊണ്ട് അവയും പലപ്പോഴും ഫലവത്താകാറില്ല.
ഭൂരിഭാഗം കര്‍ഷകരും വിശ്വസിക്കുന്നത് വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി വനഭൂമിയില്‍ യൂക്കാലി, അക്കേഷ്യ, മാഞ്ചിയം, വാകമരത്തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ചത്, സ്വാഭാവിക വനാന്തരങ്ങളുടെ ശോഷണത്തിനു കാരണമാകുകയും സസ്യഭുക്കുകളായ പുള്ളിമാന്‍, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യജീവികള്‍ നാട്ടിലേക്ക് ആഹാര സമ്പാദനത്തിന് ഇറങ്ങുകയും ചെയ്തു. സെന്ന എന്നറിയപ്പെടുന്ന പയര്‍വര്‍ഗ്ഗ സസ്യമായ ചെന്നാമുക്കിയുടെ വനപ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റം അതുപോലെ കുടിയേറ്റ സസ്യങ്ങളായ അരിപ്പൂച്ചെടി, ചിരവപൂവ് എന്നിവയുടെ കടന്നുകയറ്റം അടിക്കാടുകളിലെ സ്വാഭാവിക സസ്യങ്ങളെ ഉന്മൂലനം ചെയ്യുകയും ഇത് സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ആഹാര ദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്തു. വനഭൂമിയില്‍ ആഹാര ലഭ്യത കുറഞ്ഞത് വനത്തിനോട് ചേര്‍ന്നുകിടക്കുന്ന ജനവാസ മേഖലകളിലേക്കു വന്യജീവികളുടെ ഇടപെടല്‍ കൂട്ടുകയാണുണ്ടായത് എന്നാണ്.
ഇലക്ട്രോണിക് വേലികളിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ ശക്തി കൂട്ടുക, ആനകളെ തടയുന്നതിനായി തീര്‍ക്കുന്ന സംരക്ഷണഭിത്തികളുടെ ഉയരം കൂട്ടുക, ആനകള്‍ കടന്നുവരാതിരിക്കാന്‍ നിര്‍മ്മിക്കുന്ന കിടങ്ങുകളുടെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കുക, റെയില്‍വേ വേലികള്‍ നിര്‍മ്മിക്കുക തുടങ്ങിയവ അവര്‍ പരിഹാരമാര്‍ഗ്ഗങ്ങളായി കാണുകയും ചെയ്യുന്നു. ഒപ്പം വന്യജീവികളുടെ ആക്രമണം മൂലം ജീവനോപാധികള്‍ നഷ്ടമാകുന്നവര്‍ക്കു യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കുവാനും സര്‍ക്കാരും പ്രദേശവാസികളും സംയുക്തമായി പരിസ്ഥിതിക്കിണങ്ങുന്ന പ്രാദേശിക വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചു വനത്തെ സമ്പുഷ്ടമാക്കുവാനും പദ്ധതിയുണ്ട്.
കേരള വനം വന്യജീവി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2011 മുതല്‍ 2021 വരെ ഒരു ദശാബ്ദക്കാലത്ത് മനുഷ്യന്‍ - വന്യജീവി ഇടപെടലില്‍ 34,875 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,233 പേര്‍ക്ക് ജീവഹാനിയും 6803 പേര്‍ക്ക് മുറിവുകളോ വികലാംഗത്വമോ ഉണ്ടായിട്ടുണ്ട്.
2012-2023 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ കാട്ടാനകളാല്‍ 202 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും 196 പേര്‍ പിടികൂടപ്പെട്ട ആനകളാല്‍ കൊല്ലപ്പെട്ടതായുമാണ് കണക്ക്.
ഇക്കാലത്ത് ആന, കടുവ, പുലി, കാട്ടുപന്നി, മാന്‍ വര്‍ഗ്ഗക്കാര്‍ എന്നിവയ്ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്. മനുഷ്യന്‍-വന്യജീവി സംഘട്ടനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മദ്ധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ്. അതില്‍ മുന്‍പന്തിയിലാണ് വയനാട് ജില്ല. ഡെറാഡൂണിലെ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും പെരിയാര്‍ കടുവ സംരക്ഷണ ഫൗണ്ടേഷനും സംയുക്തമായാണ് പത്തു വര്‍ഷം നീണ്ട ഈ പഠനം നടത്തിയത്. 2012-2023 വരെയുള്ള കണക്കു പ്രകാരം കേരളത്തില്‍ കാട്ടാനകളാല്‍ 202 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും 196 പേര്‍ പിടികൂടപ്പെട്ട ആനകളാല്‍ കൊല്ലപ്പെട്ടതായുമാണ് കണക്ക്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വിദേശത്തുനിന്നെത്തിയ വിദേശ സസ്യങ്ങള്‍ കളസസ്യങ്ങളായി പടര്‍ന്നുപന്തലിച്ചതും അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങള്‍ 30,000-ലേറെ ഹെക്ടര്‍ വനഭൂമിയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചതും സസ്യഭുക്കുകളായ വന്യജീവികളുടെ മേച്ചില്‍സ്ഥലങ്ങളും ആഹാരസസ്യങ്ങളും കുറയ്ക്കുകയും ആഹാരം തേടി കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മേയാനിറങ്ങുവാന്‍ അവയെ നിര്‍ബ്ബന്ധിതമാക്കുകയും ചെയ്യുന്നു.
ഈ ഇടപെടല്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു കളമൊരുക്കുന്നു. മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് കൃഷിരീതിയിലുണ്ടായ സമ്പൂര്‍ണ്ണമായ മാറ്റമാണ് വനമേഖലകള്‍ക്ക് അരികില്‍ നെല്‍കൃഷി മാത്രം ചെയ്തിരുന്ന ഇടങ്ങളില്‍ ഇന്ന് കരിമ്പും വാഴയും പൈനാപ്പിളും അതുപോലുള്ളവയും വന്‍തോതില്‍ കൃഷി ചെയ്യുന്നത് കൂടുതല്‍ വന്യജീവികളെ കൃഷിയിടങ്ങളിലേക്ക് ആകര്‍ഷിക്കുകയും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തു. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ സങ്കീര്‍ണ്ണമായി തുടരുന്ന ഈ പ്രശ്നത്തിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് സര്‍ക്കാരും കേരള വനം വന്യജീവി വകുപ്പും. കേരള വനം വന്യജീവി വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച കര്‍മ്മപദ്ധതിയില്‍ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. മനുഷ്യവാസ മേഖലകളില്‍ ആനക്കൂട്ടം പ്രവേശിക്കുന്നതു തടയുവാന്‍ കിടങ്ങുകള്‍, സൗരോര്‍ജ്ജ വേലികള്‍, തൂക്കിയിടാവുന്ന സൗരവേലികള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു. കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുവാന്‍ ദ്രുതകര്‍മ്മസേന രൂപീകരിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്. കൃഷിനാശം മൂലമുണ്ടാകുന്ന നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഇപ്രകാരം 1308.64 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലിയും 66.25 കിലോമീറ്റര്‍ തൂക്കിയിടാവുന്ന സൗരവിളകളും 81.65 കിലോമീറ്റര്‍ ആനകിടങ്ങുകളും 10 കിലോമീറ്റര്‍ റെയില്‍വേലികളും വനാതിരുകളില്‍ നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അധിനിവേശവും ഇടപെടലുകളും
വന്യമൃഗങ്ങളെ അകറ്റിനിര്‍ത്തുക, മനുഷ്യരും വന്യമൃഗങ്ങളും നേരിട്ടു കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, ആനമയക്കി, വീര്യമുള്ള മുളകുചെടികള്‍, വന്യമൃഗങ്ങള്‍ കടന്നുവരാതിരിക്കുവാന്‍ തടസ്സം സൃഷ്ടിക്കുന്ന പനകള്‍, മറ്റു ചെടികള്‍ എന്നിവ നിരനിരയായി നട്ടുപിടിപ്പിക്കുക, റെയില്‍വേ വേലിയുടെ മാതൃകയില്‍ ഇടപെടല്‍ മേഖലയില്‍ വേലികള്‍ തീര്‍ക്കുക തുടങ്ങി നിര്‍ദ്ദേശങ്ങളുമുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം മൊബൈലില്‍ വന്യജീവികളുടെ സാന്നിധ്യം എസ്.എം.എസ് വഴി കൈമാറല്‍ എന്നിവയും ഉണ്ട്.
ഏതു പരിഹാരമാര്‍ഗ്ഗവും വന്യജീവികളുടെ ഇടപെടല്‍ മൂലം വളരെക്കാലമായി സ്വയം നിലനില്‍പ്പിനു നിരന്തരം പോരാടുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരുന്നതാണ്. ഈ പരിഹാര മാര്‍ഗ്ഗങ്ങള്‍ ശാശ്വതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ അല്ലെങ്കിലും കുറച്ചേറെ മനുഷ്യന്‍-വന്യമൃഗ സംഘട്ടങ്ങള്‍ക്കു കുറവ് വരുത്തുവാനും ഇടപെടല്‍ നിയന്ത്രിക്കുവാനും സാധ്യതകളേറെയുള്ള നിര്‍ദ്ദേശങ്ങളാണ്. ഒറ്റയടിക്കു വനം കയ്യേറപ്പെടുന്നതോ ചൂഷണം ചെയ്യപ്പെടുന്നതോ ആവാസവ്യവസ്ഥ തകരുന്നതോ നിയന്ത്രണവിധേയമാക്കാന്‍ കഴിയുകയില്ല. അതിനു നാം തന്നെ മുന്‍കൈയെടുത്ത് ഈ അധിനിവേശവും ഇടപെടലുകളും മെല്ലെ മെല്ലെ കുറച്ചുകൊണ്ട് വരേണ്ടതാണ്. അതിനു കഴിയുന്ന എല്ലാ പരിഹാരമാര്‍ഗ്ഗങ്ങളും ഉപായങ്ങളും സ്വീകരിക്കേണ്ടതാണ്. എന്നാല്‍, മാത്രമേ ഈ വളരെയേറെ സങ്കീര്‍ണ്ണമായ പ്രശ്നത്തിന് അല്പമെങ്കിലും കുറവുണ്ടാക്കാന്‍ കഴിയുകയുള്ളു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്വം എന്ന ചിന്ത ഉപേക്ഷിച്ച് ഇരുകൂട്ടരും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് അല്പമെങ്കിലും പരിഹാരമാകൂ. സമീപഭാവിയില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളിലൂടെ കൂടുതല്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഈ നിരന്തര പോരാട്ടത്തിന് ആക്കം കുറയ്ക്കുവാന്‍ ആദ്യം ചെയ്യേണ്ടത് നഷ്ടപ്പെട്ടുപോയ മനുഷ്യന്‍ വന്യജീവി ബന്ധവും സഹവര്‍ത്തിത്വവുമാണ്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷഭരിതമല്ലാത്ത നേരിട്ടുള്ള ഇടപെടലുകള്‍ വര്‍ദ്ധിപ്പിച്ചു സഹവര്‍ത്തിത്വം കൂട്ടുകയാണ് ഒരു പോംവഴി. ശരിയായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ ഇടപെടല്‍ നേരിട്ടു ബാധിക്കുന്നവരുമായി കൂടിയാലോചിച്ച് വളരെ അനുയോജ്യമായൊരു പദ്ധതി അവരുടെ കൂടെ പരിപൂര്‍ണ്ണ പിന്തുണയോടെ നടപ്പിലാക്കപ്പെടേണ്ടതാണ്. പലപ്പോഴും സൗരവേലികള്‍ നേരായ രീതിയില്‍ സംരക്ഷിക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ല എന്ന തരത്തില്‍ ഇടപെടല്‍ മേഖലയില്‍ വസിക്കുന്നവര്‍ പെരുമാറുന്നതും അതു കൂടുതല്‍ അപകടകരമായ സാഹചര്യങ്ങളിലേക്കു നയിക്കാറുമുണ്ടു്. വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്വം എന്ന ചിന്ത ഉപേക്ഷിച്ച് ഇരുകൂട്ടരും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് അല്പമെങ്കിലും പരിഹാരമാകൂ. സമീപഭാവിയില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളിലൂടെ കൂടുതല്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കടുവ, പുലി, കരടി തുടങ്ങിയ മാംസഭുക്കുകളായ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുവരുത്തിയിട്ടുണ്ട്. ഈ ഇടപെടലുകള്‍ക്കു പ്രധാന കാരണം ജനസംഖ്യാവര്‍ദ്ധനവും അതോടനുബന്ധിച്ച് വനമേഖലയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലും നഗരവല്‍ക്കരണവുമൊക്കെയാണ്. ആന, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ കൂട്ടത്തോടെയെത്തി വിളകള്‍ നശിപ്പിക്കുന്നതും കടുവ, പുലി തുടങ്ങിയ കന്നുകാലികളെ കൊന്നുതിന്നുന്നതും അവയുടെ സ്വാഭാവിക ആഹാര സസ്യങ്ങളുടേയും ഇരകളുടേയും അസാന്നിധ്യമാണ്. ചരിത്രം പരിശോധിച്ചാല്‍ മനുഷ്യന്‍ തന്റെ വിളകള്‍ സംരക്ഷിക്കുന്നതിനായി വന്യമൃഗങ്ങളെ കൊന്നിരുന്നു. ആധുനിക കാലഘട്ടത്തില്‍ ഒരു വന്യജീവിയേയും കൊന്നൊടുക്കാന്‍ കഴിയില്ല. അവയും നിലനിര്‍ത്തപ്പെടേണ്ടതാണ്. വന്യജീവികള്‍ നശിപ്പിക്കുന്ന വിളകള്‍ക്കും അവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും യഥാര്‍ത്ഥ നഷ്ടപരിഹാരം നല്‍കുകയാണെങ്കില്‍ വന്യമൃഗങ്ങളെ ഉപദ്രവിക്കുക കുറയും.
വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുന്ന കന്നുകാലികള്‍ കാട്ടില്‍ മേയുവാന്‍ പോകുന്നതു വഴിയുണ്ടാകുന്ന വഴിത്താരകളിലൂടെയാണ് വന്യജീവികള്‍ നാട്ടിലെത്തുന്നത്. മനുഷ്യന്റെ സഞ്ചാരപാതയിലൂടെ വന്യജീവികള്‍ പൊതുവെ സഞ്ചരിക്കാറില്ല. ഇപ്പോള്‍ പിന്നെ നാടും കാടുമെല്ലാം ഒന്നായപോലെയാണ് കാട്ടിലേക്കുള്ള സഞ്ചാരവും കടന്നുകയറ്റുവുമെല്ലാം. വന്യജീവികളുടെ സ്വൈര്യസഞ്ചാരത്തിനു നാള്‍ക്കുനാള്‍ നാം തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് മനുഷ്യരും വന്യമൃഗങ്ങളും ഒത്തൊരുമയോടെ വന ആവാസവ്യവസ്ഥയില്‍ ജീവിക്കണമെന്നാണ്. അതിനു സാഹചര്യമൊരുക്കുന്നതിനുള്ള ഘടകങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് സര്‍ക്കാരും വനംവകുപ്പും ചെയ്യേണ്ടത്.
ഈയടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ വന്യമൃഗങ്ങളോടൊപ്പമുള്ള സെല്‍ഫികളും റീലുകളും വ്‌ലോഗുകളും എടുക്കുക എന്നതാണ് ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട വിനോദം. ഇതും വന്യജീവികളെ പ്രകോപിതരാക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വാഴച്ചാല്‍, മലക്കപ്പാറ വനമേഖല കാട്ടാനകളുടെ പ്രധാന വഴിത്താരയാണ്. ഇതുവഴി സഞ്ചരിക്കുന്നവര്‍ റോഡരുകില്‍ വളരെ ശാന്തരായി മേയുന്ന കാട്ടാനകൂട്ടത്തെ പ്രകോപിപ്പിച്ച് ചിത്രങ്ങള്‍ എടുക്കുന്നതു കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ കര്‍ണാടകയിലെ കബനിയിലെ സഞ്ചാരത്തില്‍ വളരെ ശാന്തനായി മേയുന്ന ഒരു കാട്ടാനയെ കല്ല് പെറുക്കി എറിഞ്ഞ് പ്രകോപിച്ച് ചിത്രങ്ങള്‍ എടുക്കുന്നവരേയും കണ്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഇപ്പോള്‍ കൂടിവരുന്നു. ഇതും വന്യജീവികള്‍ മനുഷ്യരെ കാണുമ്പോള്‍ കൂടുതല്‍ അക്രമാസക്തരാകുന്നതിന് ഒരു കാരണമായി തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് മനുഷ്യരും വന്യമൃഗങ്ങളും ഒത്തൊരുമയോടെ വന ആവാസവ്യവസ്ഥയില്‍ ജീവിക്കണമെന്നാണ്. അതിനു സാഹചര്യമൊരുക്കുന്നതിനുള്ള ഘടകങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് സര്‍ക്കാരും വനംവകുപ്പും ചെയ്യേണ്ടത്. വന്യജീവികള്‍ ഉപദ്രവകാരികള്‍ ആകുന്നുവെങ്കിലും അവയുടെ ആവാസവ്യവസ്ഥ നമ്മള്‍ കയ്യടക്കിയതുകൊണ്ടാണ് കുടിയിറക്കപ്പെട്ട അവ മനുഷ്യവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ആഹാരത്തിനായി അലയുന്നത്. അവയെ നിലനിര്‍ത്താനും സംരക്ഷിക്കാനും ആയതിനാല്‍ നാം ബാധ്യസ്ഥരുമാണ്. ഭൂമിയുടെ അവകാശികള്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും ചേര്‍ന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ